മോക് ഡ്രില്ലിനിടെ അപകടം; പരിശീകന്റെ അനാസ്ഥമൂലം പത്തൊമ്പതുകാരിക്ക് ദാരുണാന്ത്യം

വെള്ളി, 13 ജൂലൈ 2018 (16:16 IST)
അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ പരിശീലിപ്പിക്കാൻ നടത്തിയ മോക് ഡ്രില്ലിനിടെ വിദ്യാര്‍ഥിയ്‌‌ക്ക് ദാരുണാന്ത്യം. കോയമ്പത്തൂരിലെ ഒരു സ്വകാര്യ കോളേജിൽ വ്യാഴാഴ്‌ചയാണ് സംഭവം നടന്നത്. പത്തൊമ്പതുകാരിയായ ലോഗേശ്വരിയാണ് പരിശീലകന്റെ അനാസ്ഥ മൂലം മരിച്ചത്.
 
കോവൈ കലൈമഗൾ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ രണ്ടാം വർഷ വിദ്യാർഥിയാണ് ലോഗേശ്വരി. മോക് ഡ്രില്ലിന്‍റെ ഭാഗമായി കോളേജിന്‍റെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് ചാടിയപ്പോൾ ആയിരുന്നു അപകടം സംഭവിച്ചത്. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് വിദ്യാർത്ഥി ചാടാൻ മടിച്ച് നിൽക്കുകയും പരിശീലകൻ തള്ളിയിടുകയുമായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യം മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
 
കെട്ടിടത്തിന് താഴെ മറ്റ് വിദ്യാര്‍ത്ഥികള്‍ പിടിച്ചു നില്‍ക്കുന്ന വലയിലേക്കായിരുന്നു ചാടേണ്ടത്. തീപിടിത്തം പോലെയുളള സാഹചര്യങ്ങളെ നേരിടാന്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയായിരുന്നു കോവൈ കലൈമഗള്‍ കോളേജ് അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത്.
 
പരിശീലകനെ പൊലീസ് അറസ്‌റ്റുചെയ്‌തു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റാണ് ലോഗേശ്വരി മരിച്ചത്. ഒന്നാമത്തെ നിലയിൽ സൺഷേഡിൽ തലയിടിച്ചതിനെ തുടർന്ന് കഴുത്ത് മുറിയുകയും ചെയ്തു. കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. ദേശീയ ദുരന്ത നിവാരണസേനയായിരുന്നു കോളേജിൽ മോക് ഡ്രിൽ സംഘടിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍