മോദി ചരിത്രം സൃഷ്ടിച്ചു; അർണാബ് ഗോസ്വാമി വീണ്ടും ടൈംസ് നൗവിൽ പാഞ്ഞെത്തി!

ബുധന്‍, 9 നവം‌ബര്‍ 2016 (00:56 IST)
ടൈംസ് നൗവിൽ നിന്ന് രാജിവച്ച അർണാബ് ഗോസ്വാമിയെക്കുറിച്ചാണ് കഴിഞ്ഞ ഒരാഴ്ചയോളമായി മാധ്യമലോകവും മാധ്യമലോകത്തെ ചലനങ്ങൾ ശ്രദ്ധിക്കുന്നവരും രാഷ്ട്രീയ വൃന്ദങ്ങളുമെല്ലാം ചർച്ച ചെയ്തുകൊണ്ടിരുന്നത്. ഇനിയെന്ന് അർണാബിൻറെ തീപ്പൊരി ന്യൂസ് അവർ കാണാനാകുമെന്ന് നിരാശപ്പെട്ടിരുന്നവർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ അതിനുള്ള വഴിയൊരുക്കി.
 
രാജ്യത്ത് ആയിരത്തിൻറെയും അഞ്ഞൂറിൻറെയും നോട്ടുകൾ അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കഴിഞ്ഞ് മിനിറ്റുകൾക്കകം ടൈംസ് നൗവിൽ അർണാബ് പാഞ്ഞെത്തി. അർണാബ് ഗോസ്വാമി നയിക്കുന്ന ന്യൂസ് അവർ ആരംഭിക്കുകയും ചെയ്തു. പതിവിനേക്കാൾ രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുന്ന അർണാബിനെയാണ് ന്യൂസ് അവറിൽ കാണാനായത്.
 
'അർണാബ് രാജിവച്ചോ ഇല്ലയോ എന്ന് രാജ്യം അറിയാൻ ആഗ്രഹിക്കുന്നു' എന്ന് പരിഹസിച്ച ഒരു രാഷ്ട്രീയ നേതാവിനോട് ഇത്തരത്തിൽ വ്യക്തിപരമായി അധിക്ഷേപിക്കുന്നവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്കറിയാമെന്ന് പറഞ്ഞ അർണാബ് തൻറെ 20 വർഷത്തിലധികം നീണ്ട ജേർണലിസ്റ്റ് കരിയറിൽ ഒരു രാഷ്ട്രീയനേതാവിനെയും ഇത്തരത്തിൽ അതിരുവിടാൻ അനുവദിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
 
പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത് അഴിമതിക്കെതിരായ ചരിത്രപരമായ ഒരു മുന്നേറ്റമാണെന്ന് അർണാബ് ഗോസ്വാമി ചർച്ചയിൽ പറഞ്ഞു. 500 രൂപ, 1000 രൂപ നോട്ടുകൾ അസാധുവായതിനെപ്പറ്റി കോൺഗ്രസ് പാർട്ടി അനാവശ്യമായി രാജ്യത്ത് ആശങ്ക സൃഷ്ടിക്കുകയാണെന്നും അർണാബ് ആരോപിച്ചു.
 
രാജിപ്രഖ്യാപനത്തിന് ശേഷം കഴിഞ്ഞ ഒരാഴ്ചയായി അർണാബ് ഗോസ്വാമി ന്യൂസ് അവറിൽ എത്തിയിരുന്നില്ല. അപ്രതീക്ഷിതമായ അർണാബിൻറെ മടങ്ങിയെത്തൽ ആവേശത്തോടെയാണ് ടൈംസ് നൗവിൻറെ ന്യൂസ് അവർ പ്രേക്ഷകർ സ്വീകരിച്ചത്.
 
"പ്രധാനമന്ത്രിയുടെ ഈ നീക്കത്തെ ജനങ്ങൾ പിന്തുണയ്ക്കും. കള്ളപ്പണത്തിനെതിരായ ഈ യുദ്ധത്തെ ജനങ്ങൾ പിന്തുണയ്ക്കും. ഭീകരവാദത്തിനെതിരായ ഈ നീക്കത്തെ ജനങ്ങൾ പിന്തുണയ്ക്കും. ബ്ലാക്ക് മണിയുടെ ഏറ്റവും വലിയ ഗുണഭോക്താവ് ദാവൂദ് ഇബ്രാഹിമാണ്" - അർണാബ് ന്യൂസ് അവറിൽ പറഞ്ഞു. ഈ നീക്കത്തിനെതിരെ ഒരേയൊരാൾ മാത്രമാണ് ശബ്‌ദമുയർത്തിയതെന്നും അത് രാഹുൽ ഗാന്ധിയാണെന്നും അർണാബ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക