ഇന്റർനെറ്റ് സമത്വത്തിന് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ

വ്യാഴം, 16 ജൂലൈ 2015 (14:21 IST)
രാജ്യത്ത് ഏറെ ചര്‍ച്ച വിഷയമായ ഇന്റർനെറ്റ് സമത്വത്തെ (നെറ്റ് ന്യൂട്രാലിറ്റി) പിന്തുണച്ച്  കേന്ദ്രസര്‍ക്കാര്‍. പൊതുജനങ്ങളുടെ അഭിപ്രായം കേട്ടതിനു ശേഷമാണ് കേന്ദ്ര ടെലികോം മന്ത്രാലയം നെറ്റ് ന്യൂട്രാലിറ്റിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ നിന്നും കൂടുതല്‍ പണം ഈടാക്കാനുള്ള ടെലികോം കമ്പനികളുടെ ആവശ്യമാണ് നെറ്റ് ന്യൂട്രാലിറ്റി കാമ്പയിന്‍ എന്ന ചര്‍ച്ചയ്ക്ക് വഴിതുറന്നിട്ടത്.

സോഷ്യല്‍ മീഡിയ വഴി വലിയ പ്രതിഷേധമാണ് ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റിക്കുവേണ്ടി നടന്നത്. സേവന ദാതാക്കളുടെ ഈ ആവശ്യത്തിനെതിരെ ഉപയോക്താക്കള്‍ ഒന്നാകെ രംഗത്തിറങ്ങുകയായിരുന്നു. ഇതേത്തുടർന്നാണ് പൊതുജനങ്ങളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും ടെലികോം മാന്ത്രാലയം തേടിയിരുന്നു. പത്തുലക്ഷത്തിലധികം ആളുകളാണ് ഈ സര്‍വ്വേയില്‍ പങ്കെടുത്തത്.

ഇതില്‍ പങ്കെടുത്ത ഭൂരിഭാഗം ആളുകളും നെറ്റ് ന്യൂട്രാലിറ്റി വേണം എന്നാണ് ആവശ്യപ്പെട്ടത്. ഇതാണ് കേന്ദ്രസര്‍ക്കാരും നിലപാടായി സ്വീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഇന്റർനെറ്റ് സൗജന്യമാക്കുക ലക്ഷ്യങ്ങളിലൊന്നാണ്. സേവനദാതാക്കൾക്കുള്ള ലൈസൻസ് നിബന്ധനകളിൽ നെറ്റ് സമത്വവും ഉൾപ്പെടുത്തണമെന്ന് ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടു.

ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ പ്രത്യേക സേവനങ്ങള്‍ക്ക് കൂടുതല്‍ പണം വേണമെന്നാണ് ടെലികോം കമ്പനികളുടെ ആവശ്യം. ഫെയ്സ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളും, വാട്‌സ് ആപ്പ് പോലുള്ള ജനപ്രിയ ആപ്ലിക്കേഷനുകളും, ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളും അടക്കമുള്ളവ ഉപയോഗിക്കാനായി കൂടുതല്‍ ചാര്‍ജ് ഈടാക്കുന്നതിനെതിരെയാണ് എല്ലാ ഇന്റെര്‍നെറ്റ് സേവനങ്ങളേയും ഒരേപോലെ കാണണമെന്ന ആവശ്യവുമായി നെറ്റ് ന്യൂട്രാലിറ്റി കാമ്പയിന്‍ തുടങ്ങിയത്.

വെബ്ദുനിയ വായിക്കുക