നോട്ട് അസാധുവാക്കിയ നടപടിയിലൂടെ ഭീകരവാദവും അധോലോകവും തകർന്നു: നരേന്ദ്രമോദി

ചൊവ്വ, 27 ഡിസം‌ബര്‍ 2016 (15:23 IST)
താന്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കില്ലെന്നും പറഞ്ഞതെന്താണെന്ന് കൃത്യമായി തനിക്ക് ഓര്‍മ്മയുണ്ടെന്നും അതെല്ലാം പാലിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. നോട്ട് നിരോധനം എന്ന സർജിക്കൽ സ്ട്രൈക്കിലൂടെ ഭീകരവാദവും മനുഷ്യക്കടത്തും അധോലോക പ്രവർത്തനങ്ങളും തകർക്കാൻ സാധിച്ചു. ഇന്ത്യയിലെ 125 കോടി ജനങ്ങളുടെ പിന്തുണ മൂലമാണ് അതിനു സാധിച്ചതെന്നും മോദി കൂട്ടിച്ചേര്‍ത്തു. 
 
പാവപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കള്ളപ്പണമാണ് നമ്മുടെ രാജ്യത്തെ തകർക്കുന്നത്. ഈ സര്‍ക്കാര്‍ കള്ളപ്പണക്കാർക്കെതിരെയാണ് പോരാടുന്നത്. നോട്ട് അസാധുവാക്കിയതു മൂലം ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെന്നറിയാം. എന്നിരുന്നാലും അഴിമതിക്കെതിരെ രാജ്യം ഒരുമിച്ച് നിൽക്കുകയാണ് ചെയ്യേണ്ടതെന്നും മോദി പറഞ്ഞു.
 
നോട്ട് നിരോധനത്തിനെതിരെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തുന്ന വിമർശനം എന്തിനാണെന്ന് തനിക്കറിയില്ല. ഒരു റാങ്ക് ഒരു പെൻഷൻ എന്ന ആവശ്യവുമായി നമ്മുടെ സൈനികർ നീണ്ട 40 വർഷം കാത്തിരുന്നു. എന്നാൽ, ഈ സർക്കാർ വന്നപ്പോൾ അവര്‍ നൽകിയ വാക്ക് പാലിച്ചു. 10,000 കോടി രൂപയാണ് ഇതിനുവേണ്ടി ബജറ്റിൽ മാറ്റിവച്ചതെന്നും നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഉത്തരാഖണ്ഡിലെ ഡൊറാഡൂണിൽ സംഘടിപ്പിച്ച പൊതുറാലിയിൽ സംസാരിക്കവെ അദ്ദേഹം അറിയിച്ചു.
 

വെബ്ദുനിയ വായിക്കുക