കൂടുതല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി കടുത്ത തീരുമാനവുമായി മോദി സര്‍ക്കാര്‍

ചൊവ്വ, 21 നവം‌ബര്‍ 2017 (19:46 IST)
ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചെക്ക് ഇടപാടുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രെഡേഴ്‌സ് സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖന്ദന്‍വാള്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന് ശേഷം ചെക്ക് ഇടപാടുകള്‍ വര്‍ദ്ധിച്ചിരുന്നു. ഇതോടെ ഡിജിറ്റല്‍ ഇടപാട് എന്ന കേന്ദ്ര സര്‍ക്കാരിന്റെ ആശയത്തിന് ചെറിയൊരു തിരിച്ചടി ലഭിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനവുമായി സര്‍ക്കാര്‍ നീങ്ങുന്നത്.

ചെക്ക് ഇടപാടുകളും നിരോധിക്കുന്നതിലൂടെ ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പ്രവീണ്‍ ഖന്ദന്‍വാള്‍ വ്യക്തമാക്കി.

നോട്ട് ഉപയോഗിക്കുന്നത് മൂലം സര്‍ക്കാരിന് കനത്ത സാമ്പത്തിക നഷ്‌ടമാണുണ്ടാകുന്നത്. കറന്‍‌സി നോട്ട് അച്ചടിക്കാന്‍ 25,000 കോടി രൂപ ചെലവഴിക്കേണ്ടി വരുമ്പോള്‍ പണത്തിന് സുരക്ഷയൊരുക്കാനും അതാത് സ്ഥലങ്ങളില്‍ കൃത്യമായി എത്തിച്ചു നല്‍കുന്നതിനുമായി 6000 കോടി രൂപ വേറെയും ചെലവാകുന്നുണ്ട്. ഈ ചെലവുകള്‍ കുറയ്‌ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രവീണ്‍ ഖന്ദന്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഫെഡറേഷന്‍ നടത്തിയ 'ഡിജിറ്റല്‍ രാത്'ന്റെ ഉദ്ഘാടനത്തിന് എത്തിയ പ്രവീണ്‍ ഖന്ദന്‍വാള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍