സുനന്ദയുടെ മരണം: തരൂരിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു - ചുമത്തിയത് 10വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍

തിങ്കള്‍, 14 മെയ് 2018 (15:56 IST)
സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ കേന്ദ്രമന്ത്രിയും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെ പ്രതിയാക്കി കുറ്റപ്പത്രം സമര്‍പ്പിച്ചു. മൂന്ന് വര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ആത്മഹത്യാപ്രേരണ, ഗാർഹികപീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തി പാട്യാല കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. പട്യാല ഹൗസ് കോടതി ഈ മാസം 24നായിരിക്കും കുറ്റപത്രം പരിഗണിക്കുക.
കേസ് സെഷന്‍സ് കോടതിയിലേക്ക് കൈമാറുന്ന നടപടി മാത്രമായിരിക്കും പട്യാല കോടതി സ്വീകരിക്കുക.

ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനമുള്‍പ്പടെയുള്ള 498(എ) വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയത്. പത്തു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. കേസ് വീണ്ടും പരിഗണിക്കുമ്പോൾ ശശി തരൂരിനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടണമെന്ന് ദില്ലി പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു.

സുനന്ദയുടെ ശരീരത്തില്‍ കണ്ടെത്തിയിരുന്ന മുറിവുകള്‍ തനിയെ എല്‍പ്പിച്ചതായിരിക്കാമെന്ന വിലയിരുത്തലുകളിലാണ് ഡല്‍ഹി പൊലീസ് എത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തരൂരിനെതിരെ  ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍