ഇന്ന്‌ ചെട്ടികുളങ്ങര കുംഭഭരണി

PROPRO
ചരിത്രപ്രസിദ്ധമായ ചെട്ടികുളങ്ങര കുംഭഭരണിമഹോത്സവം ഇന്ന്‌. ഉത്സവം പ്രമാണിച്ച്‌ ഇന്നു മുഴുവന്‍ സമയവും ക്ഷേത്രനട തുറന്നിരിക്കും. ദേവിയെ ആവാഹിച്ച ജീവത ഓരോ കെട്ടുകാഴ്ചയും സന്ദര്‍ശിക്കുന്നതോടെ ദേവീനാമങ്ങളാല്‍ അന്തരീക്ഷം ഭക്തിസാന്ദ്രമാകും.

ഇന്ന് സന്ധ്യയോടെ കെട്ടുകാഴ്ചകള്‍ ക്ഷേത്രമൈതാനിയില്‍ ദൃശ്യവിസ്മയം ഒരുക്കും. പതിമൂന്നു കരകളുടെയും പ്രാതിനിധ്യമുള്ള ശ്രീദേവീ വിലാസം ഹിന്ദുമത കണ്‍വന്‍ഷനാണ്‌ ഉത്സവത്തിന് മേല്‍നോട്ടം വഹിക്കുന്നത്‌.

കരകൗശല കൗതുകങ്ങളും വര്‍ണ്ണാഭങ്ങളുമായ കെട്ടുകാഴ്ചകള്‍ക്ക്‌ പുകള്‍പെറ്റതാണ് ചെട്ടികുളങ്ങര ഭരണി മഹോത്സവം. ക്ഷേത്രവുമായി ബന്ധപ്പെട്ട 13 കരകളില്‍ നിന്നെത്തുന്ന കുതിരകള്‍, തേരുകള്‍, ഭീമന്‍, ഹനുമാന്‍, പഞ്ചാലി എന്നിവയാണ്‌ കെട്ടുകാഴ്ചകള്‍. ശിവരാത്രി നാളില്‍ തുടങ്ങിയതാണ്‌ ഇതിനുള്ള ഒരുക്കങ്ങള്‍.

വൈകിട്ട്‌ പതിമൂന്നു കരകളില്‍ നിന്നുള്ള അംബരചുംബികളായകെട്ടുകാഴ്ചകള്‍ ക്ഷേത്രനടയില്‍ എത്തി ദര്‍ശനം നടത്തിയ ശേഷം കിഴക്കുവശമുള്ള വയലില്‍ മുറപ്രകാരം ഇറക്കിവയ്ക്കും. ആറു കരക്കാര്‍ കുതിരകളും അഞ്ച്‌ കരക്കാര്‍ തേരുകളും രണ്ടു കരക്കാര്‍ ഭീമസേനന്‍, ഹനുമാന്‍, പാഞ്ചാലി എന്നിവരുടെ രൂപങ്ങളുമാണു കെട്ടുകാഴ്ചയായി ക്ഷേത്രത്തില്‍ എത്തിക്കുന്നത്‌.

നരബലിയുടെ പ്രതീകാത്മകചടങ്ങായ കുത്തിയോട്ടം ശനിയാഴ്ച രാവിലെ തുടങ്ങിആചാരപ്പെരുമയും അനുഷ്ഠാന വിശുദ്ധിയും ഒത്തുചേരുന്ന കുംഭഭരണിയോട് അനുബന്ധിച്ച് വമ്പിച്ച വാണിഭങ്ങളും നടക്കും.

കുടാതെ ഭരണി നാളിലെ തിരക്ക്‌ പ്രമാണിച്ച്‌ കെ.എസ്‌.ആര്‍.റ്റി.സിയും മറ്റും സ്പെഷ്യല്‍ സര്‍വീസുകളും നടത്തും.കുത്തിയോട്ടവും കെട്ടുകാഴ്ചയും കാണാന്‍ നാനാഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന്‌ ആളുകളാണ്‌ ചെട്ടികുളങ്ങരയില്‍ എത്തുന്നത്‌.


കുത്തിയോട്ടം

PROPRO
കുത്തിയോട്ടത്തിനുള്ള ബാലന്മാരെ 'ചൂരല്‍ മുറിയുന്ന' ചടങ്ങ്‌ പുലര്‍ച്ചെ നടന്നു ബാലന്മാരെ ഒരുക്കി തലയില്‍ കിന്നരിവച്ച തൊപ്പി, മണിമാല, കയ്യില്‍ മടുവും കാപ്പും എന്നിവ ധരിപ്പിച്ച ശേഷം ദേഹമാസകലം കളഭം പൂശി തറ്റുടുപ്പിച്ച്‌ അതിനു മുകളിലായി വാഴയില വാട്ടിക്കെട്ടി അരമണി ചാര്‍ത്തി.

ഇരുകൈകളും ശിരസിനു മുകളില്‍ ചേര്‍ത്തു പിടിച്ച്‌ കയ്യില്‍ പഴുക്കാപ്പാക്ക്‌ തറച്ച കത്തി പിടിപ്പിക്കും.
പിന്നീട്‌ കുട്ടികളുടെ അരയില്‍ സ്വര്‍ണ്ണമോ, വെള്ളിയോ കൊണ്ടു നിര്‍മ്മിച്ച നൂല്‍ കോര്‍ക്കും. ഇതാണ്‌ ചൂരല്‍ മുറിയല്‍

വെഞ്ചാമരം കൊണ്ടു വീശിയും പനിനീര്‍ തളിച്ചും ഘോഷയാത്രയായാണ്‌ ബാലന്മാരെ ക്ഷേത്രത്തിലേക്ക്‌ കൊണ്ടുവരുന്നത്‌. ലോഹനൂല്‍ ഊരിയെടുത്ത്‌ ദേവിക്ക്‌ സമര്‍പ്പിക്കുന്നതോടെ കുത്തിയോട്ടം വഴിപാട്‌ അവസാനിക്കും.