പിണറായിയെ വധിക്കാനായിരുന്നോ കുഞ്ഞികൃഷ്ണന്റെ നീക്കം?

ശനി, 6 ഏപ്രില്‍ 2013 (11:05 IST)
PRO
PRO
വളയത്തെ കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ എന്ന വയോധികന്‍ മാധ്യമ ശ്രദ്ധ നേടുന്നത് തന്റെ എഴുപത്തഞ്ചാം വയസിലാണ്. കൃത്യമായി പറഞ്ഞാല്‍ ഏപ്രില്‍ നാലിന്. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീടിന് സമീപത്ത് സംശയാസ്‌പദമായ സാഹചര്യത്തില്‍ കുഞ്ഞികൃഷ്ണനെ കണ്ടെത്തുന്നതുവരെ അയാള്‍ കോഴിക്കോട് ജില്ലയിലെ വളയം എന്ന ചെറിയ പ്രദേശത്ത് മാത്രം അറിയപ്പെടുന്ന ആളായിരുന്നു.

കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് അടുത്ത ബന്ധം പുലര്‍ത്തുന്ന കുടുംബമാണ് കുഞ്ഞികൃഷ്ണന്റേത്. ഇയാള്‍ പിണറായിയെ ഭീഷണിപ്പെടുത്താന്‍ പിണറായിയില്‍ തോക്കും വടിവാളുകളുമായി എത്തുകയായിരുന്നു. നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച ഇയാള്‍ തന്നെയാണ് പൊലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയതും. പരസ്‌പര വിരുദ്ധമായാ കാര്യങ്ങളായിരുന്നു ഇയാള്‍ പൊലീസിനോട് പറഞ്ഞത്. തന്റെ കൂടെ മറ്റ് രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നു എന്നും ഇയാള്‍ പറഞ്ഞു.

കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ വിധവ രമയുടെ ദുഃഖം കണ്ട് സഹിക്കാഞ്ഞിട്ടാണ് താന്‍ എത്തിയതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇതേത്തുടര്‍ന്നാണ് പൊലീസ് കുഞ്ഞികൃഷ്ണന്റെ വീട്ടില്‍ പരിശോധന നടത്തിയത്.

അടുത്തപേജില്‍: ആരാണ് ഈ കുഞ്ഞികൃഷ്ണന്‍?

PRO
PRO
എയര്‍ഗണ്ണില്‍ ഉപയോഗിക്കുന്ന 330 പെല്ലറ്റുകളും വളരെ പഴക്കം തോന്നിക്കുന്ന 10ഗ്രാം വെടിമരുന്നും ഇയാളുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. മാത്രമല്ല, ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടതിനു ശേഷം പത്രങ്ങളില്‍ വന്ന വാര്‍ത്തകളുടെ കട്ടിംഗുകളും ഇയാള്‍ ശേഖരിച്ചിരുന്നതായും കണ്ടെത്തി.

എന്നാല്‍ ഇയാള്‍ക്ക് മാനസിക പ്രശ്നം ഉള്ളതായിട്ടാണ് പൊലീസിന്റെ വിലയിരുത്തല്‍. പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോള്‍ പുഞ്ചിരിയോടെയായിരുന്നു ഇയാള്‍ ചോദ്യങ്ങളെ നേരിട്ടത്. പിണറായിയെ തട്ടാന്‍ എത്തിയതാണ് താനെന്നായിരുന്നു ഇയാള്‍ പൊലീസിനോട് പറഞ്ഞത്. അതിനാല്‍ തന്നെ ഇയാള്‍ക്ക് പിന്നില്‍ ഗൂഢാലോചനയോ മറ്റാരുടെയെങ്കിലും പ്രേരണയോ ഇല്ലെന്നാണ്‌ പൊലീസിന്റെ പ്രാഥമികമായ നിഗമനം.

കുറച്ചുകാലമായി മാനസികമായി അസ്വസ്ഥനായിരുന്ന ഇയാള്‍ സ്വയം എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്‌ എയര്‍ഗണ്ണുമായി ഇവിടെയെത്തിയതെന്നാണ്‌ അനുമാനം. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് മകന്‍ പൊലീസിനെ അറിയിച്ചു. എന്നാല്‍ അക്രമസ്വഭാവം കാണിക്കാറില്ലെന്നും പറഞ്ഞു. ലൈസന്‍സില്ലാതെ തോക്ക് കൈവശം വച്ചതിന് ധര്‍മ്മടം പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.

അടുത്തപേജില്‍: കുഞ്ഞികൃഷ്ണന്റെ ആര്‍ എം പി ബന്ധം?

PRO
PRO
കുഞ്ഞികൃഷ്ണന്‍ പൊലീസ് പിടിയിലായ ദിവസം ഇതിന്റെ പേരില്‍ പ്രാദേശികമായ രോഷം ഇയാളുടെ വീടിനു നേരെ തിരിയാതിരിക്കാന്‍ വളയത്തെ പ്രാദേശിക സിപിഎം നേതാക്കള്‍ രാത്രി മുഴുവന്‍ വീടിനു കാവല്‍ നിന്നതായി പൊലീസ്‌ അന്വേഷണത്തില്‍ വ്യക്‌തമായി. കാരണം സി പി എം ഔദ്യോഗിക പക്ഷവുമായി ഉറച്ച ബന്ധമായിരുന്നു ഇയാളുടെ കുടുംബത്തിന് ഉണ്ടായിരുന്നത്.

കുഞ്ഞിക്കൃഷ്ണന്‍ നമ്പ്യാര്‍ കര്‍ഷക സംഘത്തില്‍ അംഗമാണെന്നാണ്‌ പ്രദേശത്തു നിന്നു പൊലീസിനു ലഭിച്ച വിവരം. പാര്‍ട്ടി നേതാക്കളില്‍ വിഎസിനോടാണ്‌ ഇയാള്‍ക്ക്‌ ആരാധനയെന്ന്‌ പൊലീസിനോടു പറഞ്ഞിരുന്നു. മാത്രമല്ല ആര്‍ എം പിയുമായി കുഞ്ഞികൃഷ്ണന് ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളതായി പൊലീസിന് ഇതുവരെ കണ്ടെത്താനും ആയിട്ടില്ല. അതിനാല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട്‌ ആര്‍എംപിക്കാരെ ചോദ്യം ചെയ്‌തിട്ടില്ലെന്നും പൊലീസ്‌ അറിയിച്ചു.

അതേസമയം, പൊലീസിന്റെ ഈ ന്യായങ്ങളെല്ലാം സി പി എം തള്ളിക്കളഞ്ഞിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പിണറായിയെ ലക്‍ഷ്യം വച്ച്‌ ഏതോ ശ്രമം ഏതോ കേന്ദ്രം നടത്തുന്നുവെന്നാണ്‌ ഇതെല്ലാം സൂചിപ്പിക്കുന്നതെന്നുമാണ് സി പി എം ആരോപിക്കുന്നത്.

അടുത്തപേജില്‍: പൊലീസ് ശ്രമം പ്രതിയെ സഹായിക്കാന്‍: സി പി എം

PRO
PRO
ആര്‍എംപിയുടെ സംസ്ഥാന നേതാക്കള്‍ പിണറായിക്കെതിരെ നടത്തുന്ന കൊലവിളി പ്രസംഗങ്ങള്‍ക്കു സംഭവവുമായി ബന്ധമുണ്ടോയെന്നും ആരെങ്കിലും ഗൂഢാലോചന നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കണമെന്ന്‌ സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു.

മനോദൗര്‍ബല്യമുണ്ടെന്നു വരുത്താനുള്ള പൊലീസിന്റെ നീക്കം പ്രതിയെ സഹായിക്കും. പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയുടെ തലേന്ന്‌ ഇരിട്ടി പേരട്ടയില്‍ ഇയാളെത്തിയിരുന്നു. പിണറായിയില്‍ ഇയാളെ പിടികൂടിയ നാട്ടുകാരോ ഇയാള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവറോ ഇയാള്‍ക്കു മനോദൗര്‍ബല്യമുണ്ടെന്നു തോന്നിയതായി പറയുന്നില്ല. പിണറായിയെ ലക്‍ഷ്യം വച്ച്‌ ഏതോ ശ്രമം ഏതോ കേന്ദ്രം നടത്തുന്നുവെന്നാണ്‌ ഇതെല്ലാം സൂചിപ്പിക്കുന്നത്‌.

അങ്ങനെ എന്തെങ്കിലും നടന്നാലുള്ള പ്രത്യാഘാതം സമൂഹത്തിനറിയാം. ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക സംഘത്തെ കൊണ്ട്‌ അന്വേഷിപ്പിക്കണം. സംഭവം ഗൗരവത്തോടെ കാണുമെന്ന്‌ ആഭ്യന്തരമന്ത്രി പറഞ്ഞിട്ടുണ്ട്‌. - കോടിയേരി അറിയിച്ചു.

വെബ്ദുനിയ വായിക്കുക