ഇറോം ശര്‍മ്മിള ഐതിഹാസിക സമരം അവസാനിപ്പിച്ചു; പ്രത്യേക പാര്‍ട്ടിയുണ്ടാക്കില്ല - മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടെന്ന് മണിപ്പൂരിന്റെ ഉരുക്കുവനിത

ചൊവ്വ, 9 ഓഗസ്റ്റ് 2016 (17:20 IST)
16 വര്‍ഷം നീണ്ടുനിന്ന ഐതിഹാസിക സമരം അവസാനിപ്പിച്ചുവെന്ന് ഇറോം ശര്‍മ്മിള. രാഷ്‌ട്രീയത്തില്‍ ഇറങ്ങാനാണ് ആഗ്രഹിക്കുന്നതെന്ന് മണിപ്പൂരിന്റെ ഉരുക്കുവനിത വ്യക്തമാക്കി. മണിപ്പൂരിന്റെ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ട്. ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ രാഷ്‌ട്രീയ കക്ഷിയുണ്ടാക്കില്ല. തന്റെ സമാന ചിന്താഗതിക്കാരുമായി തുടര്‍ന്നും സഹകരിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.

സൈന്യത്തിന്‍റെ പ്രത്യേക അധികാരം (അഫ്സ്പ) പിന്‍‌വലിക്കുന്നതില്‍ താന്‍ മുന്‍ കൈയെടുക്കുമെന്നും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഇറോം വ്യക്തമാക്കി. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അവര്‍ പൊട്ടിക്കരയുകയും ചെയ്‌തു. ഇംഫാല്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായതിന് ശേഷമാണ് സമരം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. തുടർന്ന് കോടതി അവർക്ക് ജാമ്യം നൽകുകയും ചെയ്‌തു.

ത​ന്റെ രാഷ്​ട്രീയ പ്രവേശത്തെ ചില ​ഗ്രൂപ്പുകൾ എതിർക്കുന്നത്​ എന്തുകൊണ്ടാണെന്ന്​ അറിയല്ല. മണിപ്പൂരിന്റെ  ഉരുക്കുവനിതയെന്ന പേര്​ നിലനിർത്താൻ ശ്രമിക്കുമെന്നും വികാര നിർഭരയായി ഇറോം ശർമിള പറഞ്ഞു.

2000ത്തിൽ ആരംഭിച്ച നിരാഹാര സമരമാണ് ഇറോം അവസാനിപ്പിച്ചിരിക്കുന്നത്. താൻ 16 വർഷമായി തുടരുന്ന നിരാഹാരം ആഗസ്റ്റ് 9ന് അവസാനിപ്പിക്കുമെന്ന് ജൂലായ് 16നാണ് ഇറോം ശർമിള പ്രഖ്യാപിച്ചത്. മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക