തിരുവിഴ മഹാദേവ ക്ഷേത്രം

ബുധന്‍, 12 മാര്‍ച്ച് 2008 (11:20 IST)
PROPRO
ആലപ്പുഴ ജില്ലയിലെ പ്രസിദ്ധമായ പ്രാചീന ക്ഷേത്രങ്ങളിലൊന്നാണ്‌ തിരുവിഴ മഹാദേവ ക്ഷേത്രം. സ്വയംഭൂവായ ശിവനാണ്‌ പ്രധാനമൂര്‍ത്തി. വിഷ്ണു, ശാസ്താവ്‌, ഉഗ്രമൂര്‍ത്തിയായ യക്ഷി, ഗണപതി, രക്ഷസ്‌ എന്നീ ഉപദേവതാ പ്രതിഷ്ഠകളും ഇവിടെയുണ്ട്‌. ഈ ക്ഷേത്രം ഏറ്റവും പ്രശസ്തമാകുന്നത്‌ കൈവിഷം ഛര്‍ദ്ദിപ്പിക്കല്‍ ചടങ്ങാണ്‌.

ക്ഷേത്രത്തിന്‍റെ ഉത്ഭവത്തെക്കുറിച്ച്‌ ഒരു ഐതീഹ്യമുണ്ട്‌. ഇപ്പോള്‍ ക്ഷേത്രമിരിക്കുന്ന സ്ഥലം അറയ്ക്കല്‍ പണിക്കരുടേതായിരുന്നു. ഇവിടെയുണ്ടായിരുന്ന കുളത്തില്‍ ആമകളെ തേടിയിറങ്ങിയ ഉളളാട സ്ത്രീ കുത്തി നോക്കിയപ്പോള്‍ കൂര്‍ത്ത കോലിന്‍റെ അഗ്രം കുളത്തിലുണ്ടായിരുന്ന സ്വയംഭൂവായ ശിവലിംഗത്തിന്‍റെ മേല്‍ കൊണ്ട്‌ രക്തം വന്നു. ദേവസാന്നിധ്യം കണ്ടതുകൊണ്ട്‌ കുളം നികത്തി അമ്പലം പണിതുവെന്നാണ്‌ ഐതീഹ്യം.

ഈ ഐതീഹ്യത്തെ ബലപ്പെടുത്തുന്നതാണ്‌ ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണം. ഗര്‍ഭഗൃഹം ഭൂനിരപ്പില്‍ നിന്നും താഴെയാണ്‌. മഴ പെയ്താല്‍ ഇവിടെ വെള്ളം കയറും.

ക്ഷേത്രത്തിലെ ചടങ്ങുകളില്‍ പ്രധാനപ്പെട്ടതാണ്‌ കൈവിഷം ഛര്‍ദ്ദിപ്പിച്ചു കളയാനുളള മരുന്നു നല്‍കല്‍. ഇതിനായി ദൂരദേശങ്ങളില്‍ നിന്നുപോലും ധാരാളം ഭക്തര്‍ എത്താറുണ്ട്‌. ജാതി മതഭേദമില്ലാതെയാണ്‌ ഇതിനായി ഭക്തര്‍ എത്തുന്നത്‌. ഒട്ടേറെ പ്രശസ്തരും ഇതില്‍പ്പെടും.

ആലപ്പുഴ ജില്ലയില്‍ തെക്കുംമുറി പഞ്ചായത്തില്‍ ചേര്‍ത്തല - ആലപ്പുഴ റൂട്ടില്‍ തിരുവിഴ സ്റ്റോപ്പില്‍ നിന്ന്‌ ഒരു കിലോമീറ്റര്‍ പടിഞ്ഞാറുമാറിയാണ്‌ ക്ഷേത്രം. മീന മാസത്തിലെ തിരുവാതിര ആറാട്ടായി പത്തു ദിവസത്തെ ഉത്സവമുണ്ട്‌.


കൈവിഷം കളയാന്‍

ഇവിടുത്തെ കൈവിഷം ഛര്‍ദ്ധിപ്പിക്കല്‍ വളരെ പ്രസിദ്ധമാണ്‌. ദൂരദേശങ്ങളില്‍ നിന്നുംപോലും ധാരാളം ആള്‍ക്കാര്‍ ഇതിനായി ഇവിടെ എത്താറുണ്ട്‌. ദോഷങ്ങളും കഷ്ടകാലങ്ങളും നീങ്ങാനാണ്‌ ഈ വഴിപാട്‌ നടത്തുന്നത്‌.

മരുന്നു സേവിക്കുന്നവര്‍ ചില പ്രത്യേക ചിട്ടവട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്‌. മരുന്ന്‌ സേവിക്കുന്നതിന്‌ മൂന്നു ദിവസം മുമ്പ്‌ ഒരു ലഹരിപദാര്‍ത്ഥവും ഉപയോഗിക്കരുത്‌. ഗര്‍ഭിണികളും ഹൃദ്രോഗമുള്ളവരും മറ്റും ഈ മരുന്ന്‌ കഴിക്കാന്‍ പാടില്ല. മരുന്ന്‌ കഴിക്കാനെത്തുന്നവരുടെ കൂടെ നിര്‍ബന്ധമായും രക്ഷിതാക്കള്‍ ഉണ്ടായിരിക്കണം.

മരുന്ന്‌ കഴിക്കുന്നവര്‍ തലേദിവസം ദീപാരാധനയ്ക്ക്‌ മുമ്പ്‌ ക്ഷേത്രത്തിലെത്തിച്ചേരണം. രാത്രിയിലെ നാഗയക്ഷി ഗുരുതിയില്‍ പങ്കെടുത്ത്‌ പ്രസാദം കഴിച്ചിരിക്കണം.

പിറ്റേദിവസം പന്തീരടിപ്പൂജയ്ക്ക്‌ ശേഷമാണ്‌ മേല്‍ശാന്തി മരുന്ന്‌ കൊടുക്കുന്നത്‌. മരുന്ന്‌ കഴിച്ച്‌ ക്ഷേത്രം പ്രദക്ഷിണം നടത്തുമ്പോ കൈവിഷം ഛര്‍ദ്ദിച്ചു പോകും. പിന്നീട്‌ ക്ഷേത്രത്തിലെ പടച്ചോറ്‌ കഴിക്കുകയും വേണം.

ഛര്‍ദ്ദിപ്പിക്കുന്നതിന്‌ വേണ്ട മരുന്നുണ്ടാക്കുന്നത്‌ ക്ഷേത്രത്തില്‍ തന്നെ വളരുന്ന ഒരു കാട്ടുചെടിയില്‍ നിന്നാണ്‌. ഇതിന്‍റെ നീര്‌ ദേവന് നേദിച്ച പാലില്‍ ചേര്‍ത്ത്‌ കിണ്ടിയില്‍ ഒഴിച്ചാണ്‌ നല്‍കുന്നത്‌. മരുന്നുണ്ടാക്കുന്നത്‌ ക്ഷേത്രത്തിനടുത്തുള്ള പാലോടത്തു കുടുംബക്കാരാണ്‌.

ഈ ചടങ്ങ്‌ ആരംഭിച്ചതിനെപ്പറ്റി വ്യക്തമായ ഐതിഹ്യങ്ങളൊന്നുമില്ല. വില്വമംഗലം സ്വാമിയാരാണ്‌ ഇത്‌ ആരംഭിച്ചതെന്നും അതല്ല ക്ഷേത്രം പണ്ട്‌ ബുദ്ധഭിക്ഷുക്കളുടേതായിരുന്നുവെന്നും അവരാണ്‌ ഈ ചടങ്ങ്‌ തുടങ്ങിയതെന്നുമുളള അഭിപ്രായ ഭേദങ്ങളുണ്ട്‌.

വെബ്ദുനിയ വായിക്കുക