ലാല്‍ ഓര്‍മ്മകള്‍ പങ്കുവെയ്‌ക്കുമ്പോള്‍...

ശനി, 16 ഫെബ്രുവരി 2008 (12:49 IST)
WDFILE
മോഹന്‍‌ലാല്‍. മിടുക്കുള്ള സംവിധായകനെ സംബന്ധിച്ച് കളിമണ്ണാണ് ഈ നടന്‍. കാരണം കഥാപാത്രത്തിനായി എങ്ങനെ വേണമെങ്കിലും അദ്ദേഹത്തെ വളച്ചെടുക്കാം.

ഓരോ ചോദ്യത്തിനും പഴുതുകളില്ലാത്ത തത്വശാസ്‌ത്രത്തിന്‍റെ അടിത്തറയോടെ ഉത്തരം പറയുവാന്‍ കഴിയുന്ന അപൂര്‍വ്വം വ്യക്തികളില്‍ ഒരാളാണ്‌ ലാല്‍‍. സ്വന്തം ജീവിതത്തില്‍ നിന്ന് തത്വശാസ്‌ത്രം ഉണ്ടാക്കിയെടുത്തവന്‍. ഭൂമിയിലെ പ്രകൃതിയേയും മനുഷ്യരെയും ബഹുമാനിക്കുന്ന ആദരണീയനായ താരം.

ഡി.സി. ബുക്‍സ് പുറത്തിറക്കിയ ‘ഋതു മര്‍മ്മരങ്ങള്‍’ മോഹന്‍ ലാലിന്‍റെ ഓര്‍മ്മ കുറിപ്പുകളാണ്. ജീവിതത്തിന്‍റെ ഓരോ നിമിഷവും ലാല്‍ ആസ്വദിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നുവെന്ന് ഈ പുസ്തകം വായിച്ചു കഴിഞ്ഞാല്‍ നമ്മള്‍ക്ക് മനസ്സിലാകും. ആസ്വാദകര്‍ അദ്ദേഹത്തിന്‍റെ ഓരോ നിമിഷത്തെയും സ്വന്തമെന്ന പോലെ സ്‌നേഹിക്കുന്നു.

ജീവിതത്തിന്‍റെ അര്‍ത്ഥം തേടുന്ന ഒരു അന്വേഷി ലാലിലുണ്ട്. വ്യത്യസ്ത ഭൂപ്രദേശങ്ങള്‍, സംസ്‌കാരങ്ങള്‍ തേടി അലയുവാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു

കുടജാദ്രിയുടെ ആത്മീയ കുളിര്‍മ്മയില്‍ ലയിച്ച് ഇല്ലാതാകുവാന്‍ അതിനാലാണ് അദ്ദേഹം പുറപ്പെട്ടത്. ആത്മീയതയെ ഭൌതിക നേട്ടം ഉണ്ടാക്കുവാനുള്ള കുറുക്കുവഴിയായി പലരും കാണുന്നു.

WDFILE
അതേസമയം മോഹന്‍ ലാല്‍ വെട്ടിത്തിളങ്ങുന്ന ഭൌതികതയില്‍ നിന്ന് ആത്മീയ ഭക്ഷണം തേടി സഞ്ചരിക്കുവാന്‍ ആഗ്രഹിക്കുന്നവനാണ്. കുടജാദ്രി യാത്രക്കിടയില്‍ കണ്ടു മുട്ടിയ ചന്തുക്കുട്ടി സ്വാമി അദ്ദേഹത്തിന് ഗുരു തുല്യന്‍.

കല ജീവിതത്തിന്‍റെ അര്‍ത്ഥം അന്വേഷിച്ചുക്കൊണ്ടിരിക്കുകയാണ്. മഹാനായ കലാകാരന്‍ ദര്‍ശിക്കുന്ന ഓരോ വ്യക്തി ജീവിതവും തന്നിലെ കലാകാരനെ മെച്ചപ്പെടുത്തുവാന്‍ ഉപയോഗിക്കുന്നു.

കൊല്‍ക്കത്ത, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ജമ്മു-കാശ്‌മീര്‍...ഇവിടങ്ങളില്‍ നടത്തിയ യാത്രകളിലൂടെ അദ്ദേഹം ധാരണകളിലെ പിശകുകള്‍ തിരുത്തുന്നു. തെറ്റുകള്‍ ഏറ്റുപറയുന്നു. തെറ്റുകള്‍ക്ക് അതീതനായി ആരുമില്ലെന്ന ധാരണ ലാലിനുണ്ട്.

വില്ലനായി, കാമുകനായി, തൊഴില്‍‌രഹിതനായി....അങ്ങനെ സെല്ലുലോയ്ഡില്‍ പൂര്‍ണ്ണതയ്‌ക്കായി പരിശ്രമിച്ചുക്കൊണ്ടിരിക്കുന്ന ലാല്‍ പ്രണയങ്ങള്‍ സൌഹൃദങ്ങളെന്ന ഭാഗത്തില്‍ പറയുന്നു;‘ആരുടെയൊക്കെ മുന്നിലാണ് ഞാന്‍ വേഷം കെട്ടി നിന്നത്!. കലാമണ്ഡലം ഗോപി, കീഴ്‌പ്പടം അപ്പുക്കുട്ടി പൊതുവാള്‍, മട്ടന്നൂര്‍ ശങ്കരന്‍‌ക്കുട്ടി. എല്ലാം അതികായന്‍‌മാര്‍’.

നിങ്ങള്‍ക്ക് ശക്തിയുണ്ടെന്ന് അറിയുമ്പോള്‍ നിങ്ങളിലേക്ക് വിനയം ഒഴുകുമെന്ന് പറയുന്നത് എത്ര ശരിയാണ്. മോഹന്‍ ലാല്‍ എന്നറിയപ്പെടുന്നതിനേക്കാളും ലാലിന് വിശ്വനാഥന്‍ നായരുടെ മകനായി അറിയപ്പെടാനാണ് ആഗ്രഹം. നിങ്ങളുടെ പിതാവിന്‍റെ നഗ്‌ന കണ്ടിട്ട് ചിരിക്കരുത്. കാരണം അതില്‍ നിന്നാണ് നിങ്ങള്‍ ഉണ്ടായതെന്ന് ബൈബിളില്‍ പറയുന്നു.

അച്‌ഛനെന്ന വടവൃക്ഷത്തിന്‍റെ തണല്‍ ആഗ്രഹിക്കുന്ന കൊച്ചുകുഞ്ഞായി ലാല്‍ ഇവിടെ മാറുമ്പോള്‍ ദേവാസുരത്തിലും നരസിംഹത്തിലും അദ്ദേഹം പ്രകടിപ്പിച്ച ശൌര്യതയുള്ള അഭിനയം വിരോധാഭാസമായി മനസ്സിലേക്ക് ഓടി കയറിവരും!.(സിനിമ ജീവിതമല്ലെന്ന് അറിയാം. അതേസമയം യാഥാര്‍ഥ്യങ്ങള്‍ ചിലപ്പോള്‍ സിനിമയുമായി താരതമ്യം ചെയ്യുവാന്‍ ചില നേരങ്ങളിലും നമ്മള്‍ ആഗ്രഹിക്കുന്നു)

ഒന്നിന്‍റെയും വ്യാകരണങ്ങള്‍ അറിയാത്ത നടനാണ് താനെന്ന് ലാല്‍ അഭിനയം ദര്‍ശനം എന്ന ഭാഗത്ത് പറയുന്നു. പക്ഷെ ഒരു കാര്യം പറയാം. യം മലയാള സിനിമ ഭാവിയില്‍ അഭിനയ വ്യാകരണം നിര്‍മ്മിക്കുകയാണെങ്കില്‍ ലാലില്‍ നിന്ന് ചെറുതല്ലാത്ത രീതിയില്‍ സത്ത് സ്വീകരിക്കേണ്ടി വരും..

ലാല്‍ പറയുന്നു;‘ മദ്യമായാലും രാഷ്‌ട്രീയമായാലും സ്വര്‍ണ്ണമായാലും ആത്മനിയന്ത്രണമുള്ള മനുഷ്യനെ തകര്‍ക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല’. ഭൌതികതയാണ് വഴി തെറ്റിയ്‌ക്കുന്നതെന്ന് പറയുന്നവരുടെ നെഞ്ചിലേക്കൊരു ചാട്ടുളി!.

മോഹന്‍ ലാല്‍ വര്‍ത്തമാനത്തില്‍ ജീവിക്കുന്നു. ഭൂതത്തെ ഓര്‍ക്കുന്നു. ഭാവിയിലേക്ക് കണ്ണും നട്ടിരിക്കുന്നു. അതു കൊണ്ടാണ് മരണത്തെ ഭയമില്ലെന്ന് എഴുതുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്.