ഇന്ത്യന്‍ തോല്‍വി‌ പടക്കം പൊട്ടിച്ച് ആഘോഷിച്ച് കാശ്‌മീരി വിദ്യാർഥികൾ; ശ്രീനഗർ എൻഐടിയില്‍ സംഘർഷം, കാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു

ശനി, 2 ഏപ്രില്‍ 2016 (10:11 IST)
ട്വന്റി-20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയുടെ തോൽവിയെ തുടർന്ന് വിദ്യാർഥികൾ തമ്മിലുണ്ടായ വാക്ക് തർക്കം സംഘർഷത്തിലേക്ക് നീങ്ങിയതോടെ ശ്രീനഗർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി അനിശ്ചിതകാലത്തേക്ക് അടച്ചു. ശ്രീനഗറിലെ ഹസ്രത്ബല്‍ നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ് അടച്ചിട്ടത്. ഇനിയൊരു അറിയിപ്പ് ലഭിക്കുന്നത് വരെ കാമ്പസ് തുറക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

വ്യാഴാഴ്‌ച വെസ്‌റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. ഇന്ത്യന്‍ തോല്‍‌വിയില്‍ കാശ്‌മീരി വിദ്യാർഥികൾ ആഹ്ലാദപ്രകടനം നടത്തിയതിനെ ഒരു വിഭാഗം വിദ്യാർഥികള്‍ എതിർത്തോടെയാണ് സംഘർഷമുണ്ടായത്. ചില വിദ്യാർഥികൾ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയ്‌തു. ഇതോടെ മറ്റു സംസ്ഥാനങ്ങളിലെ വിദ്യാർഥികൾ ഇത് ചോദ്യം ചെയ്യുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.

വിദ്യാര്‍ഥികളുടെ സംഘര്‍ഷം അതിരുവിട്ടതോടെ സിആര്‍പിഎഫും പൊലീസ് സ്ഥലത്തെത്തി കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. സംഘർഷത്തിൽ കോളജിന്റെ വസ്തുവകകൾക്ക് കാര്യമായ കേടുപാട് സംഭവിച്ചിട്ടുണ്ട്. അതേസമയം, വെസ്റ്റ് ഇൻഡീസിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച തങ്ങളെ ആക്രമിച്ചവർക്കെതിരെ കേസെടുക്കണമെന്ന് കാശ്‌മീരി വിദ്യാർഥികൾ ആവശ്യപ്പെട്ടു. കാശ്‌മീരി വിദ്യാർഥികൾ തങ്ങളെ ആക്രമിച്ചതായി മറുവിഭാഗവും ആരോപിച്ചു.

കാമ്പസില്‍ കശ്‌മീരി വിദ്യാര്‍ഥികള്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളികളുമായി ആഹ്ളാദപ്രകടനം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യന്‍ തോല്‍‌വിയില്‍ പല സ്ഥലങ്ങളിലും ആഘോഷം അർദ്ധരാത്രി കടന്നു. പാകിസ്ഥാന്‍ അനുകൂലികളും   കശ്‌മീരി വിദ്യാര്‍ഥികളുമാണ് ഇതിന് പിന്നിലെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക