പശുവിനെ കടത്തിയെന്ന് ആരോപിച്ച് ഉഡുപ്പിയില്‍ വി എച്ച്‌ പി പ്രവര്‍ത്തകര്‍ യുവാവിനെ അടിച്ചുകൊന്നു; കൊല്ലപ്പെട്ടത് ബി ജെ പി പ്രവര്‍ത്തകന്‍

വ്യാഴം, 18 ഓഗസ്റ്റ് 2016 (15:09 IST)
പശുവിനെ കടത്തിയെന്ന് ആരോപിച്ച് ഉഡുപ്പിയില്‍ യുവാവിനെ അടിച്ചുകൊന്നു. വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ ആണ് ബി ജെ പി പ്രവര്‍ത്തകനായ പ്രവീണ്‍ പൂജാരിയെ അടിച്ചുകൊന്നത്. ഇയാള്‍ക്ക് 29 വയസ്സ് ആയിരുന്നു. ഉഡുപ്പി ജില്ലയിലെ ശാന്തകട്ടയില്‍ ആണ് അക്രമം ഉണ്ടായത്.
 
സുഹൃത്തായ അക്ഷയ് ദേവഡിഗയ്ക്കൊപ്പം പ്രവീണ്‍ പൂജാരി ടെമ്പോവില്‍ പശുവുമായി പോകുന്നതിനിടയില്‍ ഒരു കൂട്ടം ആളുകള്‍ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പ്രവീണ്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിക്കുകയായിരുന്നു. 
 
അക്ഷയ് ദേവഡികയെ ഗുരുതര പരുക്കുകളോടെ ബ്രഹ്മാവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഹെബ്രി പൊലിസ് 17 പേരെ അറസ്റ്റ് ചെയ്തു. ഹിന്ദു ജാഗരണ വേദികെ എന്ന സംഘടനയാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.

(ചിത്രത്തിനു കടപ്പാട് - എന്‍ ഡി ടി വി)

വെബ്ദുനിയ വായിക്കുക