തെരഞ്ഞെടുപ്പിൽ തോറ്റ മന്ത്രിമാരോട് ജയലളിത ചെയ്തത് കുറച്ചു കടുത്തു പോയി; എന്നാലും അതാണ് അതിന്റെ ശരി

വ്യാഴം, 9 ജൂണ്‍ 2016 (10:00 IST)
തെരഞ്ഞെടുപ്പിൽ തോറ്റാൽ അത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണെന്നും ആവര്‍ത്തിച്ച് തോല്‍വിയെ ന്യായീകരിക്കുന്ന രാഷ്ട്രീയക്കാരെ മാത്രമേ നമ്മൾ മലയാളികൾ കണ്ടിട്ടുള്ളൂ. എന്നാൽ, ഇമ്മാതിരി മുടന്താൻ ന്യായങ്ങളെ കാറ്റിൽ പറത്തി കടുത്ത നടപടി എടുത്തിരിക്കുകയാണ് എ ഐ എ ഡി എം കെ ജനറൽ സെക്രട്ടറിയും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജയലളിത.

തെരഞ്ഞെടുപ്പിനു ശേഷം നടന്ന പാര്‍ട്ടി ശുദ്ധികലശത്തിൽ ആണ് തെരഞ്ഞെടുപ്പിൽ തോറ്റ മുന്‍ മന്ത്രിമാര്‍ക്കെതിരെ ജയലളിത കർശന നടപടിയെടുത്തത്. തെരഞ്ഞെടുപ്പിൽ തോറ്റ പത്തു മന്ത്രിമാരെയും പാര്‍ട്ടി പദവികളിൽ നിന്നും പുറത്താക്കി. പി എസ് രാമചന്ദ്രന്‍, പി മോഹന്‍, സി പൊന്നയ്യന്‍, പി പളനിയപ്പന്‍ എന്നിവര്‍ പദവികള്‍ നഷ്ടമായവരില്‍ ഉള്‍പ്പെടുന്നു. തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട സ്ഥലങ്ങളിലെ പാര്‍ട്ടി സെക്രട്ടറിമാരെയെല്ലാം മാറ്റി.

2014ൽ ഡി എം കെ പ്രസീഡിയം ചെയര്‍മാൻ ആയിരിക്കെ എം എല്‍ എ സ്ഥാനവും പാര്‍ട്ടിയും ഉപേക്ഷിച്ച് എ ഐ എ ഡി എം കെ യിൽ എത്തിയ ആളാണ് പൻരുതി  രാമചന്ദ്രൻ. ജയലളിതയുടെ ശുദ്ധികലശത്തിൽ രാമചന്ദ്രനും പാര്‍ട്ടിയിലെ സ്ഥാനം നഷ്ടമായി. അതേസമയം, ജയലളിതയുടെ വിശ്വസ്തനായ ഓ പനീർ സെൽവത്തെ പാര്‍ട്ടി ട്രഷറര്‍ ആയി നിലനിര്ത്തി. അതേസമയം, പനീർ സെൽവത്തിന്റെ മകൻ പി രവീന്ദ്ര നാഥ് കുമാറിനെ തേനി ജില്ല സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റി.

പുതിയ 38 ഭാരവാഹികളെയാണ്‍ ജയലളിത പ്രഖ്യാപിച്ചത്. മുതിര്‍ന്ന നേതാവ് ഐ മധുസൂദനനെ പാര്‍ട്ടി പ്രസീഡിയം ചെയറമാൻ ആക്കി.

വെബ്ദുനിയ വായിക്കുക