'തനിക്ക് ആവശ്യമായ പണം തന്റെ കയ്യിൽ ഉണ്ട്, റാണിയെ പോലെ ജീവിക്കും' - ജയലളിത എഴുതിയ കത്ത് പുറത്ത്

ബുധന്‍, 7 ഡിസം‌ബര്‍ 2016 (08:57 IST)
സൂപ്പർസ്റ്റാർ രജനീകാന്തിന്റെ കൂടെ അഭിനയിക്കാൻ അവസരം ലഭിച്ചാൽ ആരെങ്കിലും വേണ്ടെന്ന് വെയ്കുമോ. അതും ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ നിർമാതാക്കളിൽ ഒരാളായ ബാലജിയുടെ 'ബില്ല' എന്ന ചിത്രത്തിൽ?. എന്നാൽ ഇത്തരമൊരു അവസരം കിട്ടിയിട്ടും പുല്ലു‌പോലെ വലിച്ചെറിഞ്ഞ ഒരു നടിയുണ്ടായിരുന്നു. മറ്റാരുമല്ല, സാക്ഷാൽ ജയലളിത തന്നെ. അവസരം തന്നെ തേടി വരുമ്പോൾ അവർ രാഷ്ട്രീയത്തിൽ സജീവമായിരുന്നു.
 
ബില്ലയിൽ അഭിനയിക്കാനുള്ള അവസരം താൻ നിഷേധിച്ചിരുന്നതായി ജയലളിത തന്നെ നേരത്തേ പറഞ്ഞിരുന്നു. എന്നാൽ, അതിന്റെ കാരണമെന്തെന്ന് വ്യക്തമാക്കുന്ന ജയലളിതയുടെ കൈപ്പടയിലുള്ള കുറിപ്പ് ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. 80 കളിലെ പ്രശസ്ത സിനിമ വിതരണ കമ്പനിയായ കാസ് ബാത്തിന് ജയലളിത അയച്ച കത്തിലാണ് കാരണം വ്യക്തമാകുന്നത്. ജയലളിതയ്ക്ക് തിരിച്ച് വരവിനുള്ള അവസരങ്ങള്‍ ഒരുക്കാനും പുതിയ സിനിമയിലേക്ക് നായികയായി ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു കമ്പനിയുടെ കത്ത്. 
 
എന്നാല്‍ താന്‍ സിനിമാജീവിതം അവസാനിപ്പിച്ചെന്നും ഇനി തിരികെ വരില്ലെന്നും ജയലളിത കത്തില്‍ വ്യക്താക്കുന്നുണ്ട്. ''എന്നെ തേടി വന്ന ഒരുപാട് അവസരങ്ങള്‍ ഞാന്‍ നിരസിച്ചിട്ടുണ്ട്. ബാലാജിയുടെ രജനികാന്ത് ചിത്രമായ ബില്ലയിലെ നായികയാകാന്‍ എന്നെ സമീപിച്ചിരുന്നു. ഞാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതിന് ശേഷമാണ് ശ്രീപ്രിയ ചിത്രത്തിലെ നായികയാകുന്നത്. എല്ലാവര്‍ക്കുമറിയാം ബാലാജി ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ നിര്‍മ്മാതാക്കളില്‍ ഒരാളാണ്. രജനി തമിഴ് സിനിമയുടെ സൂപ്പര്‍ സ്റ്റാറാണ്. ഇത്രയും വലിയ അവസരം വേണ്ടായെന്ന് വെക്കാമെങ്കില്‍ ഒരു തിരിച്ച് വരവിന് ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാണല്ലോ. തനിക്ക് ആവശ്യമായ പണം തന്റെ കൈവശമുണ്ടെന്നും അത് കൊണ്ട് റാണിയെപ്പോലെ താന്‍ ജീവിക്കുമെന്നും ജയലളിത കത്തില്‍ കുറിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക