ഫ്രൂട്ട് മിക്സ് ഭക്ഷണത്തിൽ ചത്തപുഴു : ഇരുപതിനായിരം രൂപാ നഷ്ടപരിഹാരം നൽകാൻ വിധി

എ കെ ജെ അയ്യർ

ഞായര്‍, 25 മെയ് 2025 (20:20 IST)
എറണാകുളം : ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നു വാങ്ങിയ സീല്‍ ചെയ്ത ഫ്രൂട്ട് മിക്‌സ് ഭക്ഷ്യ ഉല്‍പ്പന്നത്തില്‍ ചത്ത പുഴുവിനെ കണ്ടെത്തിയെന്ന പരാതിയില്‍ ഉപഭോക്താവിന് നഷ്ടപരിഹാരം വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. കര്‍ണ്ണാടകയിലെ പഗാരിയ ഫുഡ് പ്രൊഡക്ട്‌സിനെതിരെ എറണാകുളം നെട്ടൂര്‍ സ്വദേശി ശ്രീരാജ് പ്രദീപ് കുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
 
ഉല്‍പ്പന്നത്തിന്റെ വിലയായ 265 രൂപയും നഷ്ടപരിഹാരമെന്ന നിലയില്‍ 20000 രൂപയും കോടതി ചിലവ് ഇനത്തില്‍ 10000 രൂപയും പരാതിക്കാരന് നല്‍കാനാണ് കോടതി വിധി. ഉപഭോക്താവ് 2024 ജൂലൈ 18-ന് ' നെട്ടൂരിലെ ബിസ്മി ഹൈപ്പര്‍മാര്‍ട്ടില്‍ നിന്നാണ് ഭക്ഷ്യ ഉല്‍പ്പന്നം വാങ്ങിയത്. ഉല്‍പ്പന്നത്തിന്റെ നിര്‍മ്മാണ തീയതി 2024 ഏപ്രില്‍ 6-ഉം എക്‌സ്‌പൈറി തീയതി 2025 ജനുവരി 5 ഉം ആണ്  രേഖപ്പെടുത്തിയിരുന്നത്. ഫ്രൂട്ട് മിക്‌സ് ഉപയോഗിച്ചപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പാക്കറ്റിനുള്ളില്‍ ചത്ത പുഴുവിനെ കണ്ടെത്തിയത്.
തുടര്‍ന്ന് തൃപ്പൂണിത്തുറ ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതരെ സമീപിച്ചു. ഭക്ഷ്യസുരക്ഷാ ലാബോറട്ടറിയില്‍ നടന്ന പരിശോധനയില്‍  വാങ്ങിയ പാക്കറ്റില്‍ ചത്ത പുഴുവിന്റെ സാന്നിധ്യം കണ്ടെത്തുകയും ഭക്ഷ്യയോഗമല്ല എന്ന് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. 
 
എന്നാല്‍ ഈ വിവരങ്ങള്‍ കമ്പനിയെ അറിയിച്ചപ്പോള്‍ അവര്‍ ശാരീരികവും മാനസികമായ ബുദ്ധിമുട്ടുകള്‍ പരിഗണിക്കാതെ ഉത്പന്നം മാറ്റി നല്‍കുക മാത്രമാണ് ചെയ്തത്.എതിര്‍ കക്ഷിയുടെ ഈ പ്രവൃത്തി ഉപഭോക്താവിനെ ആരോഗ്യപരമായും മാനസികമായും ബുദ്ധിമുട്ടിലേക്ക് എത്തിച്ചു എന്ന് ഡി.ബി. ബിനു അധ്യക്ഷനും, വി. രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളായ ബെഞ്ച്  നിരീക്ഷിച്ചു. തുടര്‍ന്നായിരുന്നു നഷ്ടപരിഹാര തുക വിധിച്ചുകൊണ്ട് കോടതി ഉത്തരവിട്ടത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍