രാഹുല്‍ ഈശ്വര്‍ ശ്രീകോവിലില്‍ കയറുന്നത് തടഞ്ഞു

ചൊവ്വ, 13 ഡിസം‌ബര്‍ 2011 (13:49 IST)
PRO
PRO
ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരരുടെ മകളുടെ മകന്‍ രാഹുല്‍ ഈശ്വര്‍ ക്ഷേത്ര ശ്രീകോവിലിനകത്ത് കയറാന്‍ ശ്രമിച്ചത് വിവാദമായി‍. ദേവസ്വം ജീവനക്കാര്‍ രാഹുല്‍ ഈശ്വര്‍ അകത്ത് കയറുന്നത് തടയുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് രാഹുല്‍ ഈശ്വര്‍ തന്ത്രിയുടെ കൂടെ ശ്രീകോവിലില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത്.

അതേസമയം തന്ത്രി കുടുംബത്തിനെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ഈ നീക്കമെന്ന് ചാനല്‍ അവതാരകന്‍ കൂടിയായ രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു. ദേവസ്വത്തിന് ഭരണപരമായ ചുമതല മാത്രമാണുള്ളത്. ശ്രീകോവിലില്‍ ആര് കയറണം എന്ന് തീരുമാനിക്കുന്നത് തന്ത്രിയാണ്. ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തില്‍ അവസാനവാക്ക് തന്ത്രിയുടേതാണെന്നും രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാഹുല്‍ ഈശ്വര്‍ ശ്രീരാമസേനയുടെ വക്‌താവാണെന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഡല്‍ഹിയില്‍ ശ്രീരാമസേനയുടെ രഹസ്യയോഗത്തില്‍ രാഹുല്‍ ഈശ്വര്‍ പങ്കെടുത്തതായുള്ള ഇന്റര്‍ലിജന്‍സ്‌ റിപ്പോര്‍ട്ടിനെ അടിസ്ഥാനത്തിലാണ് ഇന്റര്‍നെറ്റില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്‌. ചില ആക്രമണങ്ങളില്‍ രാഹുലിന്‌ പങ്കുണ്ടെന്ന്‌ വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക