ശശികല പുഷ്പ എംപിയ്ക്കും കുടുംബത്തിനുമെതിരെ ലൈംഗിക പീഡന കേസ്

വ്യാഴം, 11 ഓഗസ്റ്റ് 2016 (09:55 IST)
ഡിഎംകെ എംപിയെ  തല്ലി വിവാദത്തിലാകുകയും അണ്ണാ ഡിഎംകെയില്‍നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത ശശികല പുഷ്പ എംപിക്കും കുടുംബത്തിനും എതിരെ ലൈംഗിക പീഡനകേസ്.  വീട്ടുജോലിക്കാരായ രണ്ട് യുവതികളാണ് തൂത്തുക്കുടി പൊലീസില്‍ എംപിയ്ക്കും കുടുംബത്തിനുമെതിരെ പരാതി നല്‍കിയത്. 
 
ശശികല പുഷ്പയും മാതാവും ഭര്‍ത്താവും മകനും ശാരീരികമായും  ലൈംഗികമായും പീഡിപ്പിച്ചെന്നുകാട്ടി ഭാനുമതി, ജാന്‍സി റാണി എന്നിവര്‍ തൂത്തുക്കുടി പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു. പീഡനം പുറത്തറിയിച്ചാല്‍ വധിക്കുമെന്ന് എംപിയുടെ ഭര്‍ത്താവ് ലിംഗേശ്വരനും മകന്‍ പ്രദീപ് രാജയും ഭീഷണിപ്പെടുത്തിയിരുന്നുവത്രേ.
 
ശശികലയുടെ ഭര്‍ത്താവ് ലിംഗേശ്വര തിലകന്‍ മദ്യപിച്ചത്തെി മര്‍ദിക്കുകയും വസ്ത്രം വലിച്ചുകീറാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.  മകന്‍ പ്രദീപ് രാജയും മര്‍ദിച്ചിട്ടുണ്ട്. വീട്ടില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ തലമുണ്ഡനം ചെയ്‌തെന്നും യുവതികള്‍ ആരോപിച്ചു.  ശശികല 20 ലക്ഷം രൂപ കബളിപ്പിച്ചെന്ന് ആരോപിച്ച് തിരുനെല്‍വേലി സ്വദേശിയായ കോണ്‍ട്രാക്ടര്‍ എസ് രാജേഷ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടില്ലെങ്കിലും പ്രാഥമിക അന്വേഷണം നടക്കുകയാണ്.
 

വെബ്ദുനിയ വായിക്കുക