അല്‍ഫോന്‍സാ ഭവനം തീര്‍ഥാടന പാതയില്‍

അല്‍ഫോണ്‍സാമ്മയുടെ ജന്‍‌മഗൃഹം കുടമാളൂരിലാണ്. അവിടെ പഴൂപ്പറമ്പില്‍ വീട്ടിലാണ് അന്നക്കുട്ടിയുടെ ജനനം. പക്ഷെ സ്കൂള്‍ വിദ്യാഭ്യാസം മുഴുവന്‍ മുട്ടുച്ചിറയിലെ മാതൃസഹോദരി അന്നമ്മയുടെ വീട്ടില്‍ താമസിച്ചായിരുന്നു.

കോട്ടയത്തിനടുത്തു കുടമാളൂരില്‍ 1910 ഓഗസ്റ്റ്‌ 19നു മുട്ടത്തുപാടത്തു കുടുംബാംഗമായി ജനിച്ച അല്‍ഫോന്‍സ 1927ല്‍ ഭരണങ്ങാനം ക്ളാരിസ്റ്റ്‌ കോണ്‍വെന്‍റില്‍ ചേര്‍ന്നു. 1930 മേയ്‌ 19നു സഭാവസ്‌ത്രം സ്വീകരിച്ചു. കുറച്ചു നാള്‍ അധ്യാപികയായി ജോലി ചെയ്തു. 1946 ജൂലൈ 28നു ഭരണങ്ങാനത്ത്‌ അന്തരിച്ചു.

പതിനാറ് വര്‍ഷം നിരന്തരമായ രോഗം മൂലം ദുരിതങ്ങള്‍ സഹിക്കേണ്ടി വന്നപ്പോഴും എല്ലാം ദൈവത്തിനു സമര്‍പ്പിച്ച് അവര്‍ പ്രാര്‍ത്ഥിച്ചു. സഹനത്തിന്‍റെ ബലിവേദിയില്‍ എല്ലാം അര്‍പ്പിച്ചു.

ജനിച്ച് 37 ദിവസമായപ്പോള്‍ അമ്മ മേരി മരിച്ചു. അങ്ങനെയാണ് അന്നക്കുട്ടിയെന്ന അല്‍ഫോണ്‍സാമ്മ മുട്ടുചിറയിലെ മുരിക്കന്‍ വീട്ടില്‍ എത്തുന്നത്.

അന്നയ്ക്ക് രണ്ടര വയസ്സുള്ളപ്പോള്‍ വളര്‍ത്തമ്മ അന്നമ്മയ്ക്ക് പകര്‍ച്ചപ്പനി വന്നു. അപ്പോള്‍ അപ്പന്‍ ജോസഫ് കുട്ടിയെക്കൂട്ടി കുടമാളൂര്‍ക്ക് പോയി. അവിടെ സര്‍ക്കാര്‍ വക ആര്‍പ്പൂക്കര തൊണ്ണന്‍കുഴി സ്കൂളില്‍ നിന്നു മൂന്നാം തരം പാസായി.


അതിനു ശേഷം അന്നമ്മയും മകന്‍ പെയിലോ ലൂക്കോയും കൂടി അന്നക്കുട്ടിയെ വീണ്ടും മുട്ടുചിറയ്ക്കു കൊണ്ടുവന്നു. മുരിക്കന്‍ ഭവനത്തില്‍ നിന്നുമാണ്‌ അന്നക്കുട്ടി ഭരണങ്ങാനത്തെ ക്ലാര കന്യാസ്ത്രീ മഠത്തില്‍ ചേര്‍ന്നത്‌.

അവിടെ ആറാം ക്ളാസിലെ പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലത്ത് അന്നക്കുട്ടി തീയില്‍ വീണു. ദേഹമാസകലം പൊള്ളി.
ഞായിപ്പള്ളി രാമന്‍ കണിയാന്‍റെ ചികിത്സയിലൂടെ രക്ഷപെട്ടു. തൊണ്ണൂറാം ദിവസം അവര്‍ എണീറ്റു നടന്നു. ഒരു വര്‍ഷം ചികിത്സ തുടര്‍ന്നു. പിന്നേയും അല്‍ഫോണ്‍സാമ്മയെ രോഗപീഢകള്‍ പിന്തുടര്‍ന്നു.സഹനത്തിലൂടെയും പ്രാര്‍ഥനയിലൂടെയും അവരത് മറികടക്കാന്‍ ശ്രമിച്ചു.

മുരിക്കന്‍ വീട് ഇന്ന് അല്‍ഫോണ്‍സാമ്മയുടെ തിരുശേഷിപ്പുകളുടെ കേന്ദ്രമാണ്. ആ ദീപ്ത സ്മരണകള്‍ ഈ വീടിനെയും തീര്‍ഥാടന കേന്ദ്രമായി മാറ്റി.

മുരിക്കന്‍ വീട്ടില്‍ അല്‍ഫോണ്‍സാമ്മയുടെ സന്യാസ ജീവിതവുമായി ബന്ധപ്പെട്ട്‌ ഏറെ പ്രാധാന്യമുള്ള ചാരക്കൂട്‌, അല്‍ഫോന്‍സാമ്മ ഉപയോഗിച്ചിരുന്ന പ്രാര്‍ഥനാമുറി, അല്‍ഫോന്‍സാ തുണിയില്‍ തുന്നിയ തിരുഹൃദയ രൂപം, വസ്‌ത്രങ്ങളും പുസ്‌തകങ്ങളും സൂക്ഷിച്ചിരുന്ന പെട്ടി, കുഞ്ഞായിരുന്നപ്പോള്‍ അല്‍ഫോന്‍സാമ്മയെ ഉറക്കിയിരുന്ന താരാട്ടുതൊട്ടില്‍, കാല്‍പൊള്ളിച്ചപ്പോള്‍ ചികിത്സയ്ക്കായി ഉപയോഗിച്ച പാത്രങ്ങള്‍ എന്നിവയെല്ലാം ഭക്ത്യാദരങ്ങളോടെ സൂക്ഷിച്ചിട്ടുണ്ട്.



വെബ്ദുനിയ വായിക്കുക