അന്യസംസ്ഥാന തൊഴിലാളികളുടെ ഗള്‍ഫാണ് കേരളം. ഇക്കാര്യം കൂടുതല്‍ വ്യക്തമാകണമെങ്കില്‍ ഗുവാഹത്തി എക്സ്പ്രെസും ഷാലിമാര്‍ എക്സ്പ്രസും ഒന്നു നോക്കിയാല്‍ മാത്രം മതിയാകും. കേരളത്തില്‍ നിന്ന് വടക്കന്‍ സംസ്ഥാനങ്ങളിലേക്കും തിരിച്ചുമുള്ള ട്രെയിനുകളിലെ തിരക്കുമാത്രം ശ്രദ്ധിച്ചാല്‍ മതിയാകും.
കഠിനമായി അധ്വാനിക്കുകയും ആ പണവും കൊണ്ട് തിരിച്ചു പോവുകയും ചെയ്യുന്ന ഭായിമാര്‍ - ഇതാണ് നമ്മുടെ നാട്ടുകാര്‍ക്ക് അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ചുള്ള അഭിപ്രായം. മൊബൈല്‍ കണക്ഷന് എടുക്കാന്‍ ചെല്ലുമ്പോഴും അജ്ഞാത മോഷണങ്ങള്‍ സംഭവിക്കുമ്പോഴും മാത്രമാണ് നമുക്ക് ഇവരുടെ പേരു പോലും പ്രശ്നമാകുന്നത്. അല്ലെങ്കില്‍ ഇവര്‍ നമുക്ക് അറിയപ്പെടുന്നത് ഒറ്റപ്പേരിലാണ് - ഭായി !
അസം കലാപത്തെ സംബന്ധിച്ചും വടക്കു കിഴക്കന്‍ സംസ്ഥാനക്കാര്‍ വന്‍തോതില്‍ ആക്രമിക്കപ്പെടുകയാണെന്നും സൂചിപ്പിച്ചുകൊണ്ടുള്ള വ്യാജ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതിനാല്‍ കൂട്ടപലായനമാണ് മെട്രോ നഗരങ്ങളില്‍ നിന്നും ഉണ്ടായത്. എന്നാല്‍ കേരളത്തിലെ അന്യസംസ്ഥാനക്കാര്‍ പലരും രാജ്യമെങ്ങും ഇങ്ങനെയൊരു പ്രചരണം നടക്കുന്നുണ്ടെന്ന് അറിഞ്ഞതുപോലുമില്ല.
മെട്രോ നഗരങ്ങളിലെ അന്യസംസ്ഥാന വിദ്യാര്‍ഥികളും ഐ ടി ജോലിക്കാരും അറിഞ്ഞോ അറിയാതെയോ ഈ പ്രചരണത്തിന്റെ ഭാഗമായപ്പോള്‍ സോഷ്യല്‍ നെറ്റുവര്‍ക്ക് സംസ്കാരം അത്രയൊന്നും ബാധിച്ചിട്ടില്ലാത്ത കേരളത്തിലെ ഭായിമാര്‍ അത്തരം പ്രചരണങ്ങളുടെ കുരുക്കില്‍ വീണില്ല.
കേരളത്തില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ വടക്കന്‍ സംസ്ഥാനങ്ങളിലേക്ക് പുറപ്പെട്ട പല ട്രെയിനുകളിലും പതിവില്‍ക്കവിഞ്ഞ തിരക്കുണ്ടായില്ലെന്ന് റെയില്‍വെ സാക്ഷ്യപ്പെടുത്തുന്നു. കുറച്ചു മുസ്ലിങ്ങള്‍ നാട്ടിലേക്കു പോയത് മതപരമായ ചടങ്ങുകള്‍ക്കുവേണ്ടി മാത്രമാണ്.
അസം, ഒറീസ, പശ്ചിമ ബംഗാള്‍, നാഗാലാന്‍ഡ്, മണിപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ളവരാണ് പ്രധാനമായും കേരളത്തില്‍ ഭായി എന്ന ഒറ്റപ്പേരില്‍ അറിയപ്പെടുന്നത്. നാലുലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികളാണ് എറണാകുളം, കോട്ടയം തിരുവനന്തപുരം ജില്ലകളിലുള്ളത്. കൃത്യമായ തൊഴില്‍ ആനുകൂല്യങ്ങളോ രേഖകളോ ഒന്നുമില്ലെങ്കിലും പരിമിതമായ സാഹചര്യങ്ങളില്‍ തദ്ദേശവാസികളോട് ഇണങ്ങി വളരെ സന്തോഷത്തോടെ അവര്‍ കഴിയുന്നത്.