വഴിപാടുകള്‍ പൂജകള്‍

നെയ്യഭിഷേകം സ്വാമിക്ക്

പാലഭിഷേകപ്രിയന്‍, നെയ്യഭിഷേകപ്രിയന്‍...ശബരിമലവാഴും കുഞ്ഞയ്യപ്പനെ വാഴ്ത്താന്‍ വിശേഷണങ്ങളേറെ. വഴിപാടുകളാല്‍ സംപ്രീതനാവുന്നവനാണ് അഭയദായകനായ മണികണ്‍ഠന്‍.

ഭസ്മാഭിഷേകവും കളഭാഭിഷേകവും മുതല്‍ പുഷ്പ്പാഭിഷേകം വരെ ഇഷ്ടമുള്ളവന്‍. പക്ഷെ ധനസ്ഥിതിയല്ല ഇവിടെ പ്രാര്‍ഥനയാണ് ഭഗവാന് കൂടുതല്‍ ഇഷ്ടം.

അയ്യപ്പസന്നിധിയില്‍ ഭക്തരര്‍പ്പിക്കുന്ന വിവിധ വഴിപാടുകളെക്കുറിച്ച്

വെടിവഴിപാട്

സ്വാമിയെ ഉദ്ദേശിച്ച് പതിനെട്ടാം പടിക്കലും വാവരുസ്വാമിയെ ഉദ്ദേശിച്ച് വാവരുടെ നടയിലും മാളികപ്പുറത്തു ഭഗവതിയേയും മലനടയില്‍ ഭഗവതിയേയും ഉദ്ദേശിച്ച് അതതു നടകളിലും വെടിവഴിപാടു നടത്തുന്നു. ഏൂറ്റൊന്നു വെടിയും കൂട്ടവെടിയും നടത്തിക്കുന്നതും അസാധാരണമല്ല. കതിനാക്കുറ്റികളാണ് ഇതിനുപയോഗിക്കുന്നത്.

അപ്പം വഴിപാട്

പ്രസാദം എന്ന നിലയില്‍ അയ്യപ്പന്മാര്‍ അപ്പം ഭവനങ്ങളിലേയ്ക്കു കൊണ്ടുപോകുന്നു. സാക്ഷാല്‍ നെയ്യപ്പം എന്നു ഇതിനെയാണ് പറയേണ്ടത്.

വാര്‍പ്പുകളില്‍ ആര്‍പ്പുവിളിച്ചുകൊണ്ട് നെയ്യ് തിളച്ചുകളിക്കുന്നതും കൂന്നുകുന്നായി അപ്പം വാര്‍പ്പുകളില്‍ വാര്‍ത്തുകൂട്ടിയിരിക്കുന്നതും അത്ഭുതകരമായ കാഴ്ചയാണ്.

ശയനപ്രദക്ഷിണം

ശയനപ്രദക്ഷിണം തങ്ങള്‍ക്കുതന്നെയോ ആള്‍പ്പേരു മുഖാന്തിരമോ നടത്താവുന്നതാണ്. മാളികപ്പുറത്തു നിന്നും പുറപ്പെട്ട് പതിനെട്ടാം പടി ചുറ്റിയും പതിനെട്ടാംപടിക്കകത്തു നാലന്പലവും ശ്രീകോവിലും ചുറ്റിയും ശയനപ്രദക്ഷിണം നടത്തുന്നു.

പടി പൂജ

പടിപൂജ പ്രധാന വഴിപാടാണ്. മുന്‍കാലങ്ങളില്‍ പന്ത്രണ്ട് വര്‍ഷങ്ങളില്‍ ഒരിക്കല്‍ മാത്രമാണ് പടിപൂജ നടത്തികൊണ്ടിരുന്നത്. ഇപ്പോള്‍ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന ഘട്ടം ഒഴികെ മലയാളമാസങ്ങളുടെ ആരംഭത്തിലും വിഷു, തിരുവോണം എന്നീ പുണ്യദിനങ്ങളോടനുബന്ധിച്ച് നടതുറക്കുന്പോഴും പടി പൂജ നടത്താറുണ്ട്.

അഭീഷ്ടകാര്യസിദ്ധിക്കായി അയ്യപ്പസന്നിധിയിലെ ചെലവേറിയ വഴിപാടാണ് പടി പുജ പതിനെട്ടു പുരാണങ്ങളുടെ പ്രതീകമാണ് പതിനെട്ടാം പടിയെന്നും അതല്ല നാലു വേദം, ആറു ശാസ്ത്രം, ചതുരുപായങ്ങള്‍, നാലു ജാതി എന്നിവയെ പ്രതിനിധാനം ചെയ്യുന്നതായും ചിലര്‍ കരുതുന്നു. പൂങ്കാവനത്തിലെ 18 മലരുകളെ പ്രതിനിധാനം ചെയ്യുന്നതാണെന്നാണ് മറ്റൊരു സങ്കല്‍പം.

നിലവിളക്ക്, പുᅲങ്ങള്‍, കര്‍പ്പൂരം, സാന്പ്രാണി, പൂമാലകള്‍, കലശതുണികള്‍, പടികളില്‍ വിരിക്കാനുള്ള പട്ട്, നാളികേരങ്ങള്‍ എന്നിവയും പൂജാവേളയില്‍ തന്ത്രി, മേല്‍ശാന്തി, പരികര്‍മികള്‍ എന്നിവര്‍ക്കു ധരിക്കാനുള്ള വസ്ത്രങ്ങളുമാണ് പടിപൂജയ്ക്ക് പ്രധാനമായും വേണ്ടത്. തന്ത്രിയാണ് മുഖ്യ കാര്‍മികത്വം വഹിക്കുക.
പടിപൂജയ്ക്ക് ദേവസ്വത്തില്‍ 15,001 രൂപ മുന്‍കൂര്‍ അടച്ചു ബുക്കു ചെയ്യണം. 2005 മെയ് വരെ ബുക്കിംങ് കഴിഞ്ഞിട്ടുണ്ട്.

ഉദയാസ്തമയ പൂജ

അയ്യപ്പ ചൈതന്യം വര്‍ധിപ്പിക്കുന്നതിനായി ഭക്തരുടെ ഇഷ്ടവഴിപാടാണ് ഉദയാസ്തമയ പൂജ. ഉഷ:പൂജയില്‍ തുടങ്ങി അത്താഴപൂജയില്‍ അവസാനിക്കുന്ന 18 പൂജകളുണ്ട്. ഉച്ചപൂജയ്ക്ക് 25 കലശം പൂജിച്ച്് അയ്യപ്പവിഗ്രഹത്തില്‍ ആറാടും. ഉദായാസ്തമയ പൂജയ്ക്ക് 10,001 രൂപ ദേവസ്വത്തില്‍ അടച്ച് മുന്‍കൂട്ടി ബുക്ക് ചെയ്യണം. 2001 വരെ ബുക്കിംങ് കഴിഞ്ഞിട്ടുണ്ട്.

സ്വാമി ഭക്തരുടെ ശനിദോഷമകറ്റാന്‍ മാളികപ്പുറത്തു പറകൊട്ടി പാട്ട്. പാലാഴിമഥനത്തെ തുടര്‍ന്ന് മഹാവിഷ്ണുവിന് ശനിദോഷം ബാധിച്ചു.പരമശിവന്‍ വേലനായും പാര്‍വ്വതി വേലത്തിയുമായി എത്തി പാടി വിഷ്ണുവിന്‍െറ ശനിദോഷം മാറ്റിയത്രേ. ഇതിനെ അനുസ്മരിപ്പിക്കുന്ന ചടങ്ങാണ് മാളികപ്പുറത്തെ പറകൊട്ടിപാട്ട്.

മണിമണ്ഡപത്തിനു മുന്പിലായി 15 വേലന്മാരാണ് പറകൊട്ടി പാടുന്നത്. മാടമണ്‍, വടശേരിക്കര, വെണ്ണിക്കുളം, തെള്ളിയൂര്‍, ചുനക്കര, തൃക്കൊടിത്താനം, ആറന്മുള എന്നിവിടങ്ങളില്‍ നിന്നുള്ള വേലന്മാര്‍ കേശാദിപാദം കഥ പാടിയാണ് ഭക്തരുടെ ശനിദോഷം മാറ്റുന്നത്. സര്‍പ്പദോഷവും കണ്ണും നാവും ദോഷവും മാറ്റാന്‍ മാളികപ്പുറത്തെ നാഗരാജ നടയില്‍ സര്‍പ്പം പാട്ടുമുണ്ട്.

വെബ്ദുനിയ വായിക്കുക