അവസാനം അവര്‍ കുറ്റസമ്മതം നടത്തി; മോദിയുടെ ചിത്രം പരസ്യത്തിനായി ഉപയോഗിച്ചത് തെറ്റാണെന്ന് ജിയോയും പേടിഎമ്മും

വെള്ളി, 10 മാര്‍ച്ച് 2017 (18:36 IST)
കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ പ്രധാനമന്ത്രിയുടെ ചിത്രം പരസ്യത്തിനായി ഉപയോഗിച്ചതില്‍  റിലയന്‍സ് ജിയോയും പെടിഎമ്മും ക്ഷമ പറഞ്ഞു. കഴിഞ്ഞ മാസമാണ് ഈ സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട്​ കേന്ദ്രസർക്കാർ ഇരുകമ്പനികൾക്കും നോട്ടീസ്​ അയച്ചത്. ഇതിന് നല്‍കിയ മറുപടിയിലാണ് കമ്പനികള്‍ ക്ഷമാപണം നടത്തിയത്.
 
കഴിഞ്ഞ സെപ്തംബറിലായിരുന്നു മോദിയെ ബ്രാന്‍ഡ് അംബാസിഡറാക്കിയിട്ടുള്ള റിലയന്‍സ് ജിയോയുടെ പരസ്യം പുറത്തുവന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ എന്നിങ്ങനെയുള്ള പത്രങ്ങളിലാണ് മോദിയുടെ ചിത്രവുമായുള്ള ജിയോ സിമ്മിന്റെ ഫുള്‍പേജ് പരസ്യം വന്നിരുന്നത്. ജിയോ സിമ്മിന്റെ ഫുള്‍ ക്രെഡിറ്റും മോദിക്ക് നല്‍കുന്ന തരത്തിലായിരുന്നു ആ പരസ്യം. 
 
നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം ഇ-വാലറ്റുകൾ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തണമെന്ന് മോദി ഒരു പ്രസ്താവന ഇറക്കിയിരുന്നു. ഈ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് പേടിഎമ്മും പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ച്​ പരസ്യം നല്‍കിയത്. ഈ പരസ്യങ്ങളാണ് വന്‍​വിവാദമായതും തുടര്‍ന്ന് കമ്പനികളെ മാപ്പ്​ പറയുന്നതിലേക്ക് വരെ കൊണ്ടു ചെന്നെത്തിച്ചതും.

വെബ്ദുനിയ വായിക്കുക