സ്വാതി കൊലക്കേസ്: പ്രണയാഭ്യർത്ഥന നിരസിച്ചതിന് ശിക്ഷ മരണം, പിടിക്കപ്പെടുമെന്നായപ്പോൾ കൊലയാളി സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ശനി, 2 ജൂലൈ 2016 (14:42 IST)
ചെന്നൈ നുങ്കംപാക്കം റെയിൽവെ സ്റ്റേഷനിൽ സ്വാതിയെന്ന പെൺകുട്ടിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ. 24 കാരനായ രാംകുമാർ എന്ന വ്യക്തിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
 
സ്വാതി താമസിച്ചിരുന്ന വീടിനടുത്തായിട്ടായിരുന്നു ആദ്യം രാംകുമാർ താമസിച്ചിരുന്നത്. അന്നുമുതൽ ഇയാൾക്ക് സ്വാതിയോട് പ്രണയമായിരുന്നു. പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും സ്വാതി നിരസിക്കുകയായിരുന്നു. സംഭവദിവസവും ഇതിനെ തുടർന്നുണ്ടായ വാക്തർക്കമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. 
 
മൊബൈൽഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തിരുനെൽവേലിയിലെ വീട്ടിൽ നിന്നുമാണ് രാംകുമാറിനെ പൊലീസ് പിടികൂടിയത്. പൊലീസിനെ കണ്ടയുടനെ പ്രതി വാക്കത്തികൊണ്ട് കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പൊലീസ് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചില്ലായിരുന്നിവെങ്കിൽ മരണപ്പെടുമായിരുന്നുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
 
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വാതിയെ രാംകുമാർ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ ഇയാൾ അന്നുമുതൽ ഒളിവിൽ പോകാൻ ശ്രമിച്ചിരുന്നതായും  പൊലീസ് വെളിപ്പെടുത്തി. നുങ്കംപാക്കം റെയിൽ‌വെ സ്റ്റേഷനു സമീപത്തുള്ള കടയിൽ നിന്നും ലഭിച്ച സി സി സി ടിവി ക്യാമറയിൽ നിന്നും ഇയാളുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക