ജയരാജ് ഓണം കാണുകയാണ്

തിങ്കള്‍, 31 ഓഗസ്റ്റ് 2009 (20:15 IST)
PRO
ചലച്ചിത്രങ്ങളിലൂടെ പലപ്പോഴും സംസ്കൃതിയെ തൊട്ടറിയാന്‍ ശ്രമം നടത്തിയ ജയരാജിന് ഓണം ഇപ്പോള്‍ ഒരു കാഴ്ചയാണ്.....തൊട്ടരികെ നിന്ന് ഒരു നോക്കിക്കാണല്‍. ജയനെന്ന കുട്ടി വളര്‍ന്ന് മലയാള സിനിമയിലെ പേരെ ടുത്ത സംവിധായകനായപ്പോഴേക്കും ഓണാഘോഷങ്ങള്‍ക്കും മാറ്റമുണ്ടായി.

ഓണമെന്ന് പറഞ്ഞാല്‍ പുത്തന്‍ മണക്കുന്ന ഓണക്കോടി ലഭിക്കുമെന്ന സന്തോഷത്തില്‍ മതിമറക്കുന്നയാളായിരുന്നു കുട്ടിക്കാലത്തെ ജയന്‍. പുതിയ വസ്ത്രങ്ങള്‍ എപ്പോഴും കിട്ടില്ല എന്നിരിക്കെ ഓണക്കോടിക്ക് ഓണത്തുമ്പികളെക്കാള്‍ ഭംഗിയേറുമായിരുന്നു ആ മനസ്സില്‍. ഓണക്കോടി കഴിഞ്ഞാല്‍ പിന്നെ ഓണക്കളികള്‍. ഓണക്കളിയെന്നാല്‍ വീടിനു പുറത്ത് കളിക്കാന്‍ ലഭിക്കുന്ന അവസരം.

കുട്ടിക്കാലത്തെ ഓണത്തിനൊക്കെ ആകാശത്തിന് പട്ടങ്ങളുടെ ബഹുവര്‍ണങ്ങള്‍ ചാര്‍ത്തുന്ന പൊട്ടുകള്‍ ഭംഗിയേറ്റിയിരുന്നു എന്ന് ജയരാജ് ഓര്‍ക്കുന്നു, അല്‍പ്പം ഗൃഹാതുരതയോടെ. അന്ന് ഏറ്റവും ഉയരത്തില്‍ പട്ടം പറപ്പിക്കുന്നവരായിരുന്നു കളിയിലെ കേമന്‍. പട്ടങ്ങളുടെ നിറവും വാലിനു നീളവുമൊക്കെ കൊച്ചു മനസ്സുകളുടെ സ്വകാര്യ അഹന്തയുടെ ഭാഗവുമായിരുന്നു.

ഊഞ്ഞാലാട്ടവും ഉപ്പേരി കൊറിക്കലും ഒക്കെക്കൂടി ആകര്‍ഷകമാക്കിയ ഓണക്കാലം വിരുന്നുകാര്‍ വരുന്നതിന്റെയും വിരുന്നു പോവുന്നതിന്റെയും സന്തോഷം കൂടി പകര്‍ന്നു തന്നിരുന്നു എന്നും ജയരാജ് ഓര്‍മ്മകളില്‍ മുഴുകി പറഞ്ഞുവയ്ക്കുന്നു. എന്നാല്‍, ഇപ്പോഴോ? ഓണമെന്ന് പറയുമ്പോള്‍ മനസ്സില്‍ ആഹ്ലാദം തിരയടിക്കുമെങ്കിലും പുറമെ ഓണത്തെ ‘മിസ്’ ചെയ്യുകയാണ് ഈ പ്രതിഭ.

മദ്രാസില്‍ സിനിമ പഠിക്കാന്‍ പോയ കാലത്താണ് ജയരാജ് ആദ്യമായി ഓണം ‘മിസ്’ ചെയ്തത്. അന്ന് തമിഴ്നാട്ടിലെ ഹോട്ടല്‍ മുറിയില്‍ താമസിക്കുമ്പോള്‍ ഇങ്ങകലെ കോട്ടയത്ത് ഓണാ‍ഘോഷം നടക്കുന്നതോര്‍ത്ത് വിഷമിച്ചത് ഇന്നും മറക്കാനാവുന്നില്ല. ഇത്തരമൊരു ഓണവികാരം പുതുതലമുറയ്ക്ക് ലഭിക്കാത്തതിലുള്ള വിഷമവും ജയരാജിന്റെ സ്വരത്തില്‍ അറിയാനാവുമായിരുന്നു.

പത്രത്തിലും ടിവിയിലുമായി ഒതുങ്ങിയ ഓണത്തെ മാറി നിന്ന് കാണാനേ തരമുള്ളൂ എന്നാണ് ജയരാജ് കരുതുന്നത്. ഓണത്തോട് ഇപ്പോഴത്തെ കുട്ടികള്‍ക്കുണ്ടായ അകലം ഇദ്ദേഹത്തെ കുറച്ച് വിഷമിപ്പിക്കുന്നുമുണ്ട്. ഒരിക്കല്‍, ഓണത്തിന് വീട്ടില്‍ ടിവി ഓണാക്കാന്‍ പാടില്ല എന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി. കുട്ടികളുമൊത്ത് വീടിനു വെളിയിലുള്ള കളികളായിരുന്നു ആ ഓണക്കാലത്തെ പ്രധാന പരിപാടി. ഊഞ്ഞാലാടിയും പൂക്കളമിട്ടും അന്ന് ആഘോഷിച്ചതിന്റെ ഓര്‍മ്മ ഇന്നും ജയരാജിന്റെ മനസ്സില്‍ ഓണനിലാവായി മാറുന്നു.

പക്ഷേ, എന്നും കര്‍ശന നിര്‍ദ്ദേശത്തിലൂടെ കുട്ടികളെ ടിവിയുടെ മുന്നില്‍ നിന്ന് മുറ്റത്തെ പൂക്കളത്തിനു സമീപത്തേക്ക് ഇറക്കാന്‍ ഇദ്ദേഹം ആഗ്രഹിക്കുന്നില്ല. കുട്ടികളുടെ ആവശ്യപ്രകാരം നടത്തുന്ന യാത്രകളാണ് (വാട്ടര്‍ തീം പാര്‍ക്ക് പോലെയുള്ള ഇടങ്ങള്‍) ഇപ്പോഴത്തെ ഓണങ്ങളുടെ ആഘോഷം. അത് കുട്ടികള്‍ക്ക് വേണ്ടി മാത്രമാണെന്നും ജയരാജ് തിരിച്ചറിയുന്നു, ഓണാഘോഷം കൃത്രിമമായി മാറുന്നു എന്നും !

വെബ്ദുനിയ വായിക്കുക