ഒരു കിലോ ഇറച്ചി കോഴിക്ക് 25 രൂപ, ഇടിച്ചു കയറി ജനം

വെള്ളി, 20 മാര്‍ച്ച് 2020 (11:59 IST)
ഇറച്ചികോഴിക്ക് ഇന്നലെ ചാലക്കുടിയിൽ കിലോയ്ക്ക് 25 രൂപ. ഇതോടെ ചിക്കൻ വാങ്ങാൻ വൻ ജനക്കൂട്ടം. ചാലക്കുടിയിലും സമീപപഞ്ചായത്തിലുമാണ് ഇന്നലെ ഇറച്ചിക്കോഴിക്ക് കിലോ 25 രൂപയ്ക്ക് വിറ്റത്. ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് കോഴിവില ഇത്രയും താഴുന്നത്. ചിക്കൻ വാങ്ങാൻ ആളു കൂടിയതോടെ ഉച്ചയായപ്പോൾ തന്നെ കച്ചവടം അവസാനിച്ചു. ചില കടകളിൽ ചിക്കൻ വീണ്ടും എത്തിച്ച് കച്ചവടം തുടർന്നു. 
 
കോഴിയിറച്ചി വൈറസ് ബാധയ്ക്ക് കാരണമാകുമെന്ന പ്രചാരണത്തെ തുടർന്ന് കോഴിയിറച്ചിക്ക് വമ്പൻ വിലക്കുറവ്. കോഴി വിപണിക്ക് രാജ്യമൊട്ടാകെ വൻ ഇടിവ്. വിലയിൽ 80% വരെയും വിൽപനയിൽ 50% വരെയും ഇടിവുണ്ടായി. കൊറോണ വൈറസിനെ തുടർന്നുണ്ടായ വ്യാജ പ്രചരണമാണ് ചിക്കന് വില കുറയാൻ ഉള്ള ഒരു കാരണം. വേനൽച്ചൂട് ആണ് മറ്റൊരു പ്രധാന കാരണം.
 
അതേസമയം കേരളത്തിലേക്ക് ഇറച്ചിക്കോഴികൾ എത്തുന്ന തമിഴ്നാട്ടിൽ കഴിഞ്ഞ ദിവസം കോഴിയുടെ വിപണി വില കിലോഗ്രാമിന് 35-50 രൂപയായി കുറഞ്ഞിരുന്നു. ഇതും കേരളത്തിലെ വിൽപ്പനയെ ബാധിച്ചിട്ടുണ്ട്. കോഴിയിൽ നിന്നാണ് കൊറോണ പടരുന്നതെന്ന വ്യാജ പ്രചരണം ശക്തമായുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍