Velliangiri Trekking: ശിവൻ സ്വയംഭൂവായി അവതരിച്ചെന്ന് വിശ്വസിക്കുന്ന ദക്ഷിണേന്ത്യയിലെ കൈലാസം, 7 മലകളിൽ കയറിയുള്ള അടിപൊളി ട്രെക്കിംഗ്, വെള്ളിയാങ്കിരിയെ പറ്റി അറിയാം: Part-2
ഹിന്ദുക്കൾക്ക് ഏറെ പ്രധാനപ്പെട്ട ആത്മീയമായ യാത്രയാണ് കൈലാസയാത്ര. ഹിമാലയത്തിലെ കൈലാസത്തിലേക്കുള്ള യാത്ര മോക്ഷം സമ്മാനിക്കുമെന്നാണ് ഹിന്ദുമത വിശ്വാസികൾ വിശ്വസിക്കുന്നത്. ഇന്ത്യയിലും ചൈനയിലുമായി പരന്നുകിടക്കുന്ന കൈലാസയാത്ര പക്ഷേ അല്പം ബുദ്ധിമുട്ടേറിയതും ചിലവേറിയതുമാണ്. എന്നാൽ ഇതിന് സാധിക്കാത്തവർക്ക് ദക്ഷിണ കൈലാസം എന്നറിയപ്പെടുന്ന കൊയമ്പത്തൂരിലെ വെള്ളിയാങ്കിരി മലനിരകളിലേക്ക് യാത്ര ചെയ്യാവുന്നതാണ്. ട്രെക്കിങ്ങ് പ്രേമികളുടെ ഇഷ്ടപ്പെട്ട ഇടം കൂടിയാണ് സമുദ്രനിരപ്പിൽ നിന്നും ആറായിരം അടിയോളം ഉയരത്തിൽ സ്ഥിതിചെയ്യുന്ന 7 മടക്കുകളായി കിടക്കുന്ന വെള്ളിയാങ്കിരി മലനിരകൾ.
പൂണ്ടി വെള്ളൈ വിനായകര്‍ കോവിലിന് മുന്നില്‍ നിന്നും ട്രക്കിംഗ്/ തീര്‍ഥാടനം ആരംഭിക്കുന്നതിന് മുന്‍പ് ഭക്തരുടെ കൈവശമുള്ള ബാഗിലെ പ്ലാസ്റ്റിക് വസ്തുക്കള്‍ താഴെ ഉപേക്ഷിക്കേണ്ടത്. വെള്ളിയാങ്കിരി മലനിരയുടെ ജൈവവ്യവസ്ഥയെ ബാധിക്കുമെന്നതിനാല്‍ പ്ലാസ്റ്റിക് പാക്കറ്റുകള്‍, ബോട്ടിലുകള്‍ എന്നിവ മുകളിലേക്ക് കൊണ്ടുപോവാനാകില്ല. എന്നാല്‍ ഒരു ചെറിയ തുക അടച്ച് വെള്ളം കൊണ്ടുപോകുന്ന പ്ലാസ്റ്റിക് കുപ്പി ഒരു സ്റ്റിക്കര്‍ ഒട്ടിച്ച് കൈവശം കരുതാം. ട്രക്കിംഗ് പൂര്‍ത്തിയാക്കി സ്റ്റിക്കറോട് കൂടിയ കുപ്പി നല്‍കുന്നതോടെ ആ തുക തിരിച്ചുകിട്ടുകയും ചെയ്യും.
മലകയറ്റത്തിലെ ആദ്യ നാല് മലനിരകളും കയറുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. മതിയായ വ്യായാമങ്ങള്‍ ചെയ്യാതെയും മല കയറി പരിചയമില്ലാതെയും വരികയാണെങ്കില്‍ വെള്ളിയാങ്കിരി ട്രക്കിംഗ് വളരെ ദുഷ്‌കരമായിരിക്കും. ആദ്യ നാല് മലകള്‍ക്ക് ശേഷം അഞ്ചും ആറും മലകള്‍ താരതമ്യേന പരന്ന് കിടക്കുന്നതാണ്. ഏഴാമതായി വരുന്ന അവസാനത്തെ മല കുത്തനെയാണ്. ഇത് കയറുന്നതിനും പ്രയാസം നേരിടാം. പണ്ട് കാലത്ത് ഇവിടങ്ങളില്‍ ഋഷിമാര്‍ തപസനുഷ്ടിച്ചിരുന്നു എന്നാണ് വിശ്വാസം.
ശിവൻ സ്വയംഭൂവായി അവതരിച്ചെന്ന് വിശ്വസിക്കുന്ന ദക്ഷിണേന്ത്യയിലെ കൈലാസം, 7 മലകളിൽ കയറിയുള്ള അടിപൊളി ട്രെക്കിംഗ്, വെള്ളിയാങ്കിരിയെ പറ്റി അറിയാം: Part-1