ജയലളിത പൂർണമായും സുഖം പ്രാപിച്ചു - ഉടന്‍ ആശുപത്രി വിടും

വെള്ളി, 4 നവം‌ബര്‍ 2016 (20:35 IST)
തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിത പൂർണമായും സുഖം പ്രാപിച്ചതായി അപ്പോളോ ആശുപത്രി അധികൃതർ. പൂർണബോധത്തിലേക്ക് അവർ മടങ്ങിയെത്തിയിരിക്കുന്നു. ആവശ്യമുള്ളവ ചോദിച്ച് വാങ്ങാൻ മുഖ്യമന്ത്രിക്ക് ഇപ്പോള്‍ സാധിക്കുന്നുണ്ട്. ഇപ്പോള്‍ പൂർണബോധത്തിലേക്ക് മടങ്ങിയെന്നും അപ്പോളോ ആശുപത്രി ചെയർമാൻ ഡോ പ്രതാപ് സി റെഡ്ഡി അറിയിച്ചു.

പൂർണ ആരോഗ്യവതിയായ ജയലളിത ഇപ്പോള്‍ സുഖമായിരിക്കുകയാണ്. തനിക്ക് ചുറ്റും എന്താണ് നടക്കുന്നതെന്ന് അവർ മനസിലാക്കി തുടങ്ങി. ചികിത്സയുടെ ഭൂരിഭാഗവും വിജയകരമായി പൂർത്തീകരിച്ചിരിക്കുകയാണ്. അമ്മയ്‌ക്ക് ഉടൻതന്നെ ആശുപത്രി വിടാനാകുമെന്നും ഡോ റെഡ്ഡി മാധ്യമങ്ങളോട് വ്യക്തമാക്കി.

അപ്പോളോ ആശുപത്രി ലോകത്തിലെ ഏറ്റവും മികച്ച ചികിത്സയാണ് ജയലളിതയ്‌ക്ക് നല്‍കിയത്. എന്നാണ് അവര്‍ ആശുപത്രി വിടാനാകുമെന്നത് പ്രസക്‌തിയുള്ള കാര്യമല്ല. അത് മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടത്. എന്നാൽ ചികിത്സയുടെ ഭൂരിഭാഗവും വിജയകരമായി പൂർത്തീകരിച്ചിരിക്കുകയാണെന്നും ഡോ. പ്രതാപ് സി റെഡ്ഡി വ്യക്തമാക്കി.

ജയലളിത അപകടനില തരണം ചെയ്തതായി എഐഡിഎംകെ രാവിലെ വ്യക്തമാക്കിയിരുന്നു. അമ്മയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും ഉടൻ തന്നെ മുറിയിലേക്ക് മാറ്റുമെന്നും പാർട്ടി വക്താവ് സി.പൊന്നയ്യൻ അറിയിച്ചിരുന്നു. കൃത്രിമ ശ്വസന സംവിധാനം എടുത്തുമാറ്റിയിട്ടുണ്ട്. ഒരാഴ്ചയായി അവർക്ക് അർധ ഖരാവസ്ഥയിലുള്ള ഭക്ഷണം നൽകുന്നു. ആളുകളോട് സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

വെബ്ദുനിയ വായിക്കുക