നോട്ടുകള്‍ അസാധുവാക്കിയതിലൂടെ ബിജെപി നേട്ടം കൊയ്യുമോ ?; മോദിയെ പോലും ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്!

വ്യാഴം, 17 നവം‌ബര്‍ 2016 (16:41 IST)
നോട്ടുകള്‍ അസാധുവാക്കിയ നടപടി കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയെന്നതില്‍ സംശയമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹചര്യം വിലയിരുത്തുന്നുണ്ടെങ്കിലും സര്‍ക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളെ തടുക്കാന്‍ സാധിക്കുന്നില്ല. ജനരോക്ഷം ആളിക്കത്തിയതോടെ ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലിക്ക് പല വിട്ടു വീഴ്‌ചകളും ചെയ്യേണ്ടിയും വന്നു.

മമത ബാനര്‍ജിയും അരവിന്ദ് കെജ്‌രിവാളും കേന്ദ്രസര്‍ക്കാരിനെതിരെ തുറന്ന പോര് തുടങ്ങിവച്ചു. എന്‍ഡിഎയുടെ ഘടകക്ഷിയായ ശിവസേനയും മോദി സര്‍ക്കാരിനെതിരെ തിരിഞ്ഞു കഴിഞ്ഞു. കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും സംയുക്‍തമായി കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം നടത്തുമെന്ന് വ്യക്തമാക്കുകയും ചെയ്‌തു.

എന്നാല്‍ നോട്ട് നിരോധനം ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷർ പറയുന്നത്. കള്ളപ്പണത്തിന്റെയും ഭീകരതയുടെയും പേരില്‍ നടപ്പാക്കിയ തീരുമാനം ബിജെപിക്ക് ഗുണകരമാകുമെന്നും മറ്റു പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ്  പ്രചാരണം എട്ടാം തിയതിയോടെ പ്രതിസന്ധിയിലായി കഴിഞ്ഞുവെന്നും പറയുന്നു.

പണം പിൻവലിച്ച തീരുമാനം പുറത്തു വന്നതോടു കൂടി പല രാഷ്ട്രീയ പാർട്ടികളുടെയും ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ്  പ്രചാരണം പ്രതിസന്ധിയിലായി കഴിഞ്ഞു. ചെറിയ റാലികൾ മാത്രമേ ഇനി നടത്താന്‍ സാധിക്കുകയുള്ളൂവെന്ന് ഉത്തർപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവ് പ്രദീപ് മാത്തുർ പ്രതികരിച്ചു. ഇതേ അഭിപ്രായമാണ് മറ്റുള്ളവര്‍ക്കുമുള്ളത്.

വൻകിട റാലികൾ പരമാവധി കുറച്ച് ഗൃഹസന്ദർശനം ഉൾപ്പടെയുള്ള പ്രചരണ രീതികൾക്ക് പ്രാധാന്യം നൽകാനാണ് മായവതിയും തീരുമാനിച്ചിരിക്കുന്നത്. ഇതിനായി 1000ത്തോളം പാർട്ടി പ്രവർത്തകരുടെ സംഘത്തിനും ബഹുജൻ സമാജ് വാദി രൂപം നൽകിയിട്ടുണ്ട്.

2019ൽ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് നരേന്ദ്ര മോദിക്കും ബിജെപിക്കും  നിർണായകമാണ്. ഉത്തർപ്രദേശിലെ രാഷ്ട്രീയ പാർട്ടികൾക്കെല്ലാം വൻതോതിൽ ഫണ്ട് ലഭിക്കുന്നത് കോർപ്പറേറ്റുകളിൽ നിന്നാണ്. നോട്ടുകൾ പിൻവലിച്ചതോടു ഇവരുടെ കൈയിലും മതിയായ പണം ഇല്ലാതായി. ഇത് ബിജെപിക്ക് നേട്ടമുണ്ടാക്കുമെന്നും രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക