വൈക്കത്തഷ്ടമി

WDWD
വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമിദര്‍ശനം. ആയിരക്കണക്കിന് ഭക്തരെ ആകര്‍ഷിക്കുന്ന ഈ മഹാ ഉല്‍സവം തെക്കന്‍ കേരളത്തിലെ സുപ്രധാനാ ക്ഷേത്രോല്‍സവങ്ങളിലൊന്നാണ്.

പുലര്‍ച്ചെ 4.30 ന് അഷ്ടമി ദര്‍ശനം. സോപാനവാദ്യങ്ങളുടെ മംഗളധ്വനിയാല്‍ മുഖരിതമാകുന്ന ക്ഷേത്രാ ന്തരീക്ഷം. ആയിരക്കണക്കിനു ഭക്തജനങ്ങളുടെ ചുണ്ടുകള്‍ ഉരു വിടുന്നതു ശിവപഞ്ചാക്ഷരീമന്ത്രങ്ങള്‍.

അഷ്ടമിദിവസം വൈക്കം ക്ഷേത്രത്തില്‍ പൂജകളും നിവേദ്യങ്ങളുമൊന്നുമില്ല. വൈക്കത്തപ്പന്‍ അന്ന് പുത്രന്‍റെ വിജയത്തിനു വേണ്ടി, ഏകാഗ്രചിത്തനായി പ്രാര്‍ത്ഥിച്ച് ഉപവസിക്കുകയാണെന്നാണ് സങ്കല്‍പം. രാവിലെ ശിവദര്‍ശനവും ഉച്ചയ്ക്ക് സദ്യയും രാത്രിയില്‍ ഉദയനാപുരത്തപ്പന്‍റെ എഴുന്നള്ളിപ്പുമാണ് വൈക്കത്തഷ്ടമിയുടെ പ്രധാന ചടങ്ങുകള്‍.

വൃശ്ഛികമാസത്തിലെ കൃഷ്ണപക്ഷത്തിലുള്ള അഷ്ടമിയാണ് വൈക്കത്തഷ്ടമിയായി ആഘോഷിക്കുന്നത്. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ തിരുവുല്‍സവം പതിമൂന്ന് ദിവസമാണ്. ഇതില്‍ പന്ത്രണ്ടാം ദിവസത്തെ ഉല്‍സവമാണ് അഷ്ടമി. അഷ്ടമിനാളുകള്‍ വൈക്ക ത്തുകാര്‍ക്ക് ഭക്തിപ്രഹര്‍ഷത്തിന്‍റെ നാളുകളാണ്.

വ്യാഘ്രപാദ മഹര്‍ഷിയുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് അഷ്ടമിദര്‍ശനത്തെ ക്കുറിച്ചുള്ളത്.. കൃഷ്ണാഷ്ടമി ദിവസം രാത്രിയുടെ അന്ത്യയാമത്തില്‍ ശ്രീപരമേശ്വരന്‍ പാര്‍വതീ സമേതനായി മഹര്‍ഷിക്കു ദര്‍ശനം നല്‍കി. 'ദുഃഖവിമോചനം 'അഭീഷ്ടസിദ്ധിവരംഎന്നീ വശങ്ങളും നല്‍കി.ഈ ധന്യമുഹൂര്‍ത്തമാണ് അഷ്ടമി ദര്‍ശനം.

വ്യാഘ്രപാദമഹര്‍ഷി ക്ഷേത്രത്തിനു കിഴക്കുവശ ത്തുള്ള ആല്‍ച്ചുവട്ടില്‍ തപസ് അനുഷ്ഠിച്ചിരുന്നു. എല്ലാ വര്‍ഷവും ഈ ദിവസം പ്രഭാതം മുതല്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന ഭക്തര്‍ക്ക് അനുഗ്രഹം ലഭിക്കുന്നു. വ്യാഘ്രപാദമഹര്‍ഷി തപസ്സനുഷ്ഠിച്ച ആല്‍ച്ചുവട് പവിത്രമായി കരുതി ആരാധിച്ചു പോരുന്നു.

WDWD
വൈക്കത്തപ്പന്‍റെ പുത്രനാ ണെന്നു സങ്കല്‍പിക്കുന്ന ഉദയാനപുരത്ത് സുബ്രഹ്മണ്യന്‍ അഷ്ടമി ദിവസം .അച്ഛ നെ കാണാന്‍ എഴുന്നള്ളും. വൈക്കത്തിനടുത്തുള്ള ഉദയനാപുരം ക്ഷേത്രത്തില്‍ നിന്നും മഹാദേവക്ഷേത്രത്തിലേക്ക് ആഘോഷപൂര്‍വമായ വരവ് നടക്കും.

താരകാസുരനെ കൊന്ന് വിജയശ്രീലാളിതാനായെത്തുന്ന ദേവസേനാപതിയായ സുബ്രഹ്മണ്യനെ അച്ഛനായ വൈക്കത്തപ്പനും ഉപദേവതമാരും സ്വീകരിക്കുന്നു എന്ന സങ്കല്‍പത്തിലാണ് ഈ ചടങ്ങ് നടത്തുന്നത്.

വലിയ കവല മുതല്‍ നിലവിളക്കുകള്‍ കത്തിച്ചു വച്ചും പൂക്കള്‍ വിതറിയുമാണ് ഉദയനാപുരത്തപ്പനെ ഭക്തജ-നങ്ങള്‍ എതിരേല്‍ക്കുന്നത്. തുടര്‍ന്ന് വലിയ കാണിക. വെടിക്കെട്ടിനുശേഷം ഉദയനാപുരത്തപ്പന്‍ മടക്കയാത്ര നടത്തും.

പിതൃ-പുത്ര ബന്ധത്തിന്‍റെ ഉത്തമസാക്ഷാത്കാരം ഈ ക്ഷേത്രത്തിലെ ഓരോ ചടങ്ങുകളിലും ദര്‍ശിക്കാന്‍ കഴിയും. കുംഭമാസത്തിലെ മാശി അഷ്ടമിക്കും അച്ഛനും മകനും ഒന്നിച്ചു കാണും. അന്ന് ദേശവഴികളില്‍ പാട്ടംപിരിക്കലിനുള്ള യാത്രയാണ്.

ഇരുവരും തമ്മിലുള്ള കണ്ടുമുട്ടലിനു ശേഷമുള്ള യാത്രപറച്ചില്‍ വികാരപൂര്‍ണമായ ഒരു ആചാരമാണ്. പിന്നെ അഷ്ടമി വിളക്ക് ആരംഭിക്കുകയായി.

വിളക്ക് കഴിഞ്ഞാല്‍ മകന്‍ പിരിഞ്ഞു പോകും. ദുഃഖസാന്ദ്രമായ ചടങ്ങാണിത്. അഞ്ചിടത്തുവച്ച് സുബ്രഹ്മണ്യന്‍റെ കോലം വഹിക്കുന്ന ആന തിരിഞ്ഞുനില്‍ക്കും. യാത്രചോദിക്കും. വിഷാദം വിളിച്ചോതുന്ന നാദസ്വരത്തിന്‍റെ അകമ്പടിയോടെ യാത്രപറച്ചില്‍ അവസാനിക്കും .