സൌദിയില്‍ 10,000ല്‍ അധികം ഇന്ത്യക്കാര്‍ പട്ടിണി അനുഭവിക്കുന്നതായി സുഷമ സ്വരാജ്

ഞായര്‍, 31 ജൂലൈ 2016 (11:22 IST)
ജോലി നഷ്ടപ്പെട്ടതിനെത്തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുമൂലം 10,000ൽ അധികം ഇന്ത്യക്കാർ സൗദി അറേബ്യയിൽ കടുത്ത പട്ടിണിയിലാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ജോലി നഷ്ടപ്പെട്ട് സാമ്പത്തിക ഞെരുക്കം നേരിടുന്നത് 800 പേര്‍ മാത്രമല്ലെന്നും സുഷമ വ്യക്തമാക്കി.
 
30 ലക്ഷത്തോളം ഇന്ത്യക്കാരാണ് സൗദിയിലുള്ളത്. കഷ്ടത അനുഭവിക്കുന്ന സ്വന്തം സഹോദരങ്ങളെ സഹായിക്കാന്‍ ഇന്ത്യാക്കാര്‍ മുന്നോട്ടിറങ്ങണമെന്ന് സുഷമാ സ്വരാജ് അഭ്യര്‍ത്ഥിച്ചു. ബുദ്ധിമുട്ടുന്നവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നു അവര്‍ പറഞ്ഞു.
 
സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.  ജിദ്ദയിലെ ഹൈവേ ക്യാമ്പിലേക്ക് ഇന്ത്യന്‍ സമൂഹവുമായി ചേര്‍ന്ന് കോണ്‍സുലേറ്റ് 15,475 കിലോ ഭക്ഷ്യ ധാന്യങ്ങളും മറ്റുള്ളവയും കൈമാറിയിട്ടുണ്ട്.ഈ വിഷയം ഗൾഫ് രാജ്യങ്ങളുമായി ചർച്ച ചെയ്യാനായി വിദേശകാര്യ സഹമന്ത്രി വി കെ സിങ് ഉടൻ യാത്രതിരിക്കും.
 
സൗദിയിലും കുവൈത്തിലുമുള്ള നിരവധി ഇന്ത്യക്കാർക്കു ജോലി നഷ്ടമായിട്ടുണ്ട്. കുവൈത്തിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെങ്കിലും സൌദി അറേബ്യയിലെ സ്ഥിതി അത്യന്തം ഗുരുതരമാണെന്നും സുഷമ കൂട്ടിച്ചേര്‍ത്തു.  
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക