‘പൂന്തോട്ടത്തിലൂടെ നടന്ന മോദി ധൈര്യമുണ്ടെങ്കില്‍ ദേവഗൗഡയെ ഫിറ്റ്‌നസ് ചാലഞ്ചിന് ക്ഷണിക്കൂ’; മുന്‍ പ്രാധനമന്ത്രിയുടെ വ്യായാമരീതികള്‍ അത്ഭുതപ്പെടുത്തുന്നത്

വെള്ളി, 15 ജൂണ്‍ 2018 (18:55 IST)
കേന്ദ്രമന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡ് തുടങ്ങിവച്ച ഫിറ്റ്നസ് ചലഞ്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ എത്തിനില്‍ക്കുകയാണ്. മോദി കഴിഞ്ഞ ദിവസം പുറത്തുവിട്ട യോഗ ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയും പിന്നാലെ ട്രോളന്മാർ ആഘോഷമാക്കുകയും ചെയ്‌തിരുന്നു.

മോദി അവസാനമായി ഫിറ്റ്‌നസ് ചലഞ്ചിനായി വിളിച്ചത് കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയെയും കോമൺവെൽത്ത് മെഡലിസ്റ്റ് മനിക ബത്രയെയുമാണ്. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് വിദേശത്തു നിന്ന് എത്തിയ കുമാരസ്വാമിയെ ചലഞ്ചിന് വിളിച്ച പ്രധാനമന്ത്രിയുടെ നിലപാട് വിമര്‍ശിക്കപ്പെടുകയും ചെയ്‌തു.

എന്നാല്‍ പ്രധാനമന്ത്രിക്കു ധൈര്യമുണ്ടെങ്കില്‍ കുമാരസ്വാമിയെയല്ല, അദ്ദേഹത്തിന്റെ പിതാവ് എച്ച്ഡി ദേവെഗൗഡയെ ഫിറ്റ്‌നസ് ചലഞ്ചിന് വെല്ലുവിളിക്കാന്‍ സോഷ്യല്‍ മീഡിയ ആഹ്വാനം ഉയര്‍ത്തിക്കഴിഞ്ഞു.  

കുമാരസ്വാമിയെ അല്ല അദ്ദേഹത്തിന്റെ പിതാവിനെ വെല്ലുവിളിക്കാന്‍ മോദിക്ക് ധൈര്യമുണ്ടോയെന്ന് ജെഡിഎസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലി ചോദിച്ചു. 86മത് വയസിലും ദേവഗൗഡ ദിവസവും ചെയ്യുന്ന കഠിനവ്യായാമത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയായിരുന്നു ഡാനിഷ് അലിയുടെ വെല്ലുവിളി.

എണ്‍പത്തിയഞ്ചുകാരനായ മുന്‍ പ്രധാനമന്ത്രി ചെയ്യുന്ന കഠിന വ്യായാമ മുറകളുടെ ചിത്രങ്ങള്‍ സഹിതമാണ് മോദിക്കുള്ള വെല്ലുവിളി.

വീട്ടിൽ ഒരുക്കിയിരിക്കുന്ന ജിമ്മിലാണ് മുൻ പ്രധാനമന്ത്രിയുടെ വ്യായാമം. ഉപദേശം നല്‍കാനായി സ്ഥിരമായി ഒരു ഫിറ്റ്‌നസ് ട്രെയിനറുമുണ്ട്. ദിവസവും രാവിലെ ഒരു മണിക്കൂറെങ്കിലും മുടങ്ങാതെ വ്യായാമം ചെയ്യും. ട്രെഡ്മില്ലും ഡംബല്‍സും ഭാരോദ്വഹനവും ഉള്‍പ്പെടെ എല്ലാം അദ്ദേഹത്തിന്റെ വ്യായാമ മുറകളിലുണ്ട്.

അതിന്റെ രഹസ്യം ചോദിച്ചാല്‍, എത്രയോ കാലമായി വ്യായാമം ചെയ്യുന്നുണ്ട്, അതൊക്കെ നിസ്സാരമല്ലേ എന്ന മട്ടിലാണ് മറുപടി. ‘മദ്യപാനവും പുകവലിയുമടക്കം ദുശ്ശീലങ്ങളില്ല, മിതമായ സസ്യഭക്ഷണം, കുറച്ചു മാത്രം ഉറക്കം, അത്യാഗ്രഹം തീരെയില്ല.’ – തന്റെ ആരോഗ്യരഹസ്യം ദേവഗൗഡ വെളിപ്പെടുത്തുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍