ശാരദാദേവി---ആത്മീയതയുടെ ധന്യത

ആത്മീയ ജ്യോതിസാല്‍ തിളങ്ങിനില്ക്കുന്ന ശാരദാ ദേവിയുടെ മഹാസമാധിദിനമാണ് ജൂലൈ 21.

1920 ജൂലൈ 21നാണ് ഭാരതത്തിന്‍റെ അമ്മ മഹാസമാധിയായത്. ആധുനിക ലോകത്തിന് ഏറെ ഗുണപാഠങ്ങള്‍ നല്കിയ ജീവിതമായിരുന്നു ശാരദാദേവിയുടേത്.

ഭാരതീയ ആത്മീയ ചിന്തകള്‍ക്ക് പുത്തന്‍ മാനങ്ങള്‍ നല്കിയ സന്യാസിവര്യയാണ് ശാരദാദേവി. ഭാരതത്തിന്‍റെ വിശുദ്ധ അമ്മ എന്നറിയപ്പെടുന്ന ശാരദാദേവി ആത്മീയാചാര്യനായ ശ്രീ രാമകൃഷ്ണപരമഹംസന്‍റെ ഭാര്യയാണ്.

പരമഹംസന്‍റെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധപിന്തുണയും നല്കി അദ്ദേഹത്തെ ശുശ്രൂഷിച്ച് കഴിഞ്ഞ ശാരദാദേവി ഭര്‍ത്താവിന്‍റെ മരണ ശേഷം ആത്മീയപ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം മാറ്റിവച്ചു. ബംഗാളിലെ ഒരു സാധാരണ ഹിന്ദു കുടുംബത്തില്‍ 1853 ഡിസംംബര്‍ 22നാണ് ശാരദാദേവി ജനിച്ചത്.

സധാരണ ഗ്രാമീണ പെണ്‍കുട്ടികളെപ്പോലെ പ്രാഥമിക വിദ്യാഭാസം മാത്രമാണ് ശാരദാദേവിയ്ക്ക് ലഭിച്ചത്. കൂടുതലും വീട്ടു ജോലികളും മറ്റും ചെയ്ത് കഴിഞ്ഞ ശാരദാദേവിയെ ശ്രീരാമകൃഷ്ണപരമഹംസന്‍ വിവാഹം ചെയ്തത് അവര്‍ക്ക് ആറ് വയസുള്ളപ്പോഴായിരുന്നു.

വിവാഹം കഴിഞ്ഞെങ്കിലും പതിനെട്ട് വയസുതികയുന്നതുവരെ മാതാപിതാക്കളോടൊപ്പമായിരുന്നു ശാരദാദേവി കഴിഞ്ഞത്.

പതിനെട്ടാം വയസില്‍ വീടുവിട്ട് പരമഹംസന്‍ താമസിച്ചിരുന്ന ദക്ഷിണേശ്വര്‍ എന്ന സ്ഥലത്തെത്തി. അപ്പോഴേയ്ക്കും പരമഹംസര്‍ പൂര്‍ണ്ണമായ ആത്മീയജീവിതം ആരംഭിച്ചിരുന്നു.

ശാരദാദേവിയെ കണ്ടയുടന്‍ ലൗകിക ജീവിതത്തിലേയ്ക്ക് തന്നെ തിരിച്ചു കൊണ്ടു പോകാന്‍ എന്തിനു വന്നു എന്നായിരുന്നു പരമഹംസന്‍റെ ചോദ്യം.

ഞാനാവിടെയെത്തിയിരിയ്ക്കുന്നത് അതിനല്ലെന്നും തികച്ചും യുക്തമായതാണ് തെരഞ്ഞെടുത്തതെന്ന് താങ്കളെ ബോധ്യപ്പെടുത്തുകയാണ് തന്‍റെ ലക്ഷ്യമെന്നുമായിരുന്നു അവരുടെ മറുപടി.

പിന്നീട് ശാരദാദേവി രാമകൃഷ്ണപരമഹംസനെ ശുശ്രൂഷിച്ച് അദ്ദേഹത്തോടൊപ്പം കഴിഞ്ഞു. രാമകൃഷ്ണപരമഹംസനെ സംബന്ധിച്ചിടത്തോളം തന്‍റെ മാതാവിന്‍റെയും താനാരാധിയ്ക്കുന്ന ദേവിയുടേയും പുനരവതരണമായിരുന്നു ശാരദാദേവി.

1886-ല്‍ രാമകൃഷ്ണ പരമഹംസര്‍ മഹാസമാധിയാകും വരെ അദ്ദേഹത്തിന്‍റെ ഭാര്യയും ശിഷ്യയും വഴിക്കാട്ടിയും വിവേകാന്ദനെ പോലുള്ള ശിഷ്യഗണങ്ങള്‍ക്ക് അമ്മയും പരിചാരകയുമെല്ലാമായിരുന്നു ദേവി.

പതിനാലുകൊല്ലത്തെ കുടുംബജീവിതത്തിനിടയിലൊരിക്കലും കാമമെന്ന വികാരത്തിന് പരമഹംസരെ പ്രേരിപ്പിയ്ക്കുകയോ സ്വയം അതിലേയ്ക്ക് വീഴുകയോ ശാരദാദേവി ചെയ്തിട്ടില്ല. ഭര്‍ത്താവിനെ ശുശ്രൂഷിയ്ക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ മുഴുവന്‍.

പതിനാലു കൊല്ലത്തെ കുടുംബജീവിതത്തിനിടെ അളവറ്റ ജ്ഞാനവും അവര്‍ സമ്പാദിച്ചു. ആത്മീയമായ അറിവുകള്‍ ഭാര്യയ്ക്ക് പകര്‍ന്നുകൊടുക്കാന്‍ പരമഹംസരും സമയം കണ്ടെത്തിയിരുന്നു.

പരമഹംസര്‍ സമാധിയാകുമ്പോള്‍ 33 വയസുമാത്രമുണ്ടായിരുന്ന ദേവി പിന്നീട് നയിച്ചത് അത്മീയവും പരോപകാരപ്രധവുമായ ജീവിതമായിരുന്നു, ഇക്കാലയളവില്‍ പരമഹംസരുടെ ദര്‍ശനങ്ങള്‍ ലോകജനതയ്ക്കു മുന്നിലെത്തിയ്ക്കാന്‍ ദേവിയ്ക്കായി. ധാരാളം ശിഷ്യഗണങ്ങളും അവര്‍ക്കുണ്ടായി.

വെബ്ദുനിയ വായിക്കുക