ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപം

PROPRO
രാജ്യത്തിന്‍റെ ഐശ്വര്യത്തിനായി തിരുവിതാം‌കൂര്‍ രാജാക്കന്‍‌മാര്‍ 56 ദിവസം തുടര്‍ച്ചയായി നടത്തിപ്പോന്ന മന്ത്രോച്ചാരണ സത്രമാണ് മുറജപം. മറയും മുറയും എന്നാല്‍ വേദവും ശാസ്ത്രവും എന്നാണര്‍ത്ഥം. എന്നാല്‍ ഇവിടെ മുറജപം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മുറതോറും ഉള്ള ജപം എന്നാണ്.

മുറ എന്നാല്‍ എട്ട് ദിവസം എന്നൊരു അര്‍ത്ഥമുണ്ട്. അങ്ങനെ ഏഴു മുറയാണ് ജപം നടക്കുന്നത്, അങ്ങനെ 56 ദിവസം. തിരുവിതാംകൂറില്‍ കൊല്ലവര്‍ഷം 925 ലാണ് മുറജപം ആരംഭിച്ചത്. ആറു കൊല്ലത്തില്‍ ഒരിക്കലാണ് ഇത് നടക്കുക.

ഉത്സവ പ്രതീതിയോടെയാണ് മുമ്പ് കാലത്ത് മുറജപം നടന്നിരുന്നത്. മുറജപത്തിന്‍റെ അവസാന ദിവസം ലക്ഷദീപവും ഉണ്ടായിരുന്നു. ഇതില്‍ പങ്കെടുക്കാനും കാണാനുമായി അനേക ലക്ഷം പേര്‍ തിരുവനന്തപുരത്ത് എത്തുക പതിവായിരുന്നു.

മുറജപം ഒരു തരത്തില്‍ വേദപാരായണം തന്നെയാണ്. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഋ‌ഗ്വേദവും യജുര്‍‌വേദവും സാമവേദവും ജപിക്കുകയും കര്‍മ്മങ്ങള്‍ നടത്തുകയും ചെയ്യുമ്പോള്‍ അത് നാട്ടിനും ഭക്തജനങ്ങള്‍ക്കും ഐശ്വര്യം പ്രദാനം ചെയ്യുന്നു.


PROPRO
കേരളത്തിലെ വേദജ്ഞരായ നമ്പൂതിരിമാരാണ് ജപം നടത്താന്‍ എത്തിയിരുന്നത്. നൂറിലേറെ പേര്‍ മുമ്പ് ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇന്ന് ജപിക്കാന്‍ എത്തുന്നവരുടെ എണ്ണം വളരെ കുറവാണ്. ഇക്കുറി തിരുനാവായ വാധ്യന്‍ നമ്പൂതിരിപ്പാടിന്‍റെയും തന്ത്രി തരണ നല്ലൂര്‍ നമ്പൂതിരിപ്പാടിന്‍റെയും നേതൃത്വത്തിലാണ് മുറജപം നടക്കുക.

ഋക് യജുര്‍ സാമ വേദങ്ങളിലെ മന്ത്രങ്ങളും സഹസ്രനാമങ്ങളുമാണ് പ്രധാനമായും ഉരുവിടുക. മതിലകത്തെ നാലമ്പലത്തില്‍ രാവിലെ ഏഴു മണിമുതല്‍ രാത്രി ഒമ്പതു മണിവരെ മന്ത്രജപം നടക്കുന്നു. സഹസ്രനാമ ജപമാവട്ടെ വൈകിട്ട് 3.30 മുതല്‍ 4.15 വരെ മാത്രമേയുള്ളു.

മുറജപം ഒരു മഹായജ്ഞം പോലെയാണ്. മുമ്പ് തിരുവിതാംകൂര്‍ രാജാവിന്‍റെ ചെലവിലായിരുന്നു ചടങ്ങുകള്‍ നടന്നത്. സാധാരണ ഗതിയില്‍ ധനുമാസത്തില്‍ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഏഴു ദിവസത്തെ കളഭം നടത്താറുണ്ട്. ഇക്കുറി മുറജപം പ്രമാണിച്ച് 12 ദിവസത്തെ കളഭം കൂടി നടക്കും. അതായത് ഇക്കുറി 19 ദിവസത്തെ കളഭം നടക്കും.

ഓരോ മുറയുടേയും (8 ദിവസത്തേയും) അവസാനം രാത്രി വാഹനങ്ങളില്‍ ശീവേലി എഴുന്നള്ളത്ത് നടക്കും. പകല്‍ വഴിപാടായി ഒറ്റതുലാ പായസം നേതിക്കും. മുറാശീവേലിയില്‍ ഒന്നാമത്തേതിന് അനന്തവാഹനവും രണ്ടമത്തേതിന് കമല വാഹനവും മൂന്നും അഞ്ചും മുറകള്‍ക്ക് ഇന്ദ്രവാഹനവും നാലും ആറും മുറകള്‍ക്ക് പല്ലക്ക് വാഹനവും ഏഴാം മുറയ്ക്ക് ഗരുഢ വാഹനവും ആണ് ഉപയോഗിക്കുന്നത്.


ലക്ഷദീപം

എട്ടം മുറയുടെ അവസാനം അതായത് അമ്പത്താറാം ദിവസം നടക്കുന്ന ശീവേലി ലക്ഷദീപം എന്ന പേരിലാണ് പ്രസിദ്ധം. ഇത് മകര സംക്രമ ദിവസമാണ് നടക്കുക. ഈ ചടങ്ങിന്‍റെ ഒരു പ്രത്യേകത ലക്ഷദീപ ശീവേലിക്ക് തിരുവിതാംകൂര്‍ മഹാരാജാവ് മൂന്നു പ്രദക്ഷിണം വയ്ക്കും എന്നതാണ്.

മകര ശീവേലിക്കും ലക്ഷദീപത്തിനും കിഴക്കേ ശീവേലി പുരയില്‍ നടക്കുന്ന ദീപാരാധനയ്ക്ക് മുമ്പായി ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവ് നമസ്കാരം ചെയ്ത് ഭണ്ഡാരത്തില്‍ കാണിക്കയിടും. ലക്ഷദീപ ദിവസം ക്ഷേത്രം മുഴുവന്‍ വിളക്കുകള്‍ കൊണ്ട് അലങ്കരിക്കും.

മുമ്പൊക്കെ ക്ഷേത്ര ഗോപുരത്തിലും ചുറ്റുമതിലിലും പരിസരങ്ങളിലും മണ്‍ ചരാതുകളില്‍ കാര്‍ത്തികയ്ക്ക് എന്നപോലെ ദീപ കാഴ്ചകള്‍ ഒരുക്കാറുണ്ടായിരുന്നു. ഇന്നാകട്ടെ ഇതെല്ലാം വൈദ്യുത ദീപാലങ്കാരങ്ങളായി മാറിക്കഴിഞ്ഞു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ വടക്കടത്തെയും തിരുവമ്പാടിയിലെയും നാലമ്പലത്തിനു പുറത്തുള്ള ചുറ്റുവിളക്കുകള്‍, ശീവേലി പുരയിലെ അഴിവിളക്കുകള്‍, ഇരുവശങ്ങളിലും ഉള്ള തടിവിളക്കുകള്‍ എന്നിവ വൈദ്യുത ദീപ പ്രഭയില്‍ മുങ്ങും. ബൊക്ക വിളക്കുകള്‍, ഇടിഞ്ഞില്‍ എന്നിവയും എണ്ണയൊഴിച്ച് തിരിയിട്ട് കത്തിക്കും.

ആദ്ധ്യാത്മിക ചൈതന്യം നല്‍കുന്ന ഈ ഉത്സവം കണ്ണിനു കുളിര്‍മ്മ നല്‍കുന്ന ദീപ കാഴ്ചയോടെ അവസാനിക്കും.