ലോകമറിഞ്ഞ ആത്മീയ തേജസ്

PROPRO
ഓരോ മനുഷ്യനും പൊട്ടക്കുളത്തില്‍ കിടക്കുന്ന തവളയെപ്പോലെയാണെന്ന്, മതാന്ധതയുടെ ലോകത്തു നിന്ന് വിളിച്ചു പറഞ്ഞ മഹാനുഭാവനായ ഒരു വേദാന്തിയുടെ നൂറ്റിനാല്‍പ്പത്തെട്ടാം ജന്മദിനമാണ് 2008 ജനുവരി 12.

ചിക്കാഗോയിലെ ലോകമത സമ്മേളന വേദിയില്‍ നിന്ന് ജനഹൃദയങ്ങളെ തന്‍റെ അഗാധപാണ്ഡിത്യവും വാത്സല്യശബ്ദവും കൊണ്ട് കീഴടക്കിയ സ്വാമി വിവേകാനന്ദന്‍.

1863 ജനുവരി 12ന് വിശ്വനാഥ് ദത്തയുടെയും ഭുവനേശ്വരി ദേവിയുടെയും പുത്രനായി പില്‍ക്കാലത്ത് വിവേകാനന്ദന്‍ എന്ന് പ്രശസ്തനായിത്തീര്‍ന്ന നരേന്ദ്രന്‍ ജനിച്ചു.

മകനുവേണ്ടി ഒരുപാട് പ്രാര്‍ത്ഥനകളും നേര്‍ച്ചകളും നടത്തിയ ദമ്പതികള്‍ക്ക് ഈശ്വരന്‍ കൊടുത്ത സൗഭാഗ്യമായിരുന്നു നരേന്ദ്രന്‍. ഇഷ്ടദേവനായ ശിവന്‍റെ അനുഗ്രഹമാണ് പുത്രഭാഗ്യം നല്‍കിയതെന്ന് വിശ്വസിച്ച അമ്മ അവനെ ബിലേശ്വരന്‍, ബിലേ എന്ന് പേരിട്ടു വിളിച്ചു.

അമ്മയുടെ ഈശ്വരഭക്തി ബാല്യത്തില്‍ തന്നെ നരേന്ദ്രനെ ഏറെ സ്വാധീനിച്ചു. ആറാം വയസില്‍ത്തന്നെ നരന്‍ രാമായണവും മഹാഭാരതവും ഹൃദിസ്ഥമാക്കി. അതോടൊപ്പം പലവിധം ചോദ്യങ്ങളും അവന്‍റെ പിഞ്ചു മനസില്‍ മൊട്ടിട്ടു തുടങ്ങി. ഏറെ നേരം ധ്യാനത്തിലമരുക നരേന്ദ്രന്‍റെ ശീലമായിരുന്നു.


PROPRO
വിദേശപര്യടനങ്ങള്‍ക്ക് ശേഷം 1898ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ സ്വാമിജി രാമകൃഷ്ണമിഷന് രൂപം കൊടുത്തു.

പുസ്തകങ്ങള്‍ക്കോ സിദ്ധാന്തങ്ങള്‍ക്കോ വിശദീകരിക്കാവുന്നതോ പഠിക്കാവുന്നതോ അല്ല മതം. അത് അനുഭവത്തില്‍ നിന്ന് ഉള്‍ക്കൊള്ളേണ്ടതാണ്. പുതിയ യുഗത്തില്‍ എത്രപേര്‍ സ്വാമിജിയുടെ ഈ വാക്കുകള്‍ ഓര്‍ക്കും.

""അനാഥാലയങ്ങളിലോ മറ്റോ കൊടുക്കുന്ന ഒരു റൊട്ടിക്കഷണത്തിലോ, ഒരു തുള്ളി കണ്ണുനീരിലോ ദൈവത്തെ കാണാനാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.'' ദൈവങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ഒരിക്കല്‍ വിവേകാനന്ദന്‍ പറഞ്ഞു.

1902ല്‍ ഈ ലോകത്തോട് വിടപറയുമ്പോള്‍ ഭാരതത്തിന്‍റെ ആത്മീയ നഭസിലേയ്ക്ക് എറിഞ്ഞ് നല്‍കിയ ചിന്തകള്‍ നിരവധി.
ലോകത്തിന് മറക്കാനാവാത്ത വ്യക്തിത്വമാണ് വിവേകാനന്ദന്‍റേതെന്ന് നെഹ്രു പറഞ്ഞത് ഏറെ അര്‍ത്ഥവത്താണെന്ന് ഇന്നത്തെ പരിസ്ഥിതികള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.

സ്വാമി വിവേകാനന്ദന്‍റെ പ്രസംഗങ്ങളും ചിന്തകളും യാത്രാനുഭവങ്ങളും എല്ലാം ഉള്‍പ്പെടുത്തി വിവേകാനന്ദ സാഹിത്യ സംഗ്രഹം എന്ന പേരില്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

PROPRO
ആത്മതേജസിന്‍റെ നെറുകയില്‍ യുവത്വത്തിന്‍റെ സൂര്യതേജസില്‍ നില്‍ക്കുമ്പോഴാണ് സ്വാമിവിവേകാനന്ദന്‍ എന്ന വേദാന്തി ഇഹലോകവാസം വെടിയുന്നത്. ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും ആത്മജ്വാലകള്‍ നമുക്ക് ചുറ്റുമുണ്ട്.

ഞാന്‍ കിടക്കുന്ന ഈ കുളമാണ് ഏറ്റവും വലുത് എന്ന പൊട്ടക്കുളത്തിലെ തവളയുടെ വിചാരം വച്ചുപുലര്‍ത്തുന്ന മനുഷ്യര്‍ വിവേകാനന്ദന്‍റെ ആത്മീയ വചനങ്ങള്‍ക്ക് ഒരു നിമിഷം കാതോര്‍ത്തിരുന്നെങ്കില്‍.