ജയന്‍-വേര്‍പിരിഞ്ഞ സാഹസികത

വെള്ളി, 16 നവം‌ബര്‍ 2007 (09:43 IST)
WD
മലയാള നായക സങ്കല്‍പ്പത്തിന് പൌരുഷത്തിന്‍റെയും സാഹസികതയുടെയും പുതിയൊരു മുഖം കൂടി സമ്മാനിച്ച കൃഷ്ണന്‍ നായര്‍ എന്ന ജയന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 27 വര്‍ഷം തികയുന്നു. 1980 നവംബര്‍ 16 ന് വൈകുന്നേരം സാഹസികമായ ഒരു രംഗത്തിന്‍റെ ചിത്രീകരണത്തിനിടയില്‍ ചെന്നൈയില്‍ വച്ചായിരുന്നു ഈ മഹാനടന്‍ അഭിനയത്തോടും ജീവിതത്തോടും വിടപറഞ്ഞത്.

വെറും ആറു വര്‍ഷം മാത്രം സിനിമയില്‍ അഭിനയിച്ച് ഇത്രയേറെ ആരാധ്യനായ നടന്‍ വേറെയുണ്ടാവില്ല-ലോക സിനിമയില്‍ പോലും-ഒരു പക്ഷെ ബ്രൂസ്‌ലി മാത്രമായിരിക്കും ഒരപവാദം. മലയാള സിനിമയില്‍ സത്യന്‍ കഴിഞ്ഞാല്‍ കരുത്തുറ്റ ശരീരമുള്ള നായക നടന്‍ ജയന്‍ മാത്രമായിരുന്നു. മുഖത്തിന്‍റെയും ശബ്ദത്തിന്‍റെയും മാത്രമല്ല ശരീര സൗന്ദര്യത്തിന്‍റെയും പൗരുഷം ജയന്‍ സിനിമയിലേക്ക് ആവാഹിച്ചു.

മലയാള സിനിമാ രംഗത്ത് അനുകര്‍ത്താക്കളെ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞ ഏക നടന്‍ ജയന്‍ ആയിരുന്നു. ജയന്‍റെ നില്‍പ്പും നടപ്പും വാക്കും നോക്കും വസ്ത്രധാരണവുമെല്ലാം ഇപ്പോഴും എത്രയോ പേര്‍ സ്വന്തമാക്കി കൊണ്ടു നടന്നു.

കുറച്ച് കാലത്തെ അഭിനയം കൊണ്ട് ജയനെ യുവാക്കളുടെ പ്രിയ താരമാക്കിയ കാര്യങ്ങള്‍ എന്തല്ലാമായിരിക്കാം. വില്ലനായി തുടങ്ങിയ കാലത്തുപോലും അദ്ദേഹത്തെ ജനങ്ങള്‍ ഇഷ്ടപ്പെട്ടുപോയി. ആകാരവടിവ് ആയിരുന്നു പ്രധാന കാരണം. പിന്നെ സാഹസികതയും ധീരതയും ഡ്യൂപ്പില്ലാതെ അഭിനയിക്കാന്‍ കാണിച്ച ചങ്കൂറ്റവും.


WD
കേമനായ നടനായിരുന്നു ജയന്‍ എന്നാരും പറയില്ല. എന്നാലും ചുരുക്കം ചില സിനിമകളില്‍ അദ്ദേഹം അവതരിപ്പിച്ച വ്യത്യസ്ത കഥാപാത്രങ്ങള്‍ ജയന്‍റെ സിദ്ധികളെ തെല്ലൊന്ന് അനാവരണം ചെയ്യാതിരുന്നില്ല.

ജയന്‍റെ ചിരിക്ക് ഒരാകര്‍ഷകത്വം ഉണ്ടായിരുന്നു. വലിപ്പമുള്ള ആ ശരീരത്തിലെ മുഖത്തിനും ഉണ്ടായിരുന്നു ഒരു നിഷ്കളങ്കത. വേദനയുടെ പരാഗങ്ങള്‍ പറ്റിക്കിടക്കുന്നോ എന്ന് സംശയമുളവാക്കുന്നതായിരുന്നു ആ ചിരി.

സംഭാഷണ ശൈലിയിലെ സവിശേഷതയാണ് ജയനെ മറ്റുള്ളവരില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്ന പ്രധാന ഘടകം. പില്‍ക്കാലത്ത് മിമിക്രിക്കാരെ തുണച്ചതും പതിഞ്ഞുറച്ച ഈ സംഭാഷണ രീതിയായിരുന്നു.

കോളിളക്കം എന്ന വിജയാനന്ദ് ചിത്രത്തിലെ അവസാന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ ഹെലികോപ്റ്റര്‍ നിലത്തിടിച്ച് തലയ്ക്ക് പരിക്കേറ്റാണ് ജയന്‍റെ മരണം ഉണ്ടായത്. യഥാര്‍ത്ഥത്തില്‍ ജയന്‍ മരണത്തിലേക്കുള്ള പാത തെരഞ്ഞെടുക്കുകയായിരുന്നോ? ഹെലികോപടറിലെ രംഗം ചിത്രീകരിച്ച് തൃപ്തി വരാത്തതു കൊണ്ട് വീണ്ടുമൊരിക്കല്‍കൂടി നിര്‍ബന്ധിച്ച് ഷൂട്ട് ചെയ്യിക്കുകയായിരുന്നു അദ്ദേഹം.

നാല്‍പ്പത്തിയൊന്നാം വയസ്സിലായിരുന്നു ആ സാഹസിക നടന്‍ നമ്മെ വിട്ടുപിരിഞ്ഞത്.