വ്യോമസേനയുടെ ആയുധപ്പുരയില്‍ അഞ്ചാം തലമുറ സുഖോയ് വിമാനം ഉടന്‍

തിങ്കള്‍, 11 ജൂലൈ 2016 (12:18 IST)
ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്തേകാന്‍ റഷ്യയുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന അഞ്ചാം തലമുറ സുഖോയ് യുദ്ധവിമാനം അന്തിമ ഘട്ടത്തില്‍. വിമാനം വാങ്ങാനുള്ള കരാര്‍ സംബന്ധിച്ച ചര്‍ച്ചകളും അന്തിമഘട്ടത്തിലാണ്. അത്യാധുനിക റഡാര്‍ സംവിധാനമുള്ള അഞ്ചാം തലമുറ സുഖോയ് യുദ്ധവിമാനത്തിന്റെ  അവസാനവട്ട നിര്‍മ്മാണ നടപടികള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാകും.
 
അത്യാധുനിക ആയുധങ്ങളും മിസൈലുകളും ഉപകരണങ്ങളും വിമാനത്തില്‍ ഉണ്ടാകും. 2007ലാണ് ഇത് സംബന്ധിച്ച കരാര്‍ ഒപ്പിട്ടത്. 2950 കോടിയുടെ കരാറാണ് ഇതിനായി അന്ന് കണക്കാക്കിയിരുന്നത്. ഇരു രാജ്യങ്ങളും സംയുക്തമായി വികസിപ്പിക്കുന്നതിനാല്‍ ഗവേഷണങ്ങള്‍ക്കും മറ്റുമായി 400 കോടി വീതം മുടക്കികഴിഞ്ഞു. 127 സുഖോയ് ജെറ്റുകളാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. കുറഞ്ഞത് 25 ബില്യണ്‍ ഡോളര്‍(ഏതാണ്ട് 2500 കോടി) ആണ് ചെലവ് പ്രതീക്ഷിക്കുന്നത്. 
 
നിലവില്‍ ഉപയോഗിക്കുന്ന സുഖോയ് 30 എംകെഐ യുദ്ധവിമാനത്തിനെ പരിഷ്‌കരിച്ച് അത്യാധുനിക ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള സൂപ്പര്‍ സുഖോയ് ആക്കിമാറ്റുന്ന പദ്ധതി സംബന്ധിച്ചും റഷ്യയുമായി ചര്‍ച്ചകള്‍ നടക്കും. ഫ്രാന്‍സുമായി ചേര്‍ന്ന് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ആയിട്ടുണ്ടെങ്കിലും ഇത് വ്യോമസേനയുടെ ആവശ്യങ്ങള്‍ക്ക് തികയില്ല. അതിനാലാണ് സൂപ്പര്‍ സുഖോയ് എന്ന ആവശ്യം ശക്തമായത്. ഇത് സംബന്ധിച്ച കരാര്‍ അടുത്ത വര്‍ഷം ഒപ്പിട്ടേക്കും.
 

വെബ്ദുനിയ വായിക്കുക