റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ രാജിവച്ചു, കാരണം വ്യക്തിപരമെന്ന് വിശദീകരണം

തിങ്കള്‍, 10 ഡിസം‌ബര്‍ 2018 (18:47 IST)
ഡൽഹി: റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ സ്ഥാനം രാജിവച്ചു. 2019 സെപ്തംബറിൽ കാലാവധി അവസാനിക്കാനിരിക്കെയാണ് രാജി. കേന്ദ്ര സർക്കാരുമായുള്ള അപിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഊർജിത് പട്ടേൽ രാജിവച്ചേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വ്യക്തിപരമായ കാരണങ്ങളാലണ് രാജിവച്ചത് എന്നാണ് ഉർജിത് പട്ടേലിന്റെ വിശദീകരണം.
 
രാജ്യം അഭിമുഖീകരിച്ച നോട്ടു നിരോധന സമയത്ത് റിസർവ് ബാങ്കിനെ നയിച്ച ഗവർണറാണ് രാജിവക്കുന്നത്. റിസർവ ബാങ്കിന്റെ ആധികാരങ്ങളുടെ മേൽ കേന്ദ്ര സർക്കാർ അമിതമായി ഇടപെടുന്നതിൽ ഊർജിത് പട്ടേലിന് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നതായാണ് സൂചന. ഇതിനെ തുടർന്ന് സംഘപരിവാർ സംഘടനകളിൽനിന്നും ഉർജിത് പട്ടേലിന് വലിയ സമ്മർദ്ദം നേരിടേണ്ടിവന്നിരുന്നു.
 
പ്രധാനമന്ത്രി നേരിട്ട് തന്നെ ഊർജിത് പട്ടേലിന് അനുനയിപ്പിക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരമായ 9.6 ലക്ഷം കോടിയുടെ മൂന്നിലൊന്ന് രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കണം എന്ന് കേന്ദ്ര സർക്കാർ ആവശ്യം ഉന്നയിച്ചു എങ്കിലും ഇത് അപകടകരമാണ് എന്ന് ഊർജിത് പട്ടേൽ നിലപാട് സ്വീകരിക്കുകയായിരുന്നു.
 
ഇതോടെ കേന്ദ്ര സർക്കാരും ഊർജിത് പട്ടേലും തമ്മിലുള്ള അകലം വർധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് രാജി എന്നാണ് വിലയിരുത്തപ്പെടുന്നത്. 2016 സെപ്തംബറിലാണ് രഘുറാം രാജന്റെ ഒഴിവിൽ ഡപ്യുട്ടി ഗവർണറായിരുന്ന ഊർജിത് പട്ടേൽ സ്ഥാനം ഏറ്റെടുക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡയറക്ടർ, ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് ഡയറക്ടര്‍, നാഷനല്‍ ഹൗസിങ് ബാങ്ക് ഡയറക്ടർ ആൻഡ് ഓഡിറ്റ് കമ്മിറ്റി ചെയര്‍മാൻ എന്നീ സ്ഥാനങ്ങളും ഉർജിത് പട്ടേൽ വഹിച്ചിട്ടുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍