വീരപ്പനെ വധിച്ചു, നക്‍സല്‍ വേട്ട നടത്തി; വിജയ് കുമാര്‍ ഇനി ജമ്മു കശ്‌മീര്‍ ലഫ്‌റ്റനന്റ് ഗവര്‍ണറോ ?

ശനി, 10 ഓഗസ്റ്റ് 2019 (17:15 IST)
കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്‌മീരിന് പുതിയ ലഫ്റ്റനനന്റ് ഗവര്‍ണര്‍ ഉടനുണ്ടാകും. ഐപി എസ് ഓഫീസർമാരായ വിജയ് കുമാര്‍, ദിനേശ്വർ ശർമ്മ എന്നിവരെയാണ് കേന്ദ്ര സർക്കാർ ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

പ്രത്യേക ഓപ്പറേഷനിലൂടെ ചന്ദനകൊള്ളക്കാരൻ വീരപ്പനെ വധിച്ച സംഘത്തെ നയിച്ച 1975 ബാച്ചിലെ തമിഴ്‌നാട് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ വിജയ് കുമാറിനാണ് കൂടുതല്‍ സാധ്യത.

കേന്ദ്ര സര്‍ക്കാരിന് തലവേദനയായ മാവോയിസ്‌റ്റുകളെ നേരിടുന്നതില്‍ പ്രത്യേക പദ്ധതികളൊരുക്കി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച ഉദ്യോഗസ്ഥാനാണ് അദ്ദേഹം. കൂടെതെ സായുധകലാപം ചെറുക്കുന്നതിലും, വനത്തിനുള്ളിലെ ആക്രമണങ്ങൾ നേരിടുന്നതിലും അതിയായ മിടുക്കും പുലര്‍ത്തിയിരുന്നു.

വിരമിച്ച ശേഷം ജമ്മു കശ്‌മീര്‍ ഗവര്‍ണറായ സത്യപാൽ മാലിക്കിന്റെ ഉപദേഷ്ടാവായാണ് വിജയ് കുമാർ ഇപ്പോള്‍ പ്രവർത്തിക്കുന്നത്. ഈ നേട്ടങ്ങള്‍ വിജയ് കുമാറിന് നേട്ടമാകും.

അതേസമയം, സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് നിർത്തിവെച്ചിരുന്ന ഇന്‍റർനെറ്റ്, ടെലിഫോൺ സേവനങ്ങൾ കശ്‌മീരില്‍ ഭാഗികമായി പുനഃസ്ഥാപിച്ചു. ഈദ് പ്രമാണിച്ചാണ് വെള്ളിയാഴ്‌ച രാവിലെയോടെ സേവനങ്ങൾ ഭാഗികമായി ആരംഭിച്ചത്.

പൊതുജനങ്ങളുടെ സഞ്ചാരത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണത്തിലും ഇളവു വരുത്തി. പ്രാര്‍ഥനകള്‍ക്കും ഈദ് ആഘോഷങ്ങള്‍ക്കും വേണ്ടി നടപ്പാക്കിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകും.

സുരക്ഷാ ക്രമികരണങ്ങള്‍ നിലനില്‍ക്കുമെങ്കിലും ഭാഗികമായുള്ള ഇളവുകളാണ് അനുവദിച്ചിരിക്കുന്നത്. അതേസമയം, ശക്തമായ സുരക്ഷ കശ്‌മീരിലും താഴ്‌വരയിലും തുടരും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍