ഗൗരി ലങ്കേഷ് വധം: പിണറായി സ്‌റ്റൈലില്‍ റിപ്പബ്ലിക്ക് ടിവി റിപ്പോര്‍ട്ടറോട് ഷെഹ്ലാ പറഞ്ഞു ‘കടക്കൂ പുറത്ത്’ - പൊതുവേദിയില്‍ നാണംകെട്ട് അര്‍ണാബിന്റെ ചാനല്‍

വ്യാഴം, 7 സെപ്‌റ്റംബര്‍ 2017 (14:30 IST)
വ​ർ​ഗീ​യ വാ​ദി​ക​ളു​ടെ തോ​ക്കി​നി​ര​യായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ നടത്തിയ പരിപാടിയില്‍ നിന്ന് റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടറെ പുറത്താക്കി.

ഗൗരി ലങ്കേഷിന്റെ കൊലപാതകം വഴിതിരിച്ചു വിടാന്‍ നീക്കം നടത്തുന്നവര്‍ ഇവിടെ വേണ്ട എന്നു വ്യക്തമാക്കിയാണ് ചാനല്‍ റിപ്പോര്‍ട്ടറെ ജെഎന്‍യു മുന്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് ഷെഹ്ലാ റാഷിദ് പുറത്താക്കിയത്.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ അനുശോചിച്ച് പ്രതിഷേധ സംഗമം ഡല്‍ഹിയില്‍ നടക്കുമ്പോഴായിരുന്നു സംഭവം. പൊതുവേദിയില്‍ പ്രസംഗിക്കാന്‍ തുടങ്ങിയ ഷെഹ്ലയുടെ മുന്നിലേക്ക് റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടര്‍ മൈക്ക് നീട്ടിയതോടെയാണ് അവര്‍ രോഷാകുലയായത്.

“ എന്റെ മുന്നില്‍ നിങ്ങള്‍ മൈക്ക് വെക്കരുത്, ഗൗരി ലങ്കേഷിന്റെ കൊലപാതകം മറച്ചുവയ്‌ക്കാന്‍ ശ്രമിക്കുന്ന ചാനലാണ് നിങ്ങളുടേത്. ഈ വേദിയില്‍ റിപ്പബ്ലിക് ടിവിയുടെ മൈക്ക് ഉണ്ടാകരുത്. കൊലപാതകം വഴിതിരിച്ചുവിടാനും മൂടിവയ്‌ക്കാനുമാണ് നിങ്ങളുടെ നീക്കം. ബിജെപി എംപിയുടെ നിര്‍ദേശപ്രകാരമാണ് ചാനല്‍ പ്രവത്തിക്കുന്നത് ”- എന്നുമാണ് ഷെഹ്ല പരസ്യമായി പറഞ്ഞത്.

ബിജെപിയുടെയും ആര്‍എസ്എസിന്റെയും നേര്‍ക്കാണ് കൊലപാതകത്തിന്റെ സംശയമുനകള്‍ നീളുന്നത്. ഇത് മറച്ചുവയ്‌ക്കാനാണ് റിപ്പബ്ലിക് ടിവി ഇപ്പോള്‍ ശ്രമിക്കുന്നതെന്നും ഷെഹ്ല തുറന്നടിച്ചു.

ഗൗരി ലങ്കേഷിന്റെ വധത്തില്‍ സംശയമുനകള്‍ നീളുന്ന ആര്‍എസ്എസിനും ബിജെപിക്കും നേരെയുള്ള ശ്രദ്ധ തിരിച്ചുവിടാനാണ് റിപ്പബ്ലിക് ടിവി ശ്രമമെന്നും അവര്‍ തുറന്നടിച്ചു.

കൊലയ്‌ക്കു പിന്നില്‍ ഹിന്ദുത്വശക്തികള്‍ അല്ലെന്നും സ്വത്ത് തര്‍ക്കമോ മാവോയിസ്‌റ്റ് ബന്ധമോ ആകാം എന്ന നിലപാടിലാണ് റിപ്പബ്ലിക് ടിവിയുള്ളത്.

അതേസമയം, ഗൗരി ലങ്കേഷിന്റെ മരണത്തില്‍ സംഘപരിവാറും ബിജെപിയും ആഹ്ലാദം പ്രകടിപ്പിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയാണ് തീവ്ര ഹിന്ദുത്വ വാദത്തിന്റെ വിമര്‍ശകയായ ലങ്കേഷിന്റെ കൊലപാതകത്തില്‍ സന്തോഷം പ്രകടിപ്പിച്ചത്.

ബിജെപി അനുകൂല മാധ്യമപ്രവര്‍ത്തകരും ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ച സംഭവത്തില്‍ ആഹ്ലാദം പങ്കുവെച്ച് ട്വിറ്ററില്‍ സജീവമായിട്ടുണ്ട്. ചൊവ്വാഴ്‌ച വൈകിട്ട് ലങ്കേഷ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സോഷ്യം മീഡിയകളില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്.

ഇത് സന്തോഷിക്കേണ്ട നിമിഷമാണെന്നും ഹിന്ദുരാഷ്ട്രം വിജയിക്കട്ടെ എന്നും വ്യക്തമാക്കിയ സംഘപരിവാര്‍ പ്രവര്‍ത്തര്‍ ഗൗരി ലങ്കേഷിനെ മാര്‍ക്‌സിസ്റ്റ് ശൂര്‍പണകയെന്നാണ് വിശേഷിപ്പിച്ചത്. പലരും വളരെ മോശമായ വാക്കുകള്‍ ഉപയോഗിച്ചാണ് കമന്റുകളും പ്രസ്‌താവനകളും നടത്തിയത്.

‘നിങ്ങളുടെ പ്രവൃത്തി നിങ്ങളെ വേട്ടയാടി, ദയാരഹിതമായി കൊല്ലപ്പെട്ടു ’ എന്നാണ് ബിജെപിയേയും സംഘപരിവാറിനെയും എന്നും പുകഴ്‌ത്തുകയും അവര്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സീ മീഡിയയിലെ മാധ്യമപ്രവര്‍ത്തക ജഗരതി ശുക്ല പറഞ്ഞത്. കേരളത്തില്‍ ആര്‍എസ്എസുകാര്‍ കൊല്ലപ്പെടുമ്പോള്‍ ഇപ്പോള്‍ വിലപിക്കുന്നവര്‍ എവിടെയായിരുന്നുവെന്നും ഇവര്‍ ചോദിക്കുന്നു.

‘ബ്ലഡി റെവലൂഷനില്‍’ വിശ്വസിക്കുന്നവര്‍ ഇപ്പോള്‍ ദു:ഖിക്കുകയാണെന്നും. അവസാന നിമിഷം നിങ്ങള്‍ക്കെന്താണ് തോന്നുന്നതെന്ന പരിഹാസവും ജഗരതി ശുക്ല നടത്തുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍