ബ്രിട്ടാനിയ മില്‍ക്ക് ബിസ്ക്കറ്റിന്റെ പരസ്യം ‘യോഗി’യെ അപമാനിക്കുന്നത്?

വെള്ളി, 30 മാര്‍ച്ച് 2018 (10:46 IST)
ബ്രിട്ടാനിയ മില്‍ക്കി ബിസ്ക്റ്റിന്റെ പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ മീം ഉപയോഗിച്ച് ട്രോളര്‍മാര്‍ ട്രോളുകള്‍ വരെ ഉണ്ടാക്കി കഴിഞ്ഞു. എന്നാല്‍, ഇപ്പോഴിതാ പരസ്യത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ബിജെപി പ്രവര്‍ത്തകര്‍. സഞ്ജീവനി എന്ന ഫേസ്ബുക്ക് പേജിലൂടെ അവര്‍ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.
 
പരസ്യത്തിലെ കുട്ടിയുടെ പേര് ‘യോഗി’ എന്നാണ്. എന്നാല്‍ ഇത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയാണ് ഉദ്ദേശിക്കുന്നതെന്നും ഗോമാതാവിനെ പരിഹസിച്ചുവെന്നും ആണ് ഇവര്‍ ആരോപിക്കുന്നത്. 
 
പോസ്റ്റിന്റെ പൂര്‍ണരൂപം:
 
നമസ്തേ
 
കുറച്ച് ദിവസങ്ങളായി ബ്രിട്ടാനിയയുടെ മിൽക്കി ബിക്‌സിന്റെ പരസ്യം സാമൂഹ്യ മാധ്യമങ്ങളിൽ ട്രെൻഡ് ആയിക്കൊണ്ടിരിക്കുന്നു. വലിയ സംഗതികൾ ഒന്നും ഇല്ലാഞ്ഞിട്ടും മറ്റൊരു പരസ്യത്തിനും കിട്ടാത്ത സ്വീകാര്യതയും ട്രോളുകളും ഈ പരസ്യ ചിത്രത്തിന് ലഭിക്കുന്നു. ഇതിനുപിന്നിലെ ഗൂഢാലോചന മനസിലാക്കാതെ പല സംഘപുത്രന്മാരും ഇത് ഷെയർ ചെയ്ത് ഉല്ലസിക്കുന്നു!
 
ശരിക്കും എന്താണ് ഈ പരസ്യം കൊണ്ട് ഉദ്ദേശിക്കുന്നത്? ആദ്യം കാണുമ്പോൾ ഒരു മാതാശ്രീയും പുത്രനും തമ്മിൽ ഉള്ള സുന്ദര നിമിഷങ്ങൾ ആണെന്നെ തോന്നുകയുള്ളൂ. എന്നാൽ വീക്ഷണത്തിന് മൂർച്ച കൂട്ടുമ്പോളാണ് ഇതിലൂടെ ഒളിച്ച് കടത്തുന്ന അപകീർത്തിപ്പെടുത്തലും ഗൂഢാലോചനയും തെളിഞ്ഞ് വരുന്നത്.
 
നമ്മുടെ ഭാവി പ്രധാനമന്ത്രിയും യുപി സംഘസിംഹവും ആയ യോഗി ആദിത്യനാഥ്ജിയുടെ പേരാണ് അതിലെ കുട്ടിക്ക് നൽകിയിരിക്കുന്നത്. "യോഗി" എന്ന് ദേഷ്യത്തോടെ ഒരു സ്ത്രീയെ കൊണ്ട് വിളിപ്പിച്ച് യോഗിജിയെ അപമാനിക്കുന്നു. രണ്ടാമതായി, യോഗിജിയെ അതിൽ പാൽ ഇഷ്ടമല്ലാത്ത ഒരു കുട്ടിയായി ആണ് ചിത്രീകരിക്കുന്നത്. ഗോമാതവിന്റെ അമൃതകുഭത്തിൽ നിന്ന് വരുന്ന നിർമ്മല പാനീയമായ ഗോമതാക്ഷീരം യോഗിജിയെ കൊണ്ട് നിഷേധിപ്പിക്കാൻ പരസ്യചിത്ര സംഘം ബോധപൂർവം ശ്രമിക്കുന്നു. അത്യന്തം പാപവും നിന്ദ്യവുമായ പ്രവർത്തി ചെയ്യിപ്പിക്കുന്നത് വഴി യോഗിജിയെ അപകീർത്തിപ്പെടുത്തുകയാണ് ഇവിടെ. ഗോമൂത്രം വരെ പാനം ചെയ്യുന്നത് പുണ്യമായി കരുതുന്ന സംഘത്തെ അപമാനിക്കൽ കൂടിയാണ് ഈ രംഗം! മൂന്നാമതായി സ്‌കൂളിൽ പോകാത്ത യോഗിജിയെ ഒരു സ്‌കൂൾ വിദ്യാർത്ഥിയായി ചിത്രീകരിച്ച് അപമാനിക്കുന്നു. നമുക്കറിയാം പാശ്ചാത്യ വിദ്യാഭ്യാസം എന്ന കളവ് കലരാതെ ശാഖയിലും ഗുരുകുളത്തിലും മറ്റും വേദപഠനം നിർവഹിച്ച സൂര്യ തേജസ്സാണ് യോഗി മഹാരാജ്. അങ്ങനെയുള്ള ആൾ പള്ളിക്കൂടത്തിൽ പോയിരുന്നു എന്ന് ആരോപിക്കുന്നത് ഗുരുതര അപമാനം ആണ്. നാലാമതായി, സംസ്കൃതവും ഹിന്ദിയും ഭോജ്പുരിയും പോലുള്ള ഭാഷകൾ മാത്രം സംസാരിക്കുന്ന യോഗിജിയെ കൊണ്ട് ദ്രാവിഡ ഭാഷയായ തമിഴ് പറയിപ്പിക്കുന്നു.. അതും "എന്നാ പണ്ണുവെ, എന്നാ പണ്ണുവെ" എന്ന് വീണ്ടും വീണ്ടും ആ ബ്രഹ്മചാരി ശ്രേഷ്ഠനെ പരിഹസിക്കുന്ന വിധം പറയിപ്പിക്കുന്നു! മറ്റെന്ത് സഹിച്ചാലും ഇത് സഹിക്കാവുന്നതിലും അപ്പുറമാണ്..
 
വീഡിയോ ലിങ്ക് : https://youtu.be/iN9hRCxwxBQ (കണ്ടാൽ ഉണ്ടനെ മറന്ന് കളയുക)
 
ഉറങ്ങിക്കിടക്കുന്ന ഹിന്ദുക്കളെ, ഉണരുവിൻ... ഈ അപമാനഭാരം എത്രനാൾ നിങ്ങൾ ചുമക്കും. പ്രതികരിക്കുവിൻ. ഇനി സംഘബന്ധുക്കൾ ആരും ആ പരസ്യം കാണരുത്. ഇത് എല്ലാവരിലും എത്തിക്കൂ... ജയ് ഭാരത് മാതാ 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍