വിഷ്ണുനാഥും ഷാഫി പറമ്പിലും പാർട്ടിയുടെ പുതിയ അധികാരകേന്ദ്രങ്ങളായി, രാഹുൽ മാങ്കൂട്ടത്തിൽ ആരെയും വകവെയ്ക്കുന്നില്ല, കോൺഗ്രസിനുള്ളിൽ അതൃപ്തി

അഭിറാം മനോഹർ

ബുധന്‍, 18 ജൂണ്‍ 2025 (18:52 IST)
നിലമ്പൂര്‍ ഉപതിരെഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞതോടെ കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ് സമവാക്യം മറ്റൊരു തലത്തിലേക്ക്. വര്‍ക്കിംഗ് പ്രസിഡന്റുമാരായി നിയമിതരായ എ ഗ്രൂപ്പ് നേതാക്കളായ പി സി വിഷ്ണുനാഥും ഷാഫി പറമ്പിലും കോണ്‍ഗ്രസിലെ പുതിയ അധികാരങ്ങളായി മാറിയെന്നും ഇവരുടെ ആശിര്‍വാദത്തോടെ ആരെയും വകവെയ്ക്കാതെയുള്ള പ്രവര്‍ത്തനങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തുന്നതെന്നുമാണ് പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനം. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് യുവനേതാക്കള്‍ക്ക് സംരക്ഷണം ഒരുക്കുന്നതെന്നും വിമര്‍ശനങ്ങള്‍ നീളുന്നു.
 
ഉപതിരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ പാര്‍ട്ടി പുനസംഘടനയില്‍ അതൃപ്തി ഒതുക്കിവെച്ച നേതാക്കളാണ് പ്രചാരണം അവസാനിച്ചതോടെ പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചപ്പോള്‍ ഐയിലെയും പഴയ എ ഗ്രൂപ്പിലെയും നേതാക്കളെ തഴഞ്ഞെന്ന് ഇവര്‍ പറയുന്നു. 2016ലെയും 2021ലെയും തോല്‍വിക്ക് ശേഷം ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ധാരണയുണ്ടായിരുന്നു. യോഗ്യതയുള്ളവരെ പരിഗണിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ വിഷ്ണുനാഥിനെയും ഷാഫിയേയും നിമയിച്ചതോടെ ഇതെല്ലാം ലംഘിക്കപ്പെട്ടുവെന്ന് ഒരു യുവനേതാവ് പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
 
 
 പിണറായി സര്‍ക്കാരിനെതിരായ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്ന മാത്യു കുഴല്‍നാടനെ പുനസംഘടനയില്‍ അവഗണിച്ചു. റോജി എം ജോണ്‍, സി ആര്‍ മഹേഷ്, ഹൈബി ഈഡന്‍, ചാണ്ടി ഉമ്മന്‍, കെ ശബരീനാഥ്, കെ എം അഭിജിത്, അലോഷ്യസ് സേവ്യര്‍, അബിന്‍ വര്‍ക്കി തുടങ്ങിയവരെ പരിഗണിക്കണമായിരുന്നുവെന്നും പുതിയ കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളെ എതിര്‍ക്കുന്നവര്‍ പറയുന്നു. ഇത് കൂടാതെ നിലമ്പൂരില്‍ സോഷ്യല്‍ മീഡിയയ്ക്ക് വേണ്ടിയുള്ള റീല്‍ രാഷ്ട്രീയമാണ് ഷാഫിയും വിഷ്ണുനാഥുമെല്ലാം കളിക്കുന്നതെന്നും വിമര്‍ശകര്‍ പറയുന്നു. പുതിയ അധികാര കേന്ദ്രത്തിന്റെ സ്വാധീനം കെപിസിസി പ്രസിഡന്റിനും മുകളിലായതിനാല്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ അതിരുവിട്ട പ്രവര്‍ത്തനങ്ങളെ തിരുത്താനാകുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍