മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ്‌ഗോപിയും തെരഞ്ഞെടുപ്പ് രംഗത്തേക്ക്; വാര്‍ത്തകളിലെ വാസ്തവമെന്ത്?

ബുധന്‍, 15 ജനുവരി 2014 (13:29 IST)
PRO
സിനിമാതാരങ്ങളെ തെരഞ്ഞെടുപ്പില്‍ പുഷ്പം പോലെ വിജയിപ്പിക്കുന്നരീതിയില്‍ ആരാധനയൊന്നും മലയാളികള്‍ക്കില്ലെന്നത് പലപ്പോഴും കഴിഞ്ഞകാലങ്ങളിലെ ഇലക്ഷന്‍‌ചരിത്രം തെളിയിച്ചിട്ടുണ്ട്.

എന്നാല്‍ മികച്ച രാഷ്ടീയ പിന്‍ബലത്താല്‍ ഗണേഷ്‌കുമാറിനെപ്പോലുള്ള രാഷ്ട്രീയത്തിലും സിനിമയിലും തിളങ്ങിയവരുമുണ്ട്.
കഴിഞ്ഞകുറേ ദിവസങ്ങളില്‍ സിനിമ- രാഷ്ട്രീയ ചര്‍ച്ചകളിലെ ചൂടേറിയവിഷയം. സിനിമാതാരങ്ങളുടെ രാഷ്ട്രീയ പ്രവേശനം തന്നെയായിരുന്നു. നമ്മൂടെ സൂപ്പര്‍ താരങ്ങളില്‍ പലരും സമകാലീന വിഷയങ്ങളില്‍ പ്രതികരിക്കുന്നവരും പലപ്പോഴും വ്യക്തമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നവരുമാണ്.

എല്ലാ തെരഞ്ഞെടുപ്പുകളിലെയും പോലെ ഇത്തവണയും താരങ്ങളുടെ തെരഞ്ഞെടുപ്പ് പ്രവേശനം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരന്നു. പലപ്പോഴും ഇത് നിഷേധിച്ച് അവര്‍ക്ക് രംഗത്ത് വരേണ്ടിയും വന്നു. എന്താണ് അവരുടെ അഭിപ്രായമെന്ന് നമുക്ക് നോക്കാം....

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നടന്‍ സുരേഷ്ഗോപി- അടുത്ത പേജ്


PRO
തിരുവനന്തപുരം മണ്ഡലത്തില്‍ തങ്ങളുടെ സ്ഥാനാര്‍ഥിയാകണമെന്ന് അഭ്യര്‍ഥിച്ച് ബിജെപിയും സിപിഐയും സുരേഷ്ഗോപിയെ സമീപിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹം മുമ്പ് തന്നെ പ്രകടിപ്പിച്ചിട്ടുള്ളയാളാണ് അദ്ദേഹം. ഏത് പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിക്കുമെന്നതാണ് സ്ഥിരീകരണം ആവശ്യമുള്ളത്.

പല ജനകീയ വിഷയങ്ങളിലും അദ്ദേഹം ഇടപെട്ട് ആരാധകരുടെയും ഒപ്പം ജനങ്ങളുടെയും പിന്തുണനേടിയ നടനാണ് സുരേഷ്‌ഗോപി. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ പീഡീതര്‍ക്ക് നല്‍കിയ പിന്തുണയും പലസമരങ്ങളിലും അദ്ദേഹത്തിന്റെ നിലപാടുകളും ശ്രദ്ദേയമായിരുന്നു.

ഇടതുമുന്നണിയുടെ പിന്തുണയുള്ള സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മമ്മൂട്ടി - അടുത്തപേജ്


PRO
ഇടതുമുന്നണിയുടെ പിന്തുണയുള്ള സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മമ്മൂട്ടിയെന്ന വാര്‍ത്ത പെട്ടെന്നാണ് സോഷ്യല്‍‌നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ കാട്ടുതീപോലെ പരന്നത്.

ഒടുവില്‍ തന്റെ ഫേസ്ബുക്ക് പേജില്‍ തന്റെ തെരഞ്ഞെടുപ്പ് വാര്‍ത്ത സംബന്ധിച്ച വാര്‍ത്ത തെറ്റാണെന്നറിയിച്ച് അദ്ദേഹത്തിന് തന്നെ രംഗത്തിറങ്ങേണ്ടിവന്നു. കൈരളി ചാനലിന്റെ ചെയര്‍മാന്‍ എന്ന നിലയിലും മമ്മൂട്ടി സിപിഎം സഹയാത്രികനാണ്.

ലാല്‍ തെരഞ്ഞെടുപ്പിനില്ല പക്ഷേ രാജ്യസഭയിലേക്ക്- അടുത്തപേജ്

PRO
സമകാലീന സംഭവങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും അത് ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയും ചെയ്യുന്ന നടനാണ് മോഹന്‍ലാല്‍. മോഹന്‍‌ലാലിന്റെ പലനിലപാടുകളും വലിയവാര്‍ത്തകള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ മലയാളത്തിലെ സൂപ്പര്‍താരം മോഹന്‍ലാല്‍ തയ്യാറെടുക്കുന്നു. ഏതെങ്കിലും മുന്നണിയുടെ പിന്തുണയോടെ രാജ്യസഭയിലേക്കെന്നും വാര്‍ത്തകളുണ്ടായിരുന്നു. മോഹന്‍ലാല്‍ രാഷ്ട്രീയമോഹമില്ലെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും വാര്‍ത്തകള്‍ക്ക് പഞ്ഞമൊന്നുമില്ല

പിണറായി വിജയനെ കണ്ടു പഠിക്കണം- അടുത്തപേജ്


PRO
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കണ്ടു പഠിക്കണമെന്ന ലാലിന്റെ പ്രസ്താവന സിപിഎം അണികള്‍ക്കും അപ്രതീക്ഷിതമായിരുന്നു. കോഴിക്കോട് കുട്ടികള്‍ക്കായുള്ള ദേശാഭിമാനി അക്ഷരമുറ്റം ക്വിസിന്റെ സമാപന വേദിയിലായിരുന്നു ലാല്‍ പിണറായിയെ പ്രശംസിച്ച് സംസാരിച്ചത്.

കടുത്ത മത്സരം നിലനില്‍ക്കുന്ന ഈ കാലത്ത് അഗ്‌നി പരീക്ഷകളെ അതിജയിക്കാന്‍ പിണറായി വിജയനെ ഉദാഹരണമാക്കണമെന്നായിരുന്നു ലാല്‍ പ്രസംഗത്തില്‍ കുട്ടികളോട് പറഞ്ഞത്.

ആം ആദ്മി പാര്‍ട്ടിയെ പ്രശംസിച്ച് മോഹന്‍ലാലിന്റെ ബ്ലോഗ്- അടുത്തപേജ്


PRO
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം നേടിയ ആം ആദ്മി പാര്‍ട്ടിയെ പ്രശംസിച്ച് നടന്‍ മോഹന്‍ലാലിന്റെ ബ്ലോഗ്. 'വെളിപാട്... എല്ലാ മനുഷ്യരുടെയും ഉള്ളിലെ ഊര്‍ജം...' എന്ന തലക്കെട്ടിലുള്ള ബ്ലോഗില്‍ നിലവിലെ രാഷ്ട്രീയ വ്യവസ്ഥിതിയെ മോഹന്‍ലാല്‍ വിമര്‍ശിക്കുന്നുമുണ്ട്.

വേണ്ട പരിജ്ഞാനം ഇല്ലാത്തതുകൊണ്ട് താന്‍ രാഷ്ട്രീയം പറയാറില്ല എന്ന് എഴുതി തുടങ്ങുന്ന മോഹന്‍ലാല്‍, ഡല്‍ഹിയില്‍ കണ്ടത് ഒരു സൂചനയാണ് എന്ന് അഭിപ്രായപ്പെടുന്നു. “ഞാന്‍ ഒരു പാര്‍ട്ടിയുടെയും പ്രവര്‍ത്തകനോ അംബസഡറോ അല്ല. അവരെയാരെയും വ്യക്തിപരമായി അറിയുകയുമില്ല. ഇത് ഒരു പാര്‍ട്ടിയ്ക്കുമുള്ള പിന്തുണക്കുറിപ്പും അല്ല. എന്നാല്‍ ഒരു പാര്‍ട്ടിയുടെ ഉളളിലെ, അതില്‍ അണി നിരക്കുന്ന പ്രവര്‍ത്തകരെ മുന്നോട്ട് നയിക്കുന്ന ഊര്‍ജം എന്താണന്ന് എനിക്ക് മനസിലാകുന്നുണ്ട്.

അത് മറ്റൊന്നുമല്ല നിലവിലുള്ള വ്യവസ്ഥയോടുള്ള കടുത്ത മടുപ്പും പുതിയ വ്യവസ്ഥിതിക്ക് വേണ്ടിയുള്ള ദാഹവുമാണ്. വര്‍ഷങ്ങളായി നാം കണ്ട് ശീലിച്ച രാഷ്ട്രീയമാവില്ല ഇത്. നടപ്പ് രാഷ്ട്രീയത്തിന്റെ വഴികളുമാവില്ല. ഒരു കുഞ്ഞ് പിറക്കുന്നതു പോലുള്ള അവസ്ഥയാണിത്. അതു കൊണ്ടു തന്ന ഈ വരവിനെ “വിപ്ലവം“ എന്നു വിളിക്കാനല്ല ഞാന്‍ ഇഷ്ടപ്പെടുന്നത്. മറിച്ച് ഇതൊരു “വെളിപാടാണ്“... ഒരുപാട് മനസുകള്‍ സ്വാര്‍ഥ താത്പര്യമില്ലാതെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയും പ്രാര്‍ഥിക്കുകകയും ചെയ്തതിന്റെ ഫലമായുണ്ടായ വെളിപാട്..“.- മോഹന്‍ലാല്‍ അഭിപ്രായപ്പെടുന്നു.

അരാഷ്ട്രീയ ജീവികളല്ല വ്യക്തമായ രാഷ്ട്രീയമുണ്ട്- അടുത്തപേജ്




PRO
“എന്റെ മകന്റെയും മകളുടെയും പ്രായത്തിലുള്ള വരാണ് ഏറെയും. ഈ തലമുറയില്‍പ്പെട്ടവരെ പൊതുവെ “അരാഷ്ട്രീയ ജീവികള്‍“ എന്നു വിളിച്ച് പരിഹസിക്കാറായിരുന്നു പതിവ്. എന്നാല്‍ ഈ അരാഷ്ട്രീയ ജീവികള്‍ ചേര്‍ന്നാണ് 28 സീറ്റുകളില്‍ ജയിച്ചത്. എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്. എനിക്ക് തോന്നിയ കാര്യം പറായം. അരാഷ്ട്രീയ ജീവികള്‍ എന്നുവിളിച്ച് മാറ്റി നിര്‍ത്തിയ ഈ തലമുറയ്ക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ടായിരുന്നു. അത് എങ്ങനെ നേടുമെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു.
നിലവിലുള്ള എല്ലാ അധികാര കേന്ദ്രങ്ങളും അഴിമതിയില്‍ മുങ്ങി പൊള്ളയായ വാക്കുകളില്‍ അഭിരമിച്ച് കഴിയുന്നതാണ് അവര്‍ കണ്ടത്. അരാഷ്ട്രീയ ജീവികളായി നിശബ്ദം തുടര്‍ന്ന അവര്‍ അവസരം വന്നപ്പോള്‍ സര്‍വ്വശക്തിയുമെടുത്ത് പുറത്ത് വന്നതാണ് ഡല്‍ഹിയില്‍ കണ്ടത്“.

ഇന്ത്യന്‍ രാഷ്ട്രീയത്തെ ശുദ്ധീകരിക്കാന്‍ സാധിക്കട്ടെ- മോഹന്‍ലാല്‍


PRO
“ഇതൊരു സൂചനയാണ്. നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത് മനസിലാക്കുമോ എന്ന് എനിക്കറിയില്ല. രാഷ്ട്രീയം മാത്രമല്ല ഏത് രംഗത്തായാലും ഏല്‍പ്പിക്കപ്പെട്ട കടമ ആത്മാര്‍ഥമായി ചെയ്തില്ലെങ്കില്‍ തിരിച്ചടി ഉണ്ടാകുമെന്നത് ഒരു സത്യമാണ്“. ‘ധാര്‍മ്മികത ഉള്‍ച്ചേര്‍ന്നാല്‍ മാത്രമേ രാഷ്ട്രീയം ജനങ്ങള്‍ക്ക് ഉപകാരപ്രദമാകൂ‘ എന്ന ഗാന്ധിജിയുടെ വാക്കുക്കള്‍ പരാമര്‍ശിക്കുന്ന മോഹന്‍ലാല്‍, ഡല്‍ഹിയിലെ ഈ വെളിപാടിന് ഇന്ത്യന്‍ രാഷ്ട്രീയത്തെ ശുദ്ധീകരിക്കാന്‍ സാധിക്കട്ടെ എന്ന പ്രത്യാശയോടെയാണ് അവസാനിപ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക