കണ്‍മുന്നില്‍ പര്‍വ്വതം മാഞ്ഞുപോകുകയോ?(രണ്ട്)

ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാലയില്‍ നിന്നും എം.എച്ച്.എസ്. ബിരുദമെടുത്ത് മടങ്ങി വന്നതിനുശേഷമാണ് മണിസാറിന്‍റെ ജീവിതത്തിലെ രണ്ടാമധ്യായം ആരംഭിക്കുന്നത്. ജോണ്‍ ഹോപ്കിന്‍സിലേക്കുള്ള ആ പോക്കുതന്നെ എന്തായിരുന്നു? അങ്ങോട്ടുപോയി അപേക്ഷിക്കാതെ ലോകോത്തരമായ ഫുള്‍ ബ്രൈറ്റ് ഫെല്ലോഷിപ്പ് ഇങ്ങോട്ടു കിട്ടുക. ""ഒരപേക്ഷ തന്നാല്‍ മതി ഫെല്ലോഷിപ്പ് റെഡി'' എന്നറിയുക. ഇതിനായി പതിനായിരങ്ങള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മത്സരിച്ച് കാത്തിരിക്കുന്നതിനിടയില്‍, അതായിരുന്നു മണിസാര്‍. മറ്റു പലതിലുമെന്നപോലെ നാം കണ്ടറിയാനും അംഗീകരിക്കാനും താമസിച്ചുപോകുന്ന പ്രതിഭയെ പാശ്ഛാത്യര്‍ കണ്ടെത്തിയ മറ്റൊരു സംഭവം. ഗണിതശാസ്ത്ര പ്രതിഭാസമായിരുന്ന രാമാനുജത്തെ കണ്ടെത്തിയപോലെ.

ജോണ്‍ ഹോപ്കിന്‍സിലെ ദിനങ്ങള്‍ ആഘോഷത്തിന്‍റെ ദിനങ്ങളായിരുന്നില്ല. കൂടെയുള്ളവര്‍ രണ്ട് മോഡ്യൂള്‍ പഠിച്ചു തീര്‍ക്കുന്ന സമയത്തില്‍ ഈ ""വിദ്യാര്‍ത്ഥി'' മൂന്നു മോഡ്യൂള്‍ തീര്‍ത്ത് പരീക്ഷയെഴുതും! "മടങ്ങിവന്ന മണിസാറി'ലെ മാറ്റം അപാരമായിരുന്നു. പൊതുജനാരോഗ്യ വിദ്യാഭ്യാസത്തിന്‍റെയും പൊതുജനാരോഗ്യ ഇടപെടലുകളുടെയും മര്‍മ്മം കണ്ടറിഞ്ഞ ഈ പെരുമയാണ് ലേഖകനുള്‍പ്പൈടെയുള്ള പലരേയും പൊതുജനാരോഗ്യ രംഗത്തേയ്ക്ക് പിടിച്ചിറക്കിയത്.

ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അച്യുതമേനോന്‍ സെന്‍റര്‍ പ്രവര്‍ത്തനമാരംഭിക്കുകയും അവിടെ പൊതുജനാരോഗ്യത്തില്‍ ബിരുദാനന്തര ബിരുദ പഠനം തുടങ്ങുകയും ചെയ്തപ്പോള്‍ ആദ്യ ബാച്ചുകളില്‍ പ്രവേശനം നേടിയവരില്‍ പലരും മണിസാറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടവരായിരുന്നു. 1996 ല്‍ രാത്രികള്‍ പകലാക്കി ഞങ്ങളോടൊപ്പമിരുന്നു ചിത്രയില്‍ സമര്‍പ്പിക്കുവാനുള്ള ഗവേഷണ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്ന മണിസാര്‍ രാത്രി രണ്ടു മണിക്ക് യാത്രയാക്കുന്നത് ചിരിച്ച മുഖത്തോടെ. പിന്നെ സ്വന്തം ജോലികള്‍. ഇതൊക്കെ കഴിഞ്ഞു രാവിലെ കൃത്യമായി ആശുപത്രിയില്‍. ഒരുപക്ഷെ ഈ അദ്ധ്വാനവും ആ ഉറച്ച ശരീരത്തിനെ തളര്‍ത്തിയിരിക്കുമോ?

മണിസാറെന്ന ഒറ്റയാള്‍പ്പട്ടാളം

മണിസാറെന്ന ഡോക്ടറെ അറിയുന്നവര്‍ പലരുണ്ട്. ഭാരതത്തില്‍ തന്നെ ഒരു സംസ്ഥാനത്തില്‍ ആദ്യമായി ഒരു "മാനസികാരോഗ്യ നയം' ഉണ്ടാകുന്നത് കേരളത്തിനായിരുന്നുവെന്നതും അതിന്‍റെ കരട് ഒറ്റയാള്‍പ്പട്ടാളമായി മണിസാറെഴുതിയതാണെന്നും എത്ര പേര്‍ക്കറിയാം? സ്റ്റേറ്റ് മെന്‍റല്‍ ഹെല്‍ത്ത് അതോറിറ്റി രൂപവല്‍ക്കരിക്കുവാന്‍ സര്‍ക്കാരിനെ സജ്ജമാക്കുകയും അതിന്‍റെ ആദ്യ സെക്രട്ടറിയായി ചുമതലയേല്‍ക്കുകയും ചെയ്തപ്പോള്‍ ആരോഗ്യ വകുപ്പിലെ അന്നത്തെ അധികാര സ്ഥാനങ്ങളില്‍ നിന്നുപോലും എതിര്‍പ്പു നേരിടേണ്ടിവന്ന കഥ എത്രപേര്‍ക്കറിയാം? "മണിസാറിലെ' നയതന്ത്രജ്ഞനെ കണ്ടറിഞ്ഞ ഇന്നത്തെ ആരോഗ്യവകുപ്പദ്ധ്യക്ഷനും മുമ്പിലെത്തേയും ഇപ്പോഴത്തേയും ആരോഗ്യവകുപ്പ് സെക്രട്ടറിമാരും വിരിച്ചുകൊടുത്ത പരവതാനിയിലൂടെ നടന്ന് കൊട്ടാരത്തില്‍ കയറും മുമ്പേയാണ് ഈയൊരാള്‍ വഴിപിരിഞ്ഞു പോയത്.

നിംഹാന്‍സിന്‍റെ മാതൃകയില്‍ സ്റ്റേറ്റ് മെന്‍റല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്വപ്നം രൂപരേഖ മാത്രം തയ്യാറായി നില്‍ക്കുന്നു. ഇനി ആരാണത് പൂര്‍ത്തിയാക്കുക?

ലഹരി വിമോചന ചികിത്സയും ആത്മഹത്യ തടയുന്നതിനുള്ള കൗണ്‍സലിംഗുമൊക്കെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ തുടങ്ങിവച്ച് ആരോഗ്യവകുപ്പിന്‍റെ ഖ്യാതി ഉയര്‍ത്തിയ ഈ മനോരോഗ വിദഗ്ദ്ധന്‍ രോഗികളുടെയും സഹപ്രവര്‍ത്തകരുടെയും ഒരു വലിയ ശിഷ്യസഞ്ചയത്തിന്‍റേയും മനസ്സിലേക്ക് കടന്നു കയറി ഇരുപ്പുറപ്പിച്ചത് നിശ്ശബ്ദമായായിരുന്നു ഏതര്‍ദ്ധരാത്രിക്കും വിളിച്ച് സ്വന്തം കാര്യമാകട്ടെ ഒരു രോഗിയുടെ കാര്യമാവട്ടെ പറയാന്‍ 443440 എന്ന നമ്പരില്‍ വിളിച്ചാല്‍ ""ങ, പറ'' എന്ന സ്നേഹപൂര്‍വ്വമായ മറുപടി ഇനി കേള്‍ക്കില്ലായെന്നോര്‍ക്കുമ്പോള്‍ താങ്ങാനാവുന്നില്ല.

ഒരു ഡോക്ടറെന്ന നിലയില്‍ എത്രയോ മരണങ്ങള്‍ കണ്ടിരിക്കുന്നു. ഈ മരണം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ഇങ്ങനെ ഒരാള്‍ക്ക് മരിക്കുവാന്‍ കഴിയുമോ? അല്ലെങ്കില്‍ തന്നെ ഇങ്ങനെ ഒരാള്‍ മരിക്കാമോ? ആരോടു ചോദിക്കാനാണ്? മണിസാറിന്‍റെ ശിഷ്യസഞ്ചയം പരസ്പരം ചോദിക്കുന്ന ചോദ്യവും ഇതുതന്നെ?

വെബ്ദുനിയ വായിക്കുക