ഓളപ്പരപ്പിലെ മധുവിധു

FILEFILE
വിവാഹം നടത്തുന്നതില്‍ എത്രയെത്ര പരീക്ഷണങ്ങളാണ് ലോകത്ത് നടന്നത്, നടക്കുന്നത്. കടലിനടിയില്‍, പാരച്യൂട്ടില്‍, വിമാനത്താവളത്തില്‍ .... ഈ പട്ടിക അങ്ങനെ നീണ്ടുപോകും. ഇപ്പോള്‍ ലോകമെമ്പാടുമുള്ള മറ്റൊരു പ്രവണത മധുവിധു എങ്ങനെ ആസ്വാദ്യമാക്കാം എന്നതാണ്.

നവമിഥുനങ്ങള്‍ ഒരുമിച്ച് ഒരു യാത്ര പുറപ്പെടുക പണ്ടേയുള്ള ഒരു ഏര്‍പ്പാടാണ്. ഇതിലെ പുതുമകള്‍ തേടിയാണ് പുതു ലോകത്തിലെ യുവദമ്പതികളുടെ പരക്കം പാച്ചില്‍.

ഇപ്പോള്‍ അവരൊരു പുതിയ മധുവിധു സങ്കല്‍പ്പത്തില്‍ ചുറ്റിത്തിരിയുകയാണ്- ഓളപ്പരപ്പിന്‍റെ താലോലം ഏറ്റുവാങ്ങിയുള്ള മധുവിധു. വെള്ളത്തിലൂടെയുള്ള ആസ്വാദ്യകരമായ നീണ്ട യാത്ര. ദിവസങ്ങളോളം നീളുന്ന യാത്ര. ആ യാത്ര നല്‍കുന്ന മധുവിധു അനുഭൂതികള്‍ പകരം വയ്ക്കാനില്ലാത്തതാണ് എന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.
FILEFILE


ഹണിമൂണ്‍ ക്രൂയിസസ് എന്നാണ് ഈ മധുവിധു യാത്രയെ പാശ്ചാത്യര്‍ വിളിക്കുക. സ്വൈരമായ പ്രണയ സല്ലാപത്തിനും പ്രണയ കേളികള്‍ക്കും പറ്റിയ ഒരിടം, മറ്റെല്ലാവരില്‍ നിന്നും മാറിനില്‍ക്കല്‍, സ്വൈരം, വിശ്രമം ഇതെല്ലാം ഹണിമൂണ്‍ യാത്ര ചെയ്യുന്ന യുവതീ യുവാക്കളുടെ പ്രധാന ആവശ്യങ്ങളാണ്. അതിന് നൌകയിലും ബോട്ടുകളിലും ചെറു കപ്പലുകളിലും ഉള്ള യാത്ര പോലെ പറ്റിയ മറ്റൊന്നില്ല.

ഹണിമൂണ്‍ യാത്രയ്ക്കിടയിലാണ് നവ വിവാഹിതര്‍ പരസ്പരം കാണുകയും മനസിലാക്കുകയും ചെയ്യുന്നത്. വിദേശ രാജ്യങ്ങളില്‍ ക്രൂയിസ് ലൈനേഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന അത്യാഡംബര കപ്പലുകള്‍ മറ്റേത് മുന്തിയ ഹോട്ടലുകളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ മെച്ചമായ സൌകര്യങ്ങളാണ് കപ്പലുകളില്‍ ഒരുക്കിയിരിക്കുന്നത്.

FILEFILE
ലോകത്തിന്‍റെ നാനാഭാഗത്തു നിന്നുമുള്ള ഭക്ഷണം, കുതിച്ചു മറിയാന്‍ പാകത്തില്‍ ഒരുക്കിയ മൃദുവായ മെത്തകളുള്ള അലങ്കാരവും ദീപങ്ങളും മത്തു പിടിപ്പിക്കുന്ന മുറികള്‍, സഹായത്തിന് വിരല്‍ ഞൊടിച്ചാല്‍ എത്തുന്ന പരിചാരകര്‍, ലോകോത്തരമായ സേവന സൌകര്യങ്ങള്‍. വിദേശത്ത് ഇത്തരം കപ്പലുകളില്‍ വിവാഹം നടത്തി മധുവിധു യാത്ര ആരംഭിക്കുകയാണ് പതിവ്.

വിനോദസഞ്ചാര മേഖലയുടെ പുതിയ കണ്ടുപിടിത്തങ്ങളില്‍ ഒന്നാണ് ആഡംബര നൌകകള്‍. ജലയാത്രയ്ക്ക് താത്പര്യമുള്ള ഒട്ടേറെ വിദേശികള്‍ ഇന്ത്യയില്‍ എത്തി ഈ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. മുമ്പ് കശ്മീരിലെയും ഉത്തരേന്ത്യയിലെയും ഒന്നു രണ്ട് തടാകങ്ങളില്‍ ഒതുങ്ങി നിന്നിരുന്ന ഈ ജലയാത്രകള്‍ ഇന്ന് തെന്നിന്ത്യയിലേക്കും കേരളത്തിലേക്കും വ്യാപിച്ചിട്ടുണ്ട്.


FILEFILE
മാത്രമല്ല, ആഡംബര കപ്പലുകള്‍ വഴി ഇന്ത്യയില്‍ എത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണത്തിലും ഗണ്യമായ വര്‍ദ്ധനയുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇക്കൊല്ലം നൌകകളില്‍ ഇന്ത്യന്‍ തീരത്തണഞ്ഞ വിദേശ സഞ്ചാരികളുടെ എണ്ണം 50,000 ആയി. കഴിഞ്ഞ വര്‍ഷം ഇത് 25,000 ആയിരുന്നു.

മുംബൈ, മര്‍മ്മ ഗോവ, ന്യൂ മാംഗളൂര്‍, കൊച്ചി, ചെന്നൈ, തൂത്തുക്കുടി എന്നിവിടങ്ങളില്‍ ആണ് പ്രധാനമായും ഇത്തരം അലങ്കാര കപ്പലുകളിലും ബോട്ടുകളിലും വിദേശ സഞ്ചാരികള്‍ എത്തുന്നത്.

2010 ആകുമ്പോഴേക്കും ഓരോ വര്‍ഷവും പത്ത് ലക്ഷം ക്രൂയിസ് യാത്രക്കാര്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ എത്തുമെന്നും 55 അന്തര്‍ദ്ദേശീയ ക്രൂയിസ് ജലയാനങ്ങള്‍ ഇന്ത്യയില്‍ വരുമെന്നും ആണ് ടൂറിസം മന്ത്രാലയത്തിന്‍റെ കണക്കുകൂട്ടലുകള്‍.

ഇന്ത്യന്‍ ഉപദ്വീപിലെ വിവിധ തുറമുഖങ്ങള്‍ക്ക് ഇതൊരു ഉത്സവകാലമായിരിക്കും. കാരണം ഓരോ യാത്രക്കാരും തുറമുഖ നഗരങ്ങളില്‍ 200 മുതല്‍ 300 വരെ അമേരിക്കന്‍ ഡോളര്‍ ചെലവാക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഈ അവസരം മുതലെടുക്കാന്‍ പാകത്തില്‍ ഒരു ക്രൂയിസ് ടൂറിസം നയത്തിന് രൂപം കൊടുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

ക്രൂയിസ് ടൂറിസത്തില്‍ ഇന്ത്യയിപ്പോള്‍ പിന്നോക്കമാണ്. പക്ഷെ, ക്രൂയിസ് സഞ്ചാരികളുടെ എണ്ണം ഓരോ വര്‍ഷവും കൂടിവരുന്നതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സാംസ്കാരിക വകുപ്പും കപ്പല്‍ ഗതാഗത വകുപ്പും ചേര്‍ന്ന് കിഴക്ക് പടിഞ്ഞാറന്‍ തീരങ്ങളിലായി സര്‍ക്യൂട്ട് തുറമുഖങ്ങള്‍ ഒരുക്കാന്‍ ആലോചിക്കുന്നുണ്ട്.
FILEFILE


ഇപ്പോള്‍ ഇന്ത്യയിലെ ജലവിനോദസഞ്ചാരം പ്രധാനമായും കേരളത്തിലെ കായലുകള്‍ കേന്ദ്രീകരിച്ചാണ്. എന്നാല്‍, 7,000 കിലോമീറ്റര്‍ വരുന്ന ഇന്ത്യന്‍ കടലോരത്തെ ഈ ആവശ്യത്തിന് ഉപയോഗപ്പെടുത്തുക എന്നുള്ളതാണ് സര്‍ക്കാരിന്‍റെ ലക്‍ഷ്യം. മഹാരാഷ്ട്ര (മുംബൈ), ഗോവ (മര്‍മ്മഗോവ), കര്‍ണ്ണാടക (മംഗലാപുരം), കേരളം (കൊച്ചി) എന്നീ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും കിഴക്കന്‍ സംസ്ഥാനമായ തമിഴ്നാട്ടിലുമാണ് (ചെന്നൈ, തൂത്തുക്കുടി) സര്‍ക്യൂട്ട് തുറമുഖങ്ങള്‍ സജ്ജമാക്കുന്നത്.

ലോകത്തിലെ ഏഴാമത്തെ മികച്ച വിനോദസഞ്ചാര മേഖലയായാണ് ഇന്ത്യയെ വിലയിരുത്തുന്നത്. മറ്റൊരു കാര്യം, ക്രൂയിസ് ടൂറിസത്തിനായി പോകുന്നവരുടെ കൂട്ടത്തില്‍ ഒട്ടേറെ ഇന്ത്യക്കാരും ഉണ്ടെന്നുള്ളതാണ്. കഴിഞ്ഞ വര്‍ഷം ഏതാണ്ട് 26,000 ഇന്ത്യക്കാര്‍ ഇത്തരം വിനോദയാത്ര നടത്തി. ഇതില്‍ ഏറിയ പങ്കും നവവിവാഹിതരായിരുന്നു എന്നതാണ് രസകരം.


FILEFILE
1970 ലാണ് ക്രൂയിസ് ഹണിമൂണിന് തുടക്കമിട്ടത്. അതില്‍ പിന്നെ അത് ജനകീയമായി മാറിവരികയായിരുന്നു. ഇന്ത്യയിലിപ്പോള്‍ ഗോവ, കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് ഹണിമൂണ്‍ ജലയാത്രയ്ക്ക് സംവിധാനങ്ങള്‍ ഉള്ളത്.

ഈ യാത്ര ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത അനുഭവങ്ങളാണ് നല്‍കുന്നത്. ഗോവയിലെ ക്രൂയിസ് യാത്ര നല്‍കുന്ന അനുഭവം സൂര്യാംശു ഉമ്മവയ്ക്കുന്ന കടലോരങ്ങളെ തഴുകിയുള്ള യാത്രയാണ്. കപ്പലിന്‍റെ ഡെക്കില്‍ ടൈറ്റാനിക് പ്രണയ ജോഡികളുടെ മാതൃകയില്‍ കൈകോര്‍ത്തുപിടിച്ച് മന്ദമാരുതന്‍റെ സുഖശീതളമായ ലാളനങ്ങള്‍ ഏറ്റുവാങ്ങാം.

ഗോവയിലെ ഉള്‍നാടന്‍ ഹണിമൂണ്‍ യാത്രയില്‍ പാരാ സെയിലിംഗ്, വിന്‍ഡ് സര്‍ഫിംഗ്, വാട്ടര്‍ സ്കീയിംഗ് തുടങ്ങിയ ലഘു ജലവിനോദങ്ങള്‍ക്കും സൌകര്യമുണ്ട്. അഞ്ചുനാ ബീച്ച്, കാലഗൊട്ടെ ബീച്ച്, മിറാമാ ബീച്ച് എന്നിവ ഹണിമൂണ്‍ സഞ്ചാരികളെ മാടിവിളിക്കുകയാണ്.

ഏറ്റവും ആസ്വാദ്യമായ ഹണിമൂണ്‍ ജലയാത്ര കേരളത്തിലാണെന്നതിന് തര്‍ക്കമില്ല. എന്നാല്‍ കേരളീയരേക്കാള്‍ കൂടുതല്‍ മറ്റുള്ളവര്‍ക്കായിരിക്കും അത് കൂടുതല്‍ ആസ്വാദ്യം. തെങ്ങോലകളുടെ വിശറിയും മുളം കൂട്ടങ്ങളുടെ സംഗീതവും കേരളത്തിലെ വിനോദയാത്രയ്ക്ക് പ്രണയാതുരത പകരും. ഇപ്പോള്‍ ആലപ്പുഴ, കോവളം, കുമരകം എന്നിവിടങ്ങളിലാണ് ഹണിമൂണ്‍ ക്രൂയിസിനു സൌകര്യമുള്ളത്.

ഇന്ത്യയില്‍ നിന്നും (കേരളത്തില്‍ നിന്നും) വളരെ അകലെയല്ലാതെ കടലില്‍ ഹണിമൂണ്‍ നടത്താന്‍ സൌകര്യമൊരുക്കുന്ന പ്രദേശമാണ് ലക്‍ഷദ്വീപ്. പവിഴപ്പുറ്റുകള്‍ നിറഞ്ഞ ആഴം കുറഞ്ഞ കടല്‍ത്തീരങ്ങളിലൂടെയുള്ള ഹണിമൂണ്‍ യാത്ര വേറിട്ട അനുഭവമായിരിക്കും. കവരത്തിയിലും മിനിക്കോയിയിലും കല്‍പ്പേനിയിലുമെല്ലാം ഹണിമൂണ്‍ സൌകര്യമുണ്ട
FILEFILE
.

കേരളത്തിലെ കായല്‍പ്പരപ്പിലൂടെ ഓലങ്ങളുടെ തൊട്ടിലാട്ടല്‍ ആസ്വദിച്ചു കൊണ്ട് പോകുമ്പോള്‍ കണ്‍ നിറയെ കാഴ്ചകളാണ്. നിറങ്ങളുള്ള പൂക്കള്‍, പച്ചപ്പുകള്‍, ഇടയ്ക്ക് മീന്‍‌പിടിത്തക്കാര്‍, ചെറിയ തുരുത്തുകള്‍, ഗ്രാമങ്ങള്‍, അവിടത്തെ കൌതുകമാര്‍ന്ന ജീവിതം, നൌകയ്ക്കുള്ളില്‍ തന്നെ പുട്ടും കടലയും, അപ്പവും സ്റ്റൂവും നിങ്ങള്‍ക്കായി തയാറാവും.

പോരാത്തതിന് കേരളത്തിലെ രണ്ട് സിനിമാ താരങ്ങള്‍ - & ജയറാമും ദിലീപും നിങ്ങള്‍ക്ക് പാര്‍ക്കാനായി ഒന്നാന്തരം അലങ്കാര കെട്ടുവള്ളങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

നവവിവാഹിതരേ, ഒരു കാര്യം ഓര്‍ക്കുക..... കേവലം വിനോദസഞ്ചാരം എന്നതില്‍ ഉപരി ഹണിമൂണ്‍ സഞ്ചാരമായി കെട്ടുവള്ളങ്ങളിലെ യാത്ര മാറുകയാണ്. നിങ്ങള്‍ക്കിരുവര്‍ക്കും സ്വൈരമായി ആഴത്തിലറിയാനും പെരുമാറാനും എല്ലാം മറന്ന് ആസ്വദിക്കാനും യാത്ര ചെയ്യാനും പറ്റിയ മാര്‍ഗ്ഗമാണ് ഹണിമൂണ്‍ ക്രൂയിസ്.