ഇടിവീരന്‍‌മാരില്‍ പ്രതീക്ഷ അര്‍പ്പിച്ച് ഇന്ത്യ

WDWD
ബെയ്‌ജിങ്‌: ഓരോ മത്സരത്തിലും യോഗ്യതാ റൌണ്ടു പോലും കടക്കാനാവാതെ ഇന്ത്യന്‍ താരങ്ങള്‍ തോറ്റു പൊഴിഞ്ഞപ്പോല്‍ അപ്രതീക്ഷിതമായി ഒളിമ്പിക്സിലെ ഇടിക്കൂട്ടില്‍ നിന്നും പ്രതീക്ഷയുടെ ഗര്‍ജ്ജനങ്ങള്‍ ഉയര്‍ന്നു, ഒന്നല്ല മൂന്ന് തവണ.

അഭിനവ് ബിന്ദ്രയുടെ ഒരു സ്വര്‍ണ്ണ മെഡല്‍ കൊണ്ട് മെഡല്‍ പട്ടികയില്‍ 32 മത് നില്‍ക്കുന്ന ഇന്ത്യയ്ക്ക് ഒളിമ്പിക്‌സിലെ വെങ്കലം പോലും സ്വര്‍ണ്ണത്തിനു തുല്യമാണ്. ബോക്സര്‍മാരായ അഖില്‍ കുമാര്‍, ജിതേന്ദര്‍ കുമാര്‍, വിജേന്ദര്‍ കുമാര്‍ എന്നിവരേയാണ് 100 കോടി ജനങ്ങള്‍ ഇപ്പോള്‍ ഉറ്റു നോക്കുന്നത്.

പ്രീ ക്വാര്‍ട്ടറില്‍ ലോകചാമ്പ്യന്‍ റഷ്യയുടെ സെര്‍ജി വൊഡോപിയാനോവിനെ ആദ്യ റൌണ്ടുകളില്‍ പിന്നിട്ട് നിന്ന ശേഷം അഖില്‍ ഇടിച്ചുവീഴ്‌ത്തിയപ്പോഴാണ് മിടുക്കന്മാരായ ബൊക്സര്‍മാരെ നാം ഓര്‍ത്തത്.

ബോക്‌സിങ്‌ ക്വാര്‍ട്ടര്‍ ഫൈനലുകള്‍ തിങ്കളാഴ്‌ച തുടങ്ങുകയാണ്‌. അഖില്‍ കുമാറിന്‍റേതാണ് ആദ്യ മത്സരം. മറ്റ് രണ്ട് മത്സരങ്ങള്‍ ബുധനാഴ്ചയാണ്. ജയിച്ചാല്‍ ഇന്ത്യയ്ക്ക് ഒരു വെങ്കല മെഡല്‍ ഉറപ്പാണ്.

തിങ്കളാഴ്ച 54 കിലോ ബാന്‍റം വെയ്‌റ്റില്‍ അഖില്‍ കുമാര്‍ ക്വാര്‍ട്ടറില്‍ മൊള്‍ഡോവയുടെ വിയാസെസ്ലാവ്‌ ഗോജനെയാണ്‌ നേരിടുക. ഇയാള്‍ ചില്ലറക്കാരനല്ല, ആതന്‍സിലെ വെങ്കല മെഡല്‍ ജേതാവ്‌ ജര്‍മ്മനിയുടെ റുസ്‌തംഹോഡ്‌സ റാഹിമോവിനെ തോല്‍പ്പിച്ചയാളാണ് ഗോജന്‍.


WDWD
എന്നാല്‍ അഖില്‍ അതുകൊണ്ടൊന്നും പതറുന്നില്ല. മത്സരത്തിനു മുമ്പ് വീരവാദങ്ങള്‍ അടിച്ചുവിടും. പക്ഷെ, അവയെല്ലാം സത്യമായി തീര്‍ന്നു എന്നതാണ് അഖിലില്‍ പ്രതീക്ഷയര്‍പ്പിക്കാന്‍ പ്രേരിപ്പിക്കുന്ന കാര്യം. പ്രീക്വാര്‍ട്ടറിനു മുമ്പ് ലോകചാമ്പ്യനല്ല ആരായാലും അവന്‍റെ കഥകഴിക്കുമെന്ന് അഖില്‍ പറഞ്ഞിരുന്നു. അത് സത്യമായി.

ഇപ്പോള്‍ ക്വാര്‍ട്ടറില്‍ മത്സരിക്കാന്‍ എത്തുമ്പോള്‍ വെങ്കലമല്ല സ്വര്‍ണ്ണമാണ് ഞാന്‍ ലക്‍ഷ്യമിടുന്നതെന്ന് അഖില്‍ പറയുന്നു. അത് സത്യമാക്കാന്‍ അഖിലിനു കഴിയും. സെമിയില്‍ കൂടുതല്‍ കേമന്മാരായ എതിരാളികളെ അഖിലിനു നേരിടേണ്ടി വരില്ല. ആ നിലയ്ക്ക് ക്വാര്‍ട്ടറില്‍ ജയിച്ചാല്‍ സ്വര്‍ണ്ണമോ വെള്ളിയോ ഉറപ്പിക്കാം.
WDWD


ബുധനാഴ്‌ചയാണ്‌ ജിതേന്ദറും വിജേന്ദറും ക്വാര്‍ട്ടറില്‍ മത്സരിക്കുക. തിങ്കളാഴ്ച അഖില്‍ ജയിച്ചാല്‍ അത് ഇര്‍വര്‍ക്കും ആത്മധൈര്യം പകരും എന്ന് ഉറപ്പാണ്. ജിതേന്ദര്‍ 51 കിലോ ഫ്‌ളൈവെയ്‌റ്റ്‌ ഇനത്തില്‍ മൂന്നുവട്ടം യൂറോപ്യന്‍ ചാമ്പ്യനായ റഷ്യയുടെ ഗ്രിഗറി ബാലക്ഷിനെയാണ്‌ നേരിടുക.

2007ലെ പാന്‍ അമേരിക്കന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ഇക്വഡോറുകാരന്‍ കാര്‍ലോസ്‌ ഗൊംഗോറയെയാണ് വിജേന്ദറിന്‌ ക്വാര്‍ട്ടറില്‍ നേരിടേണ്ടത്‌‌. പ്രീ ക്വാര്‍ട്ടറില്‍ ഏഷ്യയിലെ മികച്ച ബോക്സര്‍മാരില്‍ ഒരാളായ തായ്‌ലന്‍ഡിലെ ആംഗാന്‍ പുപുവാങ്ങിനെയാണ് ജിതേന്ദര്‍ തോല്‍പ്പിച്ചത്.