ലക്ഷക്കണക്കിന് ഭക്തജനങ്ങളുടെ ആശ്രയമായ ഷിര്‍ദ്ദി സായി ബാബ സമാധിയായിട്ട് ഇന്ന്എണ്‍പത് വര്‍ഷം തികയുന്നു.
ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുപോലെ സന്യാസിയായി കാണുന്ന ആത്മീയ ഗുരുവും യോഗിയും ഫക്കീറും ഒക്കെയാണ് സായി ബാബ. ശിവന്‍റെയോ ദത്താത്രേയന്‍റെയോ അവതാരമായാണ് ഹിന്ദുക്കള്‍ ഷിര്‍ദ്ദി സായി ബാബയെ കാണുന്നത്. എന്നാല്‍ മുസ്ലീങ്ങള്‍ കബീറിന്‍റെ അവതാരമായിട്ടാണ് പരിഗണിക്കുന്നത്.
സായി ബാബ എന്നാല്‍ ദിവ്യനായ പിതാവ് എന്നാണ്. സായി എന്ന പേര്‍ഷ്യന്‍ പദവും ബാബ എന്ന ഇന്ത്യന്‍ പദവും ചേര്‍ന്നാണ് ഈ വാക്ക് ഉണ്ടായത്. സന്യാസിയച്ഛന്‍ എന്ന് വേണമെങ്കില്‍ മലയാളത്തില്‍ അര്‍ത്ഥം കല്‍പ്പിക്കാം.
സായിബാബയുടെ ജന്‍മസ്ഥലത്തെ കുറിച്ചോ മാതാപിതാക്കളെ കുറിച്ചോ പതിനാറു വയസ്സു വരെയുള്ള ജീവിതത്തെ കുറിച്ചോ ഒരറിവുമില്ല. ഹിന്ദു ഇസ്ലാം വിശ്വാസങ്ങളെ സമന്വയിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. അദ്ദേഹം ജീവിച്ചത് ഒരു പള്ളിക്കകത്താണ്. അദ്ദേഹത്തെ അടക്കം ചെയ്തത് ഒരു ഹിന്ദു ക്ഷേത്രത്തിലാണ്.
രണ്ട് ദര്‍ശനങ്ങളെയും ഉള്‍ക്കൊള്ളുന്ന വാക്കുകളാണ് അദ്ദേഹം ഉപയോഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തത്. ദൈവമാണ് യജമാനന്‍ എന്നര്‍ത്ഥം വരുന്ന ‘അള്ളാ മാലിക്’ അത്തരത്തിലുള്ള ഒരു പ്രയോഗമാണ്.
അദ്ദേഹത്തിന്‍റെ തത്വ ശാസ്ത്രം അദ്വൈത വേദാന്തമായിരുന്നു. ഭക്തി, ഇസ്ലാം പ്രസ്ഥാനങ്ങളുടെ സത്ത അദ്ദേഹം സമന്വയിപ്പിച്ചു. സ്നേഹം, ക്ഷമ, ഔദാര്യം, ദയ, ആത്മശാന്തി, ദൈവത്തോടും ഗുരുവിനോടുമുള്ള ഭക്തി തുടങ്ങിയ സദാചാര സന്ദേശങ്ങളാണ് അദ്ദേഹം പ്രചരിപ്പിച്ചത്.
മഹാരാഷ്ട്ര, തെക്കന്‍ ഗുജറാത്ത്, ആന്ധ്ര, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകളാണ് പ്രധാനമായും ഷിര്‍ദ്ദി സായിബാബയുടെ ഭക്തന്‍മാര്‍.
അദ്ദേഹം ജനിച്ചത് ഷിര്‍ദ്ദിക്ക് അടുത്താണെന്നും ഹരിഭാവു ഭുസാരി എന്നായിരുന്നു പേരെന്നും ഒരുകൂട്ടര്‍ പറയുന്നു. മഹാല്‍സപതിയുടെ അനുയായിയായിരുന്ന അദ്ദേഹം പത്രി ഗ്രാമത്തില്‍ ബ്രാഹ്മണരായിരുന്ന മാതാപിതാക്കള്‍ക്ക് ജനിച്ചു എന്നും ഒരു ഫക്കീര്‍ അദ്ദേഹത്തെ എടുത്തുവളര്‍ത്തി എന്നും കഥയുണ്ട്.
മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിനടുത്തെ ഷിര്‍ദ്ദിയില്‍ ബാബ എത്തുന്നത് പതിനാറാമത്തെ വയസ്സിലാണ്. മൂന്ന് കൊല്ലം അവിടെ താമസിച്ച ശേഷം പെട്ടന്ന് അപ്രത്യക്ഷനാവുകയും ഒരു കൊല്ലം കഴിഞ്ഞ് 1858 ല്‍ തിരിച്ചുവരികയും ചെയ്തു. അതുകൊണ്ട് അദ്ദേഹത്തിന്‍റെ ജന്‍മവര്‍ഷം 1838 ആണെന്ന് വിശ്വസിക്കുന്നു. ഋഷി തുല്യമായ ജീവിതമാണ് അദ്ദേഹം നയിച്ചത്.
ഒരു വേപ്പ് മരത്തിന്‍റെ ചുവട്ടില്‍ ചമ്രം പടിഞ്ഞ് ധ്യാനമഗ്നനായി അദ്ദേഹം ഇരിക്കുമായിരുന്നു. ചെറുപ്രായത്തില്‍ ഒരു ആണ്‍കുട്ടി ഇങ്ങനെ സന്യാസിയായി ജീവിക്കുന്നത് കണ്ട് ഗ്രാമവാസികള്‍ അത്ഭുതം പൂണ്ടു.
1857 ല്‍ റാണി ലക്ഷ്മീഭായിയുടെ സൈന്യത്തോടൊപ്പം സായിബാബയും ഉണ്ടായിരുന്നു എന്നുമൊരു വിശ്വാസമുണ്ട്. അഹമ്മദ് നഗറിലെ മെഹര്‍ ബാബ, സകോരിയിലെ ഉപാസ്‌നി മഹാരാജ് എന്നിവരാണ് പ്രധാന ശിഷ്യന്മാര്‍.