ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ്; മരണസംഖ്യ 27, ചെറുതോണി പട്ടണം വെള്ളത്തിനടിയില്‍ - 11 ജില്ലകളില്‍ റെഡ് അലര്‍ട്ട്

വെള്ളി, 10 ഓഗസ്റ്റ് 2018 (20:19 IST)
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ സാഹചര്യത്തില്‍ 11 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇടുക്കി ജില്ലയില്‍ ഈമാസം 13വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 27 ആയി. പ്രളയക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ദുരന്തം വിലയിരുത്താന്‍ അദ്ദേഹം ഞായറാഴ്‌ച സംസ്ഥാനത്തെത്തും.

സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഇടുക്കി ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നിട്ടും നീരൊഴുക്ക് കുറഞ്ഞിട്ടില്ല. എന്നാല്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. പെരിയാറിന്റെ കരകളില്‍ നാശം വിതച്ച് ശക്തമായ തോതില്‍ വെള്ളം ഒഴുകുകയാണ്. പെരിയറില്‍ വീണ്ടും ജലനിരപ്പ് ഉയരുകയാണ്.

ചെറുതോണി പട്ടണം ഏതാണ്ട് വെള്ളത്തിനടിയിലാണ്.  വെള്ളം കുതിച്ചെത്തിയതോടെ ചെറുതോണി - കട്ടപ്പന റൂട്ടില്‍ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. ബസ് സ്റ്റാന്‍ഡിലും വെള്ളം കയറി. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ പെരിയാറിന്റെ തീരത്തുനിന്ന് 6,500 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവരും.

വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് ആലുവയിൽ സൈന്യത്തെ വിന്യസിച്ചിച്ചു. ആർമി എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ 32 അംഗ സംഘമാണ് രക്ഷാപ്രവർത്തനത്തിന് പൊലീസിനൊപ്പം പ്രവർത്തിക്കുന്നത്. നാല് കമ്പനി ദുരന്ത നിവാരണ സേന കൂടി ആലുവയിലേക്ക് എത്തും.

പ്രളയബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്‌ച സന്ദര്‍ശിക്കും. രാവിlലെയോടെയാവും മുഖ്യമന്ത്രി  പ്രദേശങ്ങൾ സന്ദർശിക്കുക. മുഖ്യമന്ത്രിക്കൊപ്പം റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരും പ്രദേശങ്ങൾ സന്ദർശിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍