നരേന്ദ്രപ്രസാദ്‌ ഇവിടെ ഉണ്ടായിരുന്നു

PROPRO
നരേന്ദ്രപ്രസാദ്‌ മലയാളിക്ക്‌ ആരായിരുന്നു. നാടകകൃത്ത്‌‌, നടന്‍, അധ്യാപകന്‍, സാഹിത്യ നിരൂപകന്‍, സാമൂഹ്യവിമര്‍ശകന്‍ എന്നിങ്ങനെ നരേന്ദ്രപ്രസാദ്‌ കൈവച്ച്‌ വിസ്‌മയം ഉണര്‍ത്തിയ മേഖലകള്‍ നീണ്ടു പോകുന്നു.

പ്രതിഭാധനനായ ആ കലാപകാരിയുടെ ഓര്‍മ്മകള്‍ക്ക്‌ നവംബര്‍ മൂന്നിന്‌ അഞ്ചു വര്‍ഷം തികയുന്നു. കാര്യമായ അനുസ്‌മര പരിപാടികള്‍ ഒന്നുമില്ലാതെയാണ്‌ സാഹിത്യ ലോകത്തും സിനിമയിലും ജ്വലിച്ചു നിന്ന താരമായിരുന്ന നരേന്ദ്രപ്രസാദിന്‍റെ ഓര്‍മ്മദിനം കടന്നു പോകുന്നത്‌.

കരള്‍ രോഗത്തെ തുടര്‍ന്ന്‌ അമ്പത്തിയെട്ടാം വയസില്‍ 2003 നവംബര്‍ മൂന്നിനായിരുന്നു നരേന്ദ്രപ്രസാദ്‌ വിടപറഞ്ഞത്‌.

നാടകവേദികളിലൂടെ ശ്രദ്ധിക്കപ്പെട്ട നരേന്ദ്രപ്രസാദ്‌ ഏറെ ആദരിക്കപ്പെടുന്ന അധ്യാപകനായിരുന്നു. ബിഷ്‌പ്‌ മൂര്‍ കോളെജ്‌, പന്തളം എന്‍ എസ്‌ എസ്‌ കോളെജ്‌ എന്നിവടിങ്ങളിലെ അധ്യാപകനായിരുന്നു.

എം ജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ്‌ ലെറ്റേഴ്‌സ്‌ സ്ഥാപിക്കുന്നതോടെ അവിടേക്ക്‌ മാറി. ലെറ്റേഴ്‌സിന്‍റെ രൂപീകരണത്തില്‍ നരേന്ദ്ര പ്രസാദിന്‌ നിര്‍ണ്ണായകമായ പങ്കുണ്ടായിരുന്നു.

PROPRO
നാട്യഗൃഹം എന്ന നാടക സംഘത്തിന്‍റെ രൂപീകരണത്തോടെയാണ്‌ നരേന്ദ്രപ്രസാദിലെ നാടകപ്രതിഭയെ കേരളം അറിയുന്നത്‌. സംഗീത നാടക അക്കാദമിയുടേയും സാഹിത്യ അക്കാദമിയുടേയും നിരവധി പുരസ്‌കാരങ്ങള്‍ നേടി.

തൊണ്ണൂറുകളുടെ അവസാനത്തോടെ ടെലിവിഷനുകളിലൂടെ നരേന്ദ്രപ്രസാദ്‌ ശ്രദ്ധിക്കപ്പെട്ടു. ശ്യാമപ്രസാദ്‌ സംവിധാനം ചെയ്‌ത ‘പെരുവഴിയിലെ കരിയിലകള്‍’ എന്ന ടെലിഫിലിമിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്‌ നരേന്ദ്രപ്രസാദായിരുന്നു.

ഷാജികൈലാസിന്‍റെ ‘തലസ്ഥാന’ത്തിലെ സ്വാമി വേഷത്തിലാണ്‌ നരേന്ദ്രപ്രസാദ്‌ സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നത്‌. അതിന്‌ മുമ്പ്‌ പത്മരാജന്‍റെ ‘ഞാന്‍ ഗന്ധര്‍വ്വന്‌’ അദ്ദേഹം ശബ്ദം നല്‌കിയിരുന്നു.

കച്ചവട സിനിമയുടേയും സമാന്തര സിനിമയുടേയും അഭിവാജ്യ ഘടകമായി നരേന്ദ്രപ്രസാദ്‌ പിന്നീട്‌ മാറി.

‘ജാതി പറഞ്ഞാല്‍ എന്താണ്‌’ എന്ന നരേന്ദ്ര പ്രസാദിന്‍റെ പുസ്‌തകം അക്കാലത്ത്‌ കേരളത്തില്‍ ഏറെ ചര്‍ച്ചകള്‍ക്ക്‌ വഴി തുറന്നിരുന്നു. ഭാവുകത്വം മാറുന്നു, നിഷേധികളെ മനസിലാക്കു, എന്‍റെ സാഹിത്യ നിരൂപണങ്ങള്‍ എന്നിവ ശ്രദ്ധിക്കപ്പെട്ടു.