ഓര്‍ഡിനറി - ബിജുമേനോന്‍റെയും ബാബുരാജിന്‍റെയും സിനിമ!

ശനി, 17 മാര്‍ച്ച് 2012 (18:33 IST)
PRO
ഒരു സിനിമയുടെ പേരും അതിന്‍റെ കഥയും തമ്മില്‍ വലിയ ചേര്‍ച്ചയുണ്ടാകുന്നത് സിനിമയ്ക്ക് ഗുണമാണ്. എന്നാല്‍ ‘ഓര്‍ഡിനറി’ എന്ന സിനിമയ്ക്ക് ആ പേര് അറം‌പറ്റിയിരിക്കുകയാണ്. ‘ഓര്‍ഡിനറി’ ഒരു ഓര്‍ഡിനറി ചിത്രം മാത്രം. അസാധാരണമായി ഒന്നുമില്ല. ഒന്നും പ്രതീക്ഷിക്കാതെ ചെന്നാല്‍ ഒരു സാധാരണ ചിത്രം കണ്ട് മടങ്ങിപ്പോരാം.

ഓര്‍ഡിനറി താരബഹളമുള്ള ഒരു സിനിമയാണ്. കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ബിജു മേനോന്‍, ജിഷ്ണു, ബാബുരാജ്, ആന്‍ അഗസ്റ്റിന്‍ തുടങ്ങി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ഒരുപാട് താരങ്ങളുണ്ട് ഈ സിനിമയില്‍. എന്നാല്‍ സീനിയേഴ്സ് പോലെ ഒരു ആഘോഷചിത്രം പ്രതീക്ഷിച്ച് തിയേറ്ററിലെത്തിയാല്‍ കടുത്ത നിരാശയിലായിപ്പോകും.

സുഗീത് എന്ന നവാഗതനാണ് ‘ഓര്‍ഡിനറി’ അണിയിച്ചൊരുക്കിയത്. പത്തനംതിട്ട - ഗവി റൂട്ടിലോടുന്ന ഒരു കെ എസ് ആര്‍ ടി സി ബസാണ് ചിത്രത്തിലെ നായകന്‍! മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ലൊക്കേഷനില്‍ ചിത്രീകരിച്ച ഒരു സാധാരണ ചിത്രമാണ് ഓര്‍ഡിനറി.

അടുത്ത പേജില്‍ - എന്താണ് ഓര്‍ഡിനറിയുടെ കഥ?

PRO
സര്‍വീസില്‍ ഇരിക്കുമ്പോള്‍ അച്ഛന്‍ മരിച്ചതിനാല്‍ ജോലി കിട്ടുന്ന ഇരവിക്കുട്ടന്‍ പിള്ള(കുഞ്ചാക്കോ ബോബന്‍) ആണ് ചിത്രത്തിന്‍റെ കഥ മുന്നോട്ടു കൊണ്ടുപോകുന്നത്‍. കെ എസ് ആര്‍ ടി സി ബസില്‍ കണ്ടക്ടറായാണ് നിയമനം. പത്തനംതിട്ട - ഗവി റൂട്ടിലോടുന്ന ബസില്‍. ആ ബസിന്‍റെ ഡ്രൈവര്‍ സുകു(ബിജു മേനോന്‍).

ഗവി എന്ന പ്രദേശത്തേക്കുള്ള ഏക ബസ് ആയിരുന്നു അത്. അതുകൊണ്ടുതന്നെ ബസിലെ ജീവനക്കാര്‍ ഗവിക്കാര്‍ക്കും പ്രിയപ്പെട്ടവരായി. വേണു മാഷും(ലാലു അലക്സ്) കുടുംബവുമായും ഇരവിക്കുട്ടന്‍ പിള്ളയും സുകുവും അടുത്തു. അങ്ങനെയിരിക്കെയാണ് ആ സംഭവമുണ്ടായത്.

ഒരു ദിവസം നന്നായി മദ്യപിച്ച സുകുവിന് ബസ് ഓടിക്കാന്‍ കഴിയാതെ വരുന്നു. പകരം ഇരവിക്കുട്ടന്‍ പിള്ള ബസ് ഓടിക്കുന്നു. വഴിയില്‍ വച്ച് അവിചാരിതമായി അപകടമുണ്ടാകുന്നു. അപകടത്തില്‍ പരുക്കേറ്റയാളെ അതുവഴി വന്ന ഒരു ജീപ്പില്‍ കയറ്റി ആശുപതിയിലേക്ക് അയയ്ക്കുന്നു. അപകടത്തില്‍ പെട്ടത് വേണുമാഷിന്‍റെ മകന്‍ ആയിരുന്നു എന്ന് പിന്നീട് സുകുവും ഇരവിക്കുട്ടന്‍ പിള്ളയും തിരിച്ചറിയുന്നു. വേണുമാഷിന്‍റെ മകന്‍റെ മൃതദേഹം പിറ്റേന്ന് കൊക്കയില്‍ നിന്ന് കണ്ടെടുക്കുന്നതോടെ കഥ മാറുകയാണ്.

അടുത്ത പേജില്‍ - പൃഥ്വിരാജ് ഇഫക്ട് വീണ്ടും!

PRO
കുഞ്ചാക്കോ ബോബനും ബിജു മേനോനും നിറഞ്ഞുനില്‍ക്കുകയാണ് ഓര്‍ഡിനറിയില്‍. ബിജു മേനോന്‍റെ ഓരോ ഡയലോഗിനും കയ്യടിയാണ്. ചാക്കോച്ചന്‍ ഗംഭീര പ്രകടനമാണ് നടത്തിയതെങ്കിലും ഇടയ്ക്കൊക്കെ ദിലീപിന്‍റെ മാനറിസങ്ങളുടെ സ്വാധീനം വ്യക്തമായി.

ആസിഫ് ആലി സിനിമയുടെ തുടക്കത്തില്‍ അല്‍പ്പം ഓവര്‍ പ്രകടനമാണ് നടത്തുന്നത്. എങ്കിലും സിനിമ വികസിക്കവേ ആസിഫും ട്രാക്കില്‍ വീണു. എടുത്തുപറയേണ്ട ഒരു പേര് ബാബുരാജിന്‍റേതാണ്. സോള്‍ട്ട് ആന്‍റ് പെപ്പറിന് ശേഷം ഇമേജ് മാറ്റം സംഭവിച്ച ബാബുരാജ് ഓര്‍ഡിനറിയുടെ ആദ്യപകുതിയില്‍ മിന്നിത്തിളങ്ങി.

ബസ് യാത്രക്കാരനായ മദ്യപാനിയുടെ വേഷത്തിലാണ് ബാബുരാജ് ഈ സിനിമയിലുള്ളത്. “ബിവറേജ്സ് ഇസ് മൈ കണ്‍‌ട്രി... ഓള്‍ കുടിയന്‍സ് ആര്‍ മൈ ബ്രദേഴ്സ് ആന്‍റ് സിസ്റ്റേഴ്സ്” എന്ന ഡയലോഗിന് സൂപ്പര്‍ കൈയടി കിട്ടി. എന്നാല്‍ രണ്ടാം പകുതിയില്‍ ഈ കഥാപാത്രത്തെ കാണാനേയില്ല.

ചാക്കോച്ചന്‍ പറയുന്ന ഒരു ഡയലോഗിന് തിയേറ്റര്‍ കുലുങ്ങി. ‘ഇംഗ്ലീഷ് പറയുന്ന ഒരേയൊരു കണ്ടക്ടര്‍ ഞാന്‍ മാത്രമാണ്’ - ഹൊ...! കൈയടിയും കൂവലും കാരണം കുറച്ചുനേരത്തേക്ക് വേറെ ഡയലോഗൊന്നും കേള്‍ക്കാന്‍ പറ്റിയില്ല. പൃഥ്വിരാജ് തരംഗം ഇവിടെത്തന്നെയുണ്ട്, എങ്ങും പോയിട്ടില്ല!

ജിഷ്ണു, ആന്‍ അഗസ്റ്റിന്‍ പുതിയ നായിക എന്നിവരൊക്കെ ശരാശരി പ്രകടനം നടത്തി. ഗാനങ്ങള്‍ ആസ്വാദ്യകരമാണ്. മികച്ച ഛായാഗ്രഹണമാണ് ചിത്രത്തിന്‍റേത്.
ഗവിയുടെ മനോഹാരിത ഒട്ടും ചോരാതെ പകര്‍ത്തിയിട്ടുണ്ട്.

രണ്ടാം പകുതിയിലെ ചില പാളിച്ചകളും പ്രവചിക്കാവുന്ന ക്ലൈമാക്സുമാണ് ഈ സിനിമയുടെ ദൌര്‍ബല്യം. എങ്കിലും കമല്‍ ശിഷ്യനായ സുഗീതില്‍ നിന്ന് മലയാളികള്‍ക്ക് ഇനിയുമേറെ പ്രതീക്ഷിക്കാം എന്ന് ഉറപ്പുപറയാം.

വെബ്ദുനിയ വായിക്കുക