ഉണ്ണിക്കണ്ണന്റെ കാലടി പതിഞ്ഞ കുറൂരമ്മ ക്ഷേത്രം

വെള്ളി, 4 സെപ്‌റ്റംബര്‍ 2009 (20:25 IST)
WD
WD
ഉണ്ണിക്കണ്ണനെ പറ്റി കേള്‍ക്കുമ്പോഴൊക്കെ ഗുരുവായൂരിലെയും അമ്പലപ്പുഴയിലെയും ക്ഷേത്രങ്ങളാണ് ഓര്‍മയില്‍ ഓടിയെത്തുക. എന്നാല്‍ ഉണ്ണിക്കണ്ണന്‍ ഒരമ്മയുടെ വാത്സല്യം നുകര്‍ന്നുകൊണ്ട് ഓടിക്കളിച്ചുവെന്ന് ഐതിഹ്യങ്ങളില്‍ പറയുന്ന ഒരിടമുണ്ട്. അവിടെ ഉണ്ണിക്കണ്ണനെ പ്രതിഷ്ഠിച്ചിട്ടുള്ള ഒരു ക്ഷേത്രവുമുണ്ട്. കുറൂരമ്മ ജീവിച്ചിരുന്ന വെങ്ങിലശേരിയാണ് ആ സ്ഥലം. അവിടെയുള്ള കുറൂരമ്മ ക്ഷേത്രത്തിലാണ് ഉണ്ണിക്കണ്ണനെ പ്രതിഷ്ഠിച്ചിട്ടുള്ളത്.

ഐതിഹ്യമാലയിലും മറ്റ് ഐതിഹ്യകഥകളിലും നമ്മള്‍ പറഞ്ഞുകേട്ടിട്ടുള്ള കുറൂരമ്മ ജീവിച്ചിരുന്ന ഭൂമിയിലാണ്, ഉണ്ണിക്കണ്ണന്‍ ഓടിക്കളിച്ച മണ്ണിലാണ് ഈ ക്ഷേത്രമുള്ളത്. വെങ്ങിലിശേരിക്കാരുടെ ദൃഢനിശ്ചയം ഒന്നുകൊണ്ടുമാത്രമാണ്, കുറൂരമ്മയുടെ കുറൂര്‍ മന സ്ഥിതി ചെയ്തിരുന്ന ഇല്ലപ്പറമ്പില്‍ പൌരാണികരീതിയില്‍ ഒരു ക്ഷേത്രം ഉയര്‍ന്നുവന്നത്.

വാസ്തുവിദ്യാപ്രകാരവും താന്ത്രിക വിധിപ്രകാരവുമാണ് ഇപ്പോള്‍ കാണുന്ന ശ്രീകോവില്‍ നിര്‍മിച്ചിരിക്കുന്നത്. ഏഴടി താഴ്ചയില്‍ മണ്ണു നീക്കി കരിങ്കല്ലില്‍ ചുറ്റും പടവുകള്‍ തീര്‍ത്തു ശേഷിക്കുന്ന നടുഭാഗത്തു പുഴമണല്‍ നിറച്ചാണ് ആറ് അംഗങ്ങളുള്ള പ്രതിഷ്ഠ നിര്‍വഹിച്ചത്. ബാലഗോപാല പ്രതിഷ്ഠയാണ് ഇവിടെ. വെണ്ണയ്ക്കു വേണ്ടി തുറന്നു വച്ച തൃക്കൈ. മറ്റൊരു കൈയില്‍ പൊന്നോടക്കുഴല്‍. കുസൃതിക്കണ്ണന് ഉടുക്കാന്‍ പട്ടുകോണകം. തൃക്കൈയില്‍ വയ്ക്കുന്ന വെണ്ണയാണു നിര്‍മാല്യത്തിനു ശേഷം ഭക്തര്‍ക്കു പ്രസാദമായി കൊടുക്കുന്നത്.

കാവുകളും ശിവക്ഷേത്രങ്ങളും ശ്രീരാമക്ഷേത്രവുമൊക്കെയുള്ള വേലൂര്‍ പഞ്ചായത്തിലാണ് വെങ്ങിലശേരി ഗ്രാമം. തൃശൂര്‍ കുന്നംകുളം റൂട്ടില്‍ കേച്ചേരിയില്‍ നിന്ന് ആറു കിലോമീറ്റര്‍ കിഴക്കുമാറിയാണ് ഇതുള്ളത്. ചേര്‍ന്തല മഹാദേവക്ഷേത്രത്തില്‍ നടത്തിയ ഒരു അഷ്ടമംഗല്യപ്രശ്നചിന്തയിലാണു ശ്രീകൃഷ്ണചൈതന്യം ആ വെങ്ങിലശേരിയില്‍ ഉണ്ടെന്ന് കണ്ടത്. ശ്രീകൃഷ്ണചൈതന്യത്തിന്റെ ഉറവിടമാകട്ടെ, കുറൂര്‍ മന സ്ഥിതി ചെയ്തിരുന്ന ഇല്ലപ്പറമ്പുമായിരുന്നു.

വര്‍ഷങ്ങളായി ആരും തിരിഞ്ഞുനോക്കാനില്ലാതെ കിടന്നിരുന്ന ഇല്ലപ്പറമ്പിന് അതോടെ ശാപമോക്ഷമായി. കുറൂരമ്മയുടെ നിര്‍വാണത്തിനുശേഷം മന നശിച്ചുപോയിരുന്നു. എന്നാല്‍, ചുറ്റുഭാഗത്തുമുള്ള ഭൂമി അന്യാധീനപ്പെട്ട് പോയപ്പോഴും ഇല്ലപ്പറമ്പ് മാത്രം അന്യാധീനപ്പെട്ടില്ല. മനയിരുന്ന സ്ഥാനം കൈയേറാനും ആര്‍ക്കും ധൈര്യമുണ്ടായില്ല. അങ്ങനെ നാട്ടുകാരുടെയും മറ്റ് ഭക്തരുടെയും സഹായത്തോടെ കുറൂര്‍ ക്ഷേത്രം ഉയര്‍ന്നു.

യഥാര്‍ത്ഥത്തില്‍ പാലക്കാട്ടായിരുന്നു. കുറൂര്‍മന. കുറൂര്‍ മനയിലെ അവകാശിക്കും പാലക്കാട്ടെ നാട്ടുരാജാവിനും തമ്മില്‍ സ്വരക്കേടുണ്ടാവുകയും ജീവാപായം ഉണ്ടാവുമെന്ന് പേടിച്ച് കുറൂര്‍ മനക്കാര്‍ വെങ്ങിലശേരിയിലേക്ക് വരികയുമായിരുന്നു. വെങ്ങിലശേരിയില്‍ തഴച്ചുവളര്‍ന്ന കുറൂര്‍ മനയിലെ ഒരു നമ്പൂതിരി തൃശൂര്‍ ബ്രഹ്മസ്വം മഠത്തിലെ വേദാധ്യാപകനായിരുന്നു. അല്‍‌പം പ്രായമായപ്പോഴാണ് വേളിക്കാര്യത്തെ പറ്റി നമ്പൂതിരി ഓര്‍മിച്ചത്. പുറയന്നൂര്‍ മനയിലെ ഗൗരി അന്തര്‍ജ്ജനത്തെ വേളികഴിച്ചു കുറൂര്‍മനയിലേക്കു കൊണ്ടുവരികയും ചെയ്തു.

എപ്പോഴും കൃഷ്ണഭക്തിയില്‍ ആറാടിയിരുന്ന മനസായിരുന്നു ഗൌരിക്ക്. അതുകൊണ്ടുതന്നെ, ലൗകിക ജീവിതത്തോട് ഈ അന്തര്‍ജ്ജനം വിരക്തി കാണിച്ചു. അകാലത്തില്‍ ഭര്‍ത്താവായ നമ്പൂതിരി മരിക്കുക കൂടി ചെയ്തതോടെ ഗൗരിയുടെ ജീവിതം കൃഷ്ണന് വേണ്ടിയുള്ള അര്‍ച്ചനയായി മാറി. ഗൌരിയുടെ കൃഷ്ണഭക്തി മറ്റുള്ളവരുടെ പരിഹാസത്തിന് പാത്രമായതോടെ ഗൌരിക്ക് ഏറെ വേദനയായി. ഏറെ താമസിയാതെ, വിധവയായ ഗൌരിയെ വെങ്ങിലശേരിയില്‍ ഉപേക്ഷിച്ച് മനയിലെ മറ്റുള്ളവര്‍ അടാട്ട് എന്ന സ്ഥലത്തേക്ക് താമസം മാറ്റി.

ആരോടും ഒന്നും മിണ്ടാനില്ലാതെ വിഷമിച്ച ഗൌരിക്ക് ഇതിനകം വയസായിക്കഴിഞ്ഞിരുന്നു. കുറൂര്‍ മനയ്ക്കലെ അന്തര്‍ജ്ജനമായിരുന്നതിനാല്‍ ‘കുറൂരമ്മ’ എന്നാണ് നാട്ടുകാര്‍ ഗൌരിയെ വിളിച്ചിരുന്നത്. പ്രഭാതം മുതല്‍ പ്രദോഷം വരെ കൃഷ്ണചിന്തയില്‍ ജീവിച്ച കുറൂരമ്മയ്ക്ക് മുന്നില്‍ ഒരുദിവസം കൃഷ്ണഭഗവാന്‍ പ്രത്യക്ഷപ്പെട്ടു.

അടുത്ത പേജില്‍ വായിക്കുക ‘അരിക്കലത്തില്‍ തടവിലായ ഉണ്ണിക്കണ്ണന്‍’

WD
WD
എന്താണ് വരമായി വേണ്ടതെന്ന് ചോദിച്ചതിന് ‘എനിക്കാരുമില്ലല്ലോ കൃഷ്ണാ നീയല്ലാതെ. നീ എന്നോടൊപ്പം എപ്പോഴും ഉണ്ടാവണം. എന്നാല്‍, യശോദയെ ഇട്ടെറിഞ്ഞ് പോയതുപോലെ എന്നെ നീ ഉപേക്ഷിക്കയുമരുത്’ എന്നാണ് കുറൂരമ്മ മറുപടി പറഞ്ഞത്. ഭക്തയായ കുറൂരമ്മയുടെ ആവശ്യം സാധിച്ചുകൊടുക്കാന്‍ ഭഗവാന് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. ഉണ്ണിക്കണ്ണന്റെ രൂപത്തിലാണ് കുറൂര്‍ മനയില്‍ കൃഷ്ണന്‍ താമസിച്ചത്. കളിച്ചും ചിരിച്ചും കുറൂരമ്മയുടെ വാത്സല്യം നുകര്‍ന്നും ഇടക്കൊക്കെ കുസൃതിത്തരങ്ങള്‍ക്ക് കുറൂരമ്മയില്‍ നിന്ന് അടിവാങ്ങിയും ഭക്തവത്സലനായ ഭഗവാന്‍ കുറൂരമ്മയുടെ അന്ത്യം വരെ കുറൂര്‍ മനയില്‍ താമസിച്ചു എന്നാണ് ഐതിഹ്യം.

കൃഷ്ണഭക്തനായ വില്വമംഗലത്ത് സ്വാമിയാരുടെ സമകാലികയായിരുന്നു കുറൂരമ്മയെന്ന് ചില ഐതിഹ്യങ്ങളില്‍ കാണുന്നു. ഇരുവരും കഥാപാത്രങ്ങളായി വരുന്ന ഐതിഹ്യകഥകളുമുണ്ട്.

ഒരുനാള്‍ പൂജയ്ക്കായി കുറൂരമ്മ കഷ്ടപ്പെട്ട് കുത്തിവച്ച അവിലില്‍ ഉണ്ണിക്കണ്ണന്‍ ഉമി കലര്‍ത്തിവച്ചുവെത്രെ. അരുതെന്ന് പറഞ്ഞിട്ടും അനുസരിക്കാതിരുന്ന കണ്ണനെ അരി വറക്കാന്‍ ഉപയോഗിക്കുന്ന ഒരു കലത്തിലിട്ട് മൂടിവച്ചെത്രെ കുറൂരമ്മ. അവസാനം പാവം തോന്നി കലം തുറന്നപ്പോള്‍ വീണ്ടും അവിലില്‍ ഉമിയിട്ട് ഒറ്റ ഓട്ടം വച്ചുകൊടുത്തെത്രെ കണ്ണന്‍. ഈ സമയത്ത് വില്വമംഗലം സ്വാമിയാര്‍ പൂജയിലായിരുന്നു. പൂജാ സമയത്ത് കൃഷ്ണന്‍ പ്രത്യക്ഷപ്പെടേണ്ടതാണ്. എന്നാല്‍ ഭഗവാനെ കാണാനുമില്ല. ഇതെന്ത് അതിശയം എന്ന് ചിന്തിച്ചുകൊണ്ടിരിക്കേ, അതാ വരുന്നു കൃഷ്ണന്‍, ദേഹമാകെ കരിയില്‍ മുങ്ങിക്കൊണ്ട്.

ഭഗവാനോട് ദേഹത്തെ കരിയുടെ വിവരം തിരക്കിയ വില്വമംഗലത്തിനോട് ഉണ്ടായ കഥയൊക്കെ ഭഗവാന്‍ പറഞ്ഞു. ജീവിതം മുഴുവന്‍ തപസ് ചെയ്യുന്ന സന്ന്യാസികള്‍ക്ക് ഭഗവാന്റെ ദര്‍ശനം കിട്ടിയാലായി. എന്നാല്‍ കുറൂരമ്മയാകട്ടെ, ഭഗവാനെ അരിക്കലത്തില്‍ അടച്ചിടാന്‍ മാത്രം പുണ്യം നേടിയിരിക്കുന്നു. ഭഗവാന്റെ കരിക്കഥ കേട്ട വില്വമംഗലം മനസ് തുറന്ന് കുറൂരമ്മയെ വാഴ്ത്തി എന്നാണ് ഐതിഹ്യം.

നാട്ടുകാര്‍ക്ക് ഏറെ സഹായങ്ങള്‍ ചെയ്തിരുന്ന കുറൂരമ്മ പെട്ടെന്നൊരു ദിവസം അപ്രത്യക്ഷയാവുകയായിരുന്നു. ശരീരം പോലും ഭൂമിയില്‍ അവശേഷിപ്പിക്കാതെ കുറൂരമ്മ പോയത് സ്വര്‍ഗത്തിലേക്കായിരുന്നുവെന്ന് വിശ്വാസങ്ങള്‍ പറയുന്നു. കുറൂരമ്മ അപ്രത്യക്ഷമായ കഥ നാട്ടുകാരില്‍ അത്ഭുതം ജനിപ്പിച്ചു. കാലക്രമത്തില്‍ കുറൂര്‍ മന പഴക്കം ചെന്ന് ഇടിഞ്ഞുപൊളിഞ്ഞ് നശിച്ചെങ്കിലും വെങ്ങിലശേരിക്കാര്‍ ഈ മനപ്പറമ്പിനെ എന്നും ഉണ്ണിക്കണ്ണന്റെ ഭൂമിയായിത്തന്നെ കണ്ടു.

വെങ്ങിലശേരിയില്‍ നിന്ന് അടാട്ടേക്ക് മാറിയ കുറൂര്‍ മനക്കാര്‍ വിദേശത്തും സ്വദേശത്തുമൊക്കെയായി ചിന്നിച്ചിതറി. സ്വാതന്ത്ര്യ സമരസേനാനി കൊറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് ജനിച്ചത് ഈ മനയിലായിരുന്നു. ഏതാനും വര്‍ഷം മുമ്പ് അടാട്ടുള്ള കുറൂര്‍ മന പൊളിച്ചു. കുറൂര്‍മനയിലെ ഇപ്പോഴത്തെ കാരണവര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടാണ്. ഇദ്ദേഹവും ഭാര്യ കമലവും മക്കളുമാണു മനയിരുന്ന സ്ഥലത്തു വച്ച പുതിയ വീട്ടില്‍ ഇപ്പോള്‍ താമസിക്കുന്നത്. മന പൊളിച്ചു പോയെങ്കിലും ചുറ്റുമതിലും സര്‍പ്പക്കാവും കുളവും ഇപ്പോഴും അവിടെയുണ്ട്.

വെങ്ങിലശേരിയിലെ കുറൂരമ്മ ക്ഷേത്രം പതുക്കെപ്പതുക്കെ വലിയൊരു തീര്‍ത്ഥാടനകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. സിനിമാനടി ചിപ്പിയടക്കമുള്ള ഒട്ടേറെ പ്രമുഖര്‍ ഇവിടെ വരികയും ഭക്തിയില്‍ സ്വയം മുങ്ങിപ്പോകുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ക്ഷേത്രത്തിന്റെ ശ്രീകോവില്‍ മാത്രമാണ് തീര്‍ത്തിരിക്കുന്നതെങ്കിലും വരും നാളുകളില്‍ പൌരാണിക മാതൃകയില്‍ ഒരു വന്‍ ക്ഷേത്രം കുറൂരമ്മയുടെ സ്മരണയ്ക്കായി പണിയും എന്ന് ശപഥമെടുത്തിരിക്കുകയാണ് വെങ്ങിലശേരി ഗ്രാമക്കാര്‍.

വെബ്ദുനിയ വായിക്കുക